"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ലക്ഷ്യമിട്ട് കടുത്ത വിമര്‍ശനങ്ങളുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്ത്. 'ഞാനാണ് ജനറല്‍ സെക്രട്ടറി, അതുകൊണ്ട് ഇന്നയാള്‍ വരണം, ഇന്നയാള്‍ വരേണ്ട എന്ന് തീരുമാനിക്കാന്‍ തനിക്ക് മാത്രമാണ് അധികാരം എന്ന ചിന്ത ഒരാള്‍ക്കും പാടില്ല' എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നിങ്ങള്‍ തന്നെയാണ് എല്ലാം എന്ന് കരുതരുതെന്നും, പേരെടുത്ത് പറയാതെ സുകുമാരന്‍ നായരെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദര്‍ശനങ്ങള്‍ ശരിയല്ലെന്നായിരുന്നു അന്ന് എന്‍എസ്എസ് എടുത്ത നിലപാട്. സുരക്ഷാ ക്രമീകരണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവര്‍ വിശദീകരിച്ചിരുന്നു. എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കോളേജിലെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അനുമതി നിഷേധിച്ചതോടെ പുഷ്പാര്‍ച്ചന ഒഴിവാക്കേണ്ടി വന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉള്‍പ്പെടെ വലിയ നാണക്കേടുണ്ടാക്കിയ ഈ വിവാദങ്ങള്‍ക്കാണ് ഉപരാഷ്ട്രപതി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം
മന്നം സ്മൃതിമണ്ഡപം എല്ലാവര്‍ക്കും വരാനുള്ള ഇടമാണെന്ന് വ്യക്തമാക്കിയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസംഗം. അത് വെറുമൊരു പുഷ്പാര്‍ച്ചനയ്ക്കുള്ള സ്ഥലം മാത്രമല്ല, ഭാവിതലമുറയ്ക്ക് വലിയൊരു പ്രചോദനം കൂടിയാണ്. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയത് സര്‍ക്കാരുകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മാത്രം ശ്രമം കൊണ്ടല്ല. മന്നത്ത് പദ്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും കഠിനപ്രയത്‌നം കൊണ്ടുമാത്രമാണ് അത് സാധ്യമായത്. മന്നത്ത് പദ്മനാഭനെയും ശ്രീനാരായണ ഗുരുവിനെയും മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ 'സനാതന ധര്‍മ്മം' ഇല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഡല്‍ഹിയിലെ പുതിയ സ്മൃതിമണ്ഡപത്തില്‍ ജാതി-മത ഭേദങ്ങളുണ്ടാകില്ല. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ എന്‍എസ്എസുകാര്‍ക്കുമുള്ള ഇടമാണ്. പെരുന്നയിലെ ഔദ്യോഗിക എന്‍എസ്എസ് നേതൃത്വവുമായി ബന്ധമില്ലാത്ത 'ഡല്‍ഹി എന്‍എസ്എസ് കൂട്ടായ്മ'യാണ് ഈ സ്മൃതിമണ്ഡപം സ്ഥാപിച്ചത്. അതിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഉപരാഷ്ട്രപതി സംസാരിച്ചത്.
https://www.facebook.com/Malayalivartha

























