സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു.
തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്.
കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ സ്വദേശി മുഹമ്മദ് റിസ്വാൻ (23), ഉത്തർപ്രദേശ് നോയിഡയിലെ പരം ഛേത്രി (22), ഹൈദരാബാദ് സ്വദേശി ഹർഷ സത്തുരി (22) എന്നിവർ അപകടം നടന്ന വെള്ളിയാഴ്ച തന്നെ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി 11.20-ഓടെ മട്ടന്നൂർ-കണ്ണൂർ വിമാനത്താവളം റോഡിൽ കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഷാനിന്റെ പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തവാർത്ത ബന്ധുക്കളെ തേടിയെത്തിയത്.
ബെംഗളൂരുവിലെ ബി.എം.എസ്. കോളേജിൽ ബി.ടെക്. എയ്റോസ്‌പേസ് എൻജിനിയറിങ് അവസാനവർഷ വിദ്യാർഥികളായ ഇവരിൽ ഷാൻ സിറാജ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ രണ്ടുമാസം മുൻപാണ് ബെംഗളൂരുവിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ.
നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പൂർണമായും തകർന്നുപോയി. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് മട്ടന്നൂർ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. കാർ ഓടിച്ചിരുന്നത് പരം ഛേത്രിയാണെന്ന് പോലീസ് .
https://www.facebook.com/Malayalivartha
























