പതിനെട്ടാം നിലയിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗദാനം ;ആകെ തട്ടിയത് 600 കോടി ;ഹീരാ ബാബു ജയിലിൽ തുടരും
ഒരുകാലത്ത് മാധ്യമങ്ങളിൽ നിരവധി തവണ കേട്ട പേരാണ് ഹീരാ ഗ്രൂപ്പിന്റേത് .വളരെ പെട്ടന്ന് വളരുകയും അതിനേക്കാൾ വേഗത്തിൽ തകരുകയും ചെയ്ത ഒരു സ്ഥാപനം .മലയാളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമനകളിലും ഹീരാ ഗ്രൂപ്പിന്റെ പരസ്യം വന്നിരുന്നു .എന്നാൽ ഇപ്പോൾ
ഫ്‌ളാറ്റ് വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസിൽ, ഹീര ബാബു റിമാൻഡിൽ തുടരും. ഹീരാ ബാബു എന്ന അബ്ദുൾ റഷീദിന്റെ അഞ്ച് ജാമ്യ ഹർജികളും കോടതി തള്ളിയതോടെയാണ് ഇത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ.അജിത് കുമാറാണ് ജാമ്യ ഹർജികൾ തള്ളിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനം.സാമ്പത്തികത്തട്ടിപ്പ് നടത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചാൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യ ഹർജികൾ തള്ളിയത്. കേസ് വിവരങ്ങൾ പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഹാജരാക്കാതിരുന്ന മ്യൂസിയം സിഐ. ആർ.ഇ.രതീന്ദ്രനെ കോടതി നേരിട്ടു വിളിച്ചുവരുത്തി ശാസിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ അടക്കമുള്ളവരായിരുന്നു പരാതിക്കാർ. സംസ്ഥാനത്ത് ആകെ അറുന്നൂറ് കോടി രൂപയുടെ തട്ടിപ്പുണ്ടെന്നാണ് പൊലീസ് കേസ്. ശാസ്തമംഗലത്തു നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ ഫ്‌ളാറ്റ് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. നിർമ്മാണാനുമതി ഇല്ലാതിരുന്ന പതിനെട്ടാം നിലയിൽ ഫ്‌ളാറ്റ് നിർമ്മിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്താണ് പലരിൽനിന്നും പണം തട്ടിയെടുത്തത്. ഇതിനായി 2013-ൽ ഉപഭോക്താക്കളുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു.ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബാബുവിനെതിരെ ഉണ്ടായിരുന്നു. വലിയ പ്രതിസന്ധിയിലേക്ക് ഹീരയും ബാബുവും നീങ്ങുന്നതായി മറുനാടൻ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ നിയമ നടപടികൾ തുടങ്ങിരുന്നു, അബ്ദുൾ റഷീദ് അലിയാർ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടർ. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിൻ, റസ്വിൻ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടർമാർ. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികൾ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.
നേരത്തെ ഹീര ബാബുവിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഫ്ളാറ്റ് തട്ടിപ്പ് കേസിൽ റിമാൻഡിലായതിന് പിന്നാലെ പ്രതിയുടെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പ്രതി കേസ് അന്വേഷണം അട്ടിമറിക്കാനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായില്ല. ശാരീരിക അസ്വാസ്ഥ മൂലം എറണാകുളത്തും കൊട്ടിയത്തുമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായില്ല എന്നായിരുന്നു പ്രതി കോടതിയിൽ വ്യക്തമാക്കിയത്.പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ആശുപത്രി പി.ആർ.ഒ യുടെ നിർദേശപ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അട്ടിമറിക്കാൻ പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ജി.പി ജയകൃഷ്ണൻ പ്രതിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജാമ്യ ഹർജിയുമായി വീണ്ടും എത്തിയത്. ഇതും കോടതി തള്ളുകയായിരുന്നു. ഇതോടെ ഹീരാ ബാബു റിമാൻഡിൽ തുടരും. നവംബർ മാസത്തിലായിരുന്നു അറസ്റ്റിലായത്.
https://www.facebook.com/Malayalivartha