പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്. വിഴിഞ്ഞം തുറമുഖത്തിന്റെ പേരുപറഞ്ഞ് അടുത്ത മാസം നടക്കുന്ന വിശാല സംസ്ഥാന കമ്മറ്റിയിൽ പിണറായിയെയും എം.വി. ഗോവിന്ദനെയും പരസ്യമായി വിമർശിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് സി പി എം കണ്ണൂർ നേതാക്കൾ.ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മറ്റിയോഗത്തിൽ പിണറായിക്കും ഗോവിന്ദനുമെതിരെ മലയാളികളായ നേതാക്കൾ തന്നെ രംഗത്തെത്തി . അദാനിയുടെ സംരക്ഷകരായ പിണറായിക്കും ഗോവിന്ദനുമെതിരെ കെ.കെ രാകേഷിനെ മുന്നിൽ നിർത്തി ഷൈലജയും ശ്രീമതിയും വിമർശന ശരങ്ങൾ ഉന്നയിച്ചു. . ഇ.പി. ജയരാജനും ശ്രീമതിയെയും ഷൈലജയെയും അനുകൂലിച്ച് രംഗത്തെത്തി. വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ അഭിപ്രായഭിന്നത ഉയർന്നതിന് പിന്നാലെ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുത്തില്ല. .
യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിൽ തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഇപി അറിയിച്ചതായാണ് വിവരം. ആയൂർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചതായും സൂചനയുണ്ട്.കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ നടക്കുകയാണ്. സിപിഎം നേതാക്കളിൽ ഭൂരിഭാഗവും യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, ആദ്യമായാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. എന്നാൽ ഇതിനിടെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കൾ പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതോടെ, പാർട്ടിക്കുള്ളിലെ അതൃപ്തി പുറത്തു വരുന്നു.സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്.
പാർട്ടിയിൽ വിഭാഗീയത കത്തി നിന്ന കാലത്തു പോലും ഉണ്ടാകാത്ത തരത്തിലാണ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത. പാർട്ടി കമ്മിറ്റികളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമെങ്കിലും പരസ്യ പ്രസ്താവനകൾ പതിവില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം പാർട്ടിയിലെ അഭിപ്രായഭിന്നത മാദ്ധ്യമങ്ങളിലൂടെ തുറന്നു പറയാനും തുറന്നെഴുതാനും നേതാക്കൾ തയാറാവുന്നു.വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോരിനും കാരണമാകുന്നു. മുഖ്യമന്ത്രി വി.ഡി സതീശനെ പ്രതിരോധത്തിലാക്കാൻ സിപിഎം തൊടുത്ത വിവാദമാണ് തിരിച്ച് സിപിഎമ്മിലെ ഭിന്നത പരസ്യമാക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായ ശേഷം പിണറായി വിജയൻ ആദ്യമായി ഏറ്റെടുത്ത രാഷ്ട്രീയ വിഷയം, അതിന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ഉറച്ച പിന്തുണയും നൽകി വരുമ്പോഴാണ് മുതിർന്ന നേതാവായ ഇ.പി ജയരാജൻ തന്നെ ആരോപണത്തെ അസാധുവാക്കുന്ന രീതിയിൽ പ്രതികരിച്ചത്.
അദാനിയുടെ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഇ.പി ഈ വിഷയത്തിൽ പിണറായിയുടെ ലൈനിനൊപ്പമല്ല താനെന്ന് പരസ്യമാക്കുകയും ചെയ്യുന്നു.കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ ഇന്നലെയും പി.കെ ശ്രീമതി ഇന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തതോടെ ആ ഭിന്നത കൂടുതൽ പ്രകടമായി. ദിവ്യ എസ് അയ്യരെ മാറ്റിയത് ഓഹരി വിൽപനയ്ക്ക് എതിരായതിനാലാണെന്നാായിരുന്നു കെ.കെ രാഗേഷിന്റെ പ്രതികരണം. സർക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നാണ് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളും തുറന്നടിച്ചത്. അതുകൂടാതെ തെളിവില്ലാതെ ആരോപണം ഉന്നയിച്ചതിനെയും അവർ ചോദ്യം ചെയ്തു. അതോടെ ഫലത്തിൽ കണ്ണൂർ സിപിഎം ഈ വിഷയത്തിൽ രണ്ട് ചേരിയിലാണെന്ന് കൂടുതൽ വ്യക്തമാകുകയാണ്. ടി.കെ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തെറ്റുതിരുത്തിയാൽ തിരിച്ചുവരാമെന്ന് പറഞ്ഞ എം.വി ജയരാജന് അത് പിൻവലിക്കേണ്ടി വന്നതും ഇതിനിടയിൽ കണ്ടു.
പ്രത്യക്ഷത്തിൽ കെ.കെ രാഗേഷാണ് ഇതിലെ ഉന്നമെങ്കിലും അത് ഫലത്തിൽ പിണറായിയേയും ഗോവിന്ദനേയും കൂടി ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് സൂചനകൾ. മുതിർന്ന നേതാക്കൾ പലരേയും മറികടന്നാണ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫീസിലെ ചുമതലക്കാരനിൽ നിന്ന് രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎമ്മിൽ നടക്കുന്ന മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗവും അടുത്ത മാസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനും മുമ്പേയുള്ള വിമർശനങ്ങളുടെ കളമൊരുക്കൽ കൂടിയായി ഇതെല്ലാം വ്യാഖ്യാനിക്കപ്പെടുന്നു.വി.ഡി.സതീശന്റെ മംഗലാപുരം സന്ദർശനവുമായി ബന്ധപ്പെടുത്തി വിഴിഞ്ഞം വിഷയം വലിയ പ്രചരണായുധമാക്കി വരുന്നതിനിടെയാണ് നേതാക്കൾ തമ്മിലുള്ള ഭിന്നത ഉടലെടുത്തിരിക്കുന്നത്. പാർട്ടി നേതാക്കളുടെ ഔദ്യോഗിക നിലപാടിനെ മുതിർന്ന നേതാക്കൾ തന്നെ തള്ളിപ്പറയുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
വിഴിഞ്ഞം പോർട്ടിൽ അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാൻ കൈമാറാൻ തീരുമാനിച്ചത് ആയുധമാക്കി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ പിണറായി വിജയൻ ശ്രമിച്ചത്. ഓഹരി കൈമാറ്റം നിയമവിരുദ്ധമാണെന്നും ഇതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. ഈ ആരോപണങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, വിഴിഞ്ഞം എം.ഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന മറ്റൊരു ആരോപണവും തൊടുത്തുവിട്ടു. എം.വി.ഗോവിന്ദനും ഇത് ഏറ്റുപിടിച്ചു.എന്നാൽ ഇ.പി. ജയരാജൻ ഇതിനെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. 'വിവാദം അനാവശ്യമാണ്, കാര്യങ്ങൾ അദാനി തന്നെ വ്യക്തമാക്കിയതാണ്' എന്നായിരുന്നു ഇ.പിയുടെ പ്രതികരണം. ഇത്തരം വിവാദങ്ങൾ വികസന പദ്ധതികളെ തകിടം മറിക്കുമെന്നും കേരളത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ വ്യക്തികളുടെ മാത്രം അഭിപ്രമായമെന്ന നിലയ്ക്കാണ് ജയരാജൻ പ്രതികരിച്ചത്.ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്ന് പികെ ശ്രീമതി പറഞ്ഞു. ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ടുയർത്തിയ ആരോപണത്തിലായിരുന്നു പ്രതികരണം. പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിൽ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്ന് കൂടി പികെ ശ്രീമതി പറഞ്ഞുവെച്ചു. ദിവ്യയുടെ സ്ഥാനമാറ്റം വിവാദമാക്കേണ്ടതില്ലെന്ന് കെ.കെ.ശൈലജയും പറഞ്ഞു. സർക്കാരുകൾ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സാധാരണ സംഭവമാണെന്നും അവർ വ്യക്തമാക്കി. .പാർട്ടി നേതൃത്വം എടുത്ത നിലപാടിനെ പരസ്യമായി തള്ളിക്കൊണ്ടുള്ള നേതാക്കളുടെ കടന്നുവരവ് സിപിഎമ്മിൽ അപൂർവ്വമാണ്. കണ്ണൂരിൽനിന്നുള്ള നേതാക്കളാണ് ഇത്തരത്തിലുള്ള ഭിന്നാഭിപ്രായം പരസ്യമാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
വിഴിഞ്ഞം വിഷയത്തിൽ സിപിഎം നിലപാടിന് വിരുദ്ധമായി പാർട്ടി മുഖപത്രത്തിൽ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നേതാക്കളുടെ ഭിന്നാഭിപ്രായങ്ങങ്ങളും. പാർട്ടി പത്രത്തിൽ അങ്ങനെ വരാൻ പാടില്ലായിരുന്നുവെന്നും ജാഗ്രതക്കുറവുണ്ടായെന്നും സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞിരുന്നു. ഭിന്നാഭിപ്രായം പറഞ്ഞ നേതാക്കളുടെ കാര്യത്തിലും എം.വി. ഗോവിന്ദൻ ഇതേ നിലപാട് സ്വീകരിക്കുമോ എന്നത് കണ്ടറിയാം.കേരളത്തിലെ തോൽവിയും വരുത്തേണ്ട തിരുത്തലുകൾക്കും രൂപം നൽകാൻ മാത്രമാണ് പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുണ്ടായ പാർട്ടിയിലെ തെറ്റുതിരുത്തലുകൾക്കായി ഓഗസ്റ്റിൽ വിശാലമായ സംസ്ഥാന കമ്മിറ്റിയും ചേരാനിരിക്കെയാണ് ഈ നീക്കങ്ങളെല്ലാം.തിരഞ്ഞെടുപ്പിന് പിന്നാലെ കെ.കെ.രാഗേഷിനെതിരെ കണ്ണൂരിലെ പാർട്ടിക്കുള്ളിൽ രൂക്ഷമായ പ്രതികരണങ്ങളുയർന്നിരുന്നു.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിയിൽ രാഗേഷിനാണ് ഉത്തരവാദിത്തമെന്നാണ് വിമർശനം.ഇതിനിടയിലാണ് ദിവ്യ എസ് അയ്യരുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും നേതാക്കളുടെ തള്ളിപ്പറയലും. വ്യക്തി താത്പര്യങ്ങൾ രാഷ്ട്രീയത്തിലേക്ക് കടത്തുന്നു എന്നുള്ള വിമർശനങ്ങൾ രാഗേഷിനെതിരെ ചില നേതാക്കൾ ഉയർത്തുന്നുണ്ട്.തളിപ്പറമ്പിൽ ഒരു വനിതാ സ്ഥാനാർഥി വേണം എന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചത് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആണെന്നാണ് ആരോപണം. പിണറായിയുടെ മൗനസമ്മതത്തോടെയാണ് ഗോവിന്ദൻ അത് നടപ്പിലാക്കിയതെന്നും എതിർത്തവർ കരുതുന്നു. വിയോജിപ്പുകൾ ഉയർന്നു അത് സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കാം എന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. എന്നാൽ ഒറ്റ പേരായി മാത്രം നൽകി. പിണറായിയേയോ ഗോവിന്ദൻ മാഷിനേയോ നേരിട്ട് തള്ളിപ്പറയാൻ ധൈര്യപ്പെടാതെ രാഗേഷിനെ ചാരിയുള്ള നീക്കത്തിന് പിന്നിലും സംഘടിത നീക്കമാണെന്ന സംശയവും ഉയരുന്നുണ്ട്.
പി.ജയരാജന്റെ പുതിയ പുസ്തകത്തെ മുൻനിർത്തി പല ഭാഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്ന ചർച്ചകൾ ഇതിനിടയിൽ നടന്നുവരുന്നതും അണികളെ ഉണർത്തുന്നുണ്ട്വിമതരെ ക്ഷണിച്ചതിൽ പാർട്ടിയിലെ വിരുദ്ധാഭിപ്രായങ്ങൾ വിവാദമായതിനു പിന്നാലെ, വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിലും ഭിന്നസ്വരമുണ്ടായി. കുത്തകവൽക്കരണമുണ്ടാകുമെന്നും സംസ്ഥാന താൽപര്യം ബലികഴിക്കപ്പെടുന്നുവെന്നുമുള്ള സംശയമാണു പിണറായി ഉയർത്തുന്നത്. എം.വി.ഗോവിന്ദനും തോമസ് ഐസക്കും കെ.എൻ.ബാലഗോപാലുമെല്ലാം ഇതേറ്റുപിടിച്ചു. ‘‘വിഴിഞ്ഞം തുറമുഖ ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വി.ഡി.സതീശൻ തിരഞ്ഞെടുപ്പിനു മുൻപുതന്നെ പലരുമായി ചർച്ച നടത്തിയിരുന്നു. സതീശൻ സർക്കാർ അധികാരത്തിൽ വന്നാൽ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഓഹരി കൈമാറാമെന്നു കമ്പനിക്ക് ഉറപ്പു ലഭിച്ചിരുന്നു.’’
തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങളെക്കുറിച്ചു താഴെത്തട്ടിലുയർന്ന വികാരം സംസ്ഥാന നേതൃത്വം വേണ്ടത്ര ഉൾക്കൊണ്ടില്ലെന്നും തിരുത്തലുകളുണ്ടായില്ലെന്നുമുള്ള വിലയിരുത്തലുണ്ട്. ഈ അതൃപ്തി മനസ്സിലാക്കിയാണു സർക്കാരിനെ തുടക്കത്തിൽ തന്നെ കടന്നാക്രമിക്കാൻ നേതൃത്വം തീരുമാനിച്ചത്. എന്നാൽ, പിഎം ശ്രീയിലും വീര്യം കുറഞ്ഞ മദ്യത്തിലും എന്നതുപോലെ, വിഴിഞ്ഞം വിഷയത്തിലും ഭൂതകാലം സിപിഎമ്മിനു തിരിച്ചടിയായി. ഓഹരിക്കൈമാറ്റ ചർച്ചകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയതു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതും പാർട്ടി മുഖപത്രത്തിന് ഈ വിഷയത്തിലുണ്ടായ ജാഗ്രതക്കുറവും അവരെ പ്രതിരോധത്തിലാക്കി.വിഴിഞ്ഞം ഓഹരിക്കൈമാറ്റം സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി സംസ്ഥാന സർക്കാർ കമ്പനിയെ അറിയിച്ചിരുന്നുവെന്നും വി.ഡി. സതീശൻ അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇതാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കൺസഷനെയർ എഗ്രിമെന്റിന്റെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് 01-07-2026 ന് അങ്ങ് ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടിയിൽ പ്രസ്തുത സ്ഥാപനം ഓഹരി കൈമാറ്റം സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. അന്നേ ദിവസം വൈകുന്നേരമാണ് സർക്കാരിന് അദാനി ഗ്രൂപ്പിൽ നിന്നുള്ള ആദ്യ കത്ത് ലഭിക്കുന്നത്.
സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സർക്കാർ കമ്പനിയെ അറിയിച്ചതുമാണ്. 03-07-2026 ന് അദാനി കമ്പനി മറ്റൊരു കത്ത് സർക്കാരിന് നൽകി. ഇക്കാര്യം 08-07-2026ന് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയിൽ വന്നില്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. സംസ്ഥാന താൽപര്യം മുൻനിർത്തി മാത്രമെ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കൂ.അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ് എം.എസ്.സി ഗ്രൂപ്പിന് കൈമാറാൻ ശ്രമിക്കുന്നത്.
അങ്ങ് കത്തിൽ പറഞ്ഞ വസ്തുവിരുദ്ധമായ ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തട്ടെ; ഈ കമ്പനിയിൽ മുഖ്യ ഓഹരി പങ്കാളിയായ സർക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ സംസ്ഥാന സർക്കാർ ഓഹരി പങ്കാളിയല്ല.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കൺസഷനെയർ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതി നിഷ്‌ക്കർഷിച്ചിരികുന്നത്. പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമൺ യൂസർ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാൻ പാടില്ലെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെയും അനുമതികൾ ആവശ്യമാണ്.
സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങൾ ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും.ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണ്.ഈ സർക്കാരിന്റെ കാലയളവിൽ അദാനി കമ്പനിയുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നൽകിയിട്ടില്ല. സർക്കാർ അധികാരം ഏൽക്കുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച നടപടികൾ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാൻ.അങ്ങ് നേതൃത്വം നൽകിയിരുന്ന എൽ.ഡി.എഫ് സർക്കാർ 2025ൽ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എം.എസ്.സി കമ്പനിയിലെ പ്രമുഖർ പങ്കെടുത്തിരുന്നില്ലേ? അപ്പോൾ അന്നു മുതൽക്കെ ഓഹരി കൈമാറ്റത്തിനു വേണ്ടിയുള്ള ചർച്ചകൾ നടന്നുവെന്ന് കരുതേണ്ടി വരില്ലേ?
എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സി.പി.എം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവല്ലേ?അതിനും മുൻപ് ജൂൺ 5-ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത 'വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെർമിനൽ' എന്നാണ്. 49 ശതമാനം ഓഹരിയാണ് എം.എസ്.സി ലക്ഷ്യമിടുന്നതെന്നും അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡും എം.എസ്.സി പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാർത്തയിലുണ്ട്. എൽ.ഡി.എഫ് സർക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സി.പി.എമ്മും അറിയാതെ ഇത്തരം ചർച്ചകൾ നടക്കുമോ?ഇത്രയും യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ നിലനിൽക്കെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അങ്ങയുടെ സർക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താൻ ഇനിയെങ്കിലും തയാറാകുമോ?
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യു.ഡി.എഫ് സർക്കാർ എന്ത് തെറ്റ് ചെയ്തുവെന്ന് ഈ വാർത്ത നിരന്തരം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളോട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഞാൻ ചോദിച്ചു. ചോദ്യം പ്രതിപക്ഷ നേതാവായ അങ്ങയോടും ഞാൻ ചോദിക്കുന്നു. യു.ഡി.എഫ് സർക്കാർ എന്ത് തെറ്റ് ചെയ്തുവെന്ന് അങ്ങ് പറയണം.ഈ നിലപാടിൽ പിണറായിയാണ് വെള്ളത്തിലായത്. കേന്ദ്ര കമ്മറ്റി കഴിയുന്നതോടെ പിണറായി യുഗം അവസാനിക്കും. അടുത്ത മാസം സംസ്ഥാന കമ്മറ്റി നടക്കുമ്പോൾ പിണറായിക്കെതിരെ തലസ്ഥാനത്തെ നേതാക്കൾ എഴുന്നേറ്റുനിന്നു സംസാരിക്കും. ഡൽഹിയിൽ നടന്നതിനേക്കാൾ ആർജവം അതിനുണ്ടാകും. അതാണ് കേരള ഹൗസിലെ മാധ്യമങ്ങളോട് കയർക്കുമ്പോൾ പിണറായിയിൽ നാം കണ്ടത്.
https://www.facebook.com/Malayalivartha

























