ലേറ്റായാലും ലേറ്റസ്റ്റായി... കേന്ദ്രത്തില്‍ അടുത്തൊന്നും കോണ്‍ഗ്രസ് ഭരണം വരില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടി മുറുക്കാന്‍ കെ.സി. വേണുഗോപാല്‍; ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും; ചെന്നിത്തലയ്ക്ക് കരിനിഴലായി വേണുഗോപാല്‍ സംസ്ഥാനത്തെത്തുമ്പോള്‍

ഉറങ്ങിക്കിടന്ന ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് അടുത്തതോടെ ചാടി എണീറ്റതു പോലെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തുകയാണ്. കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസിന് കാര്യമായ റോളില്ല.
അപ്പോള്‍ സംസ്ഥാനത്ത് പിടി മുറുക്കിയില്ലെങ്കില്‍ അതും ഇല്ലാതാകും. അങ്ങനെയാണ് ആലപ്പുഴയിലെ സ്വീകരണ പരിപാടിയോടെ വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ, സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ പിടി മുറുക്കാനാണ് കെ.സി. വേണുഗോപാലിന്റെ ശ്രമം. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുമെന്നും ഇതോടെ വ്യക്തമായി.
ശനിയാഴ്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി ക്ക് നല്‍കിയ സ്വീകരണവും, ഇന്നലെ ഡി.സി.സി നേതൃയോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
എ.ഐ.സി.സി നേതൃത്വത്തില്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും വലിയ അധികാരം കേന്ദ്രം കൂടിയാണ് കെ.സി. വേണുഗോപാല്‍. രാജ്യത്തൊട്ടാകെ സംഘടനാ ചുമതലയും കെ.സിക്കാണ്. കേരളത്തില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ നേതാവും, പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ ജില്ലയിലാണ് ഇന്നലെ കെ.സി. അസന്നിഗ്ദ്ധമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളില്‍ 'സ്റ്റാറ്റസ്‌കോ' പറഞ്ഞ് ആളെ നിശ്ചയിക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് പറഞ്ഞ കെ.സി, പറയേണ്ടവര്‍ ചുമതലപ്പെടുത്തിയിട്ടാണ് താനിത് പറയുന്നതെന്നും, ഇത് കേള്‍ക്കാത്തവര്‍ക്ക് നല്ല നമസ്‌കാരമെന്നും ഓര്‍മ്മിപ്പിച്ചത് സംഘടനയില്‍ തന്റെ സ്വാധീനത്തിന് അടിവരയിടാനാണ്. പ്രതിപക്ഷ നേതാവിന്റെ വിശ്വസ്തരായിരുന്ന ജില്ലയിലെ പല യുവനേതാക്കളും കെ.സിയോട് അടുക്കുന്നതും രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാണ്.
ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് കെ.സി.വേണുഗോപാലിനെ ക്ഷണിക്കാതിരുന്നതിന്റെ പേരില്‍ ഡി.സി.സി നേതൃത്വത്തില്‍ ഉദ്ഘാടന സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും എം.പിമാരുമായ എ.കെ.ആന്റണി, വയലാര്‍ രവി എന്നിവരെയും ക്ഷണിച്ചിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെ.സിക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും യാദൃശ്ചികമല്ല.
തച്ചടി പ്രഭാകരന്‍, കെ.എസ്.വാസുദേവ ശര്‍മ്മ, സി.ആര്‍.ജയപ്രകാശ് തുടങ്ങിയവരെ ഒഴിച്ചു നിറുത്തിയാല്‍ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്നവര്‍ ലീഡര്‍ കെ.കരുണാകരനുമായോ, ഐ ഗ്രൂപ്പുമായോ ബന്ധമുള്ളവരായിരുന്നു. ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ഇപ്പോഴും ജില്ലാ നേതൃത്വം ഗണിക്കപ്പെടുന്നതും. അങ്ങനെയൊരു ജില്ലയില്‍ സ്റ്റാറ്റസ്‌കോ അടിസ്ഥാനത്തില്‍ പഴയപടി കാര്യങ്ങള്‍ നടക്കില്ലെന്ന് കെ.സി പറഞ്ഞതിന് വലിയ അര്‍ത്ഥതലങ്ങളാണ് പാര്‍ട്ടി നേതാക്കളും കല്‍പ്പിക്കുന്നത്.
അതേസമയം കേരളത്തില്‍ തന്റെ പേരില്‍ ഗ്രൂപ്പ് സജീവമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാകില്ല. കേരളത്തില്‍ അധികാരത്തിനായി സി പി എം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ലീഗിന്റെ ആവശ്യം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സോളാറില്‍ സിബിഐ വന്നാല്‍ അന്വേഷണത്തെ തടസപ്പെടുത്തില്ല. തനിക്കെതിരായ ലൈംഗിക ആരോപണം 2014ല്‍ ജനം തളളിയതാണെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.
"\
https://www.facebook.com/Malayalivartha























