ഇനി പുതിയ കളികള്‍മാത്രം... ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ സജീവമാകുമ്പോള്‍ ശോഭ സുരേന്ദ്രന്‍ ഉറച്ച നിലപാടോടെ; കെ. സുരേന്ദ്രന്റെ ശൈലി വിലയിരുത്താനില്ല; കഴിഞ്ഞ 33 വര്‍ഷവും പാര്‍ട്ടി ആവശ്യപ്പെട്ടയിടത്തു പോയാണു ഞാന്‍ പ്രവര്‍ത്തിച്ചത്; അധികാര മോഹിയായിരുന്നുവെങ്കില്‍ ഇതാകുമായിരുന്നോ സമീപനം?

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശോഭ സുരേന്ദ്രന്‍ വീണ്ടും സജീവമാകുകയാണ്.
കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ മാറിനില്‍ക്കുകയായിരുന്ന ശോഭ, മനസിനെ ഉലച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്‍ മനസ് തുറന്നത്.
കെ.സുരേന്ദ്രന്‍ നേതൃത്വം ഏറ്റെടുത്ത ശേഷം എന്തുകൊണ്ടാണ് പാര്‍ട്ടിയോടു സഹകരിക്കാതെ മാറിനിന്നത് എന്ന ചോദ്യത്തിന് ആ വിഷയം തുറന്ന ചര്‍ച്ചയ്ക്കു വയ്ക്കാന്‍ ഇനി സാധ്യമല്ല. കാരണം, ദേശീയ അധ്യക്ഷന്‍ പറഞ്ഞതിനപ്പുറം ഒന്നും പ്രസക്തമല്ല.
13ാം വയസ്സില്‍ ബാലഗോകുലത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. പദവിക്കോ അധികാരത്തിനോ വേണ്ടിയല്ല എന്റെ രാഷ്ട്രീയപ്രവര്‍ത്തനം. പൊതുപ്രവര്‍ത്തനം നടത്തുന്ന ആരെയും, പ്രത്യേകിച്ചു സ്ത്രീകളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാന്‍ പാടില്ല എന്നതാണ് എക്കാലത്തെയും എന്റെ നിലപാട്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദികളില്‍ പറഞ്ഞിട്ടുണ്ട്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കേരളത്തിലെ സംഘനേതൃത്വത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയും അക്കാര്യം അറിയിച്ചു. ദേശീയ നിര്‍വാഹകസമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ പുതിയ ചുമതല തീരുമാനിക്കുമ്പോള്‍ ഫോണില്‍ വിളിച്ചെങ്കിലും ഒന്നു പറയാമായിരുന്നു. ഒരു അറിയിപ്പും ലഭിക്കാതിരിക്കുകയും 16 കൊല്ലം മുന്‍പ് കിട്ടിയ വൈസ് പ്രസിഡന്റ് പദവിയിലേക്കു വീണ്ടും വരേണ്ടിവരികയും ചെയ്തുവെന്ന എന്റെ പ്രശ്‌നം മാത്രമല്ല സംഘടനയ്ക്കുള്ളില്‍ ഉന്നയിച്ചത്. എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന രീതി സംഘടനയ്ക്കു കൂടിയേ തീരൂ.
അടുക്കളയിലും രാഷ്ട്രീയം സംസാരിക്കുന്ന നാടാണിത്. അതില്‍ കൂടുതലൊന്നും അക്കാര്യത്തില്‍ പറയേണ്ട കാര്യമില്ല. ഒരു പ്രശ്‌നവുമില്ല എന്ന അവരുടെ ഉത്തരവും ദേശീയ അധ്യക്ഷന്റെ പ്രതികരണവുമെല്ലാം സംഘടനയുടെ നന്മയ്ക്കുവേണ്ടി ആയിരിക്കും.
കുറച്ചുനാള്‍ ഒരാള്‍ പ്രവര്‍ത്തിച്ചില്ല എന്നതുകൊണ്ട് സംഘടനയുടെ മുന്നേറ്റത്തിന് അതൊരു ഘടകമല്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ നേരത്തേ 1300 സീറ്റ് ആയിരുന്നത് 1600 സീറ്റിലേക്കു വളര്‍ന്നു. വോട്ട് 13.2% ആയിരുന്നത് 14.5% ആയി ഉയര്‍ന്നു. ശക്തരായ മുന്നണികള്‍ക്കിടയില്‍ ഇത്തരമൊരു മുന്നേറ്റം സാധിച്ചുവെന്നതില്‍നിന്നു മനസ്സിലാക്കേണ്ടത് ബിജെപി ഒരു വ്യക്തികേന്ദ്രീകൃത പ്രസ്ഥാനമല്ല എന്നാണല്ലോ.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ പാര്‍ട്ടി ആഹ്വാനപ്രകാരം തടഞ്ഞതും അറസ്റ്റിലായതും ഞാന്‍ ആറുമാസം ഗര്‍ഭിണി ആയിരിക്കുമ്പോഴാണ്. സ്ത്രീയെന്ന നിലയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ആ സമയത്തുപോലും സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നിട്ടില്ല. പ്രസവത്തിനു ശേഷം ശുശ്രൂഷ വേണ്ട സമയത്ത് ഒരു സര്‍ക്കാര്‍ ജീവനക്കാരി എടുക്കുന്ന അവധി പോലും പാര്‍ട്ടിയില്‍നിന്ന് എടുത്തില്ല. അതുകൊണ്ട് ഞാന്‍ ഇടവേള ആസ്വദിക്കുകയായിരുന്നില്ല.
അംഗീകാരം ആ വ്യക്തിയുടെ പ്രവര്‍ത്തനം കൂടി മാനിച്ചിട്ടാകുമല്ലോ. പരിഗണിക്കണമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല. ഒരു മണ്ഡലം കമ്മിറ്റി പോലും പൂര്‍ണമായി ഇല്ലാത്ത വടക്കാഞ്ചേരിയില്‍ കെ.മുരളീധരനെതിരെയാണ് ആദ്യം മത്സരിച്ചത്. കഠിനാധ്വാനത്തിന്റെ ഫലമായാണ് അവസരങ്ങള്‍ തേടിവന്നത്.
കഴിഞ്ഞ 33 വര്‍ഷവും പാര്‍ട്ടി ആവശ്യപ്പെട്ടയിടത്തു പോയാണു ഞാന്‍ പ്രവര്‍ത്തിച്ചത്. എറണാകുളത്തും പൊന്നാനിയിലും അടക്കം മത്സരിച്ചിട്ടുണ്ട്. 7 തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അഞ്ചു ജില്ലകളിലായാണ്. എ പ്ലസ് മണ്ഡലങ്ങളില്‍ പെടാത്ത 90000 വോട്ടു മാത്രം കിട്ടിയിരുന്ന ആറ്റിങ്ങലിലാണ് ഒടുവില്‍ ലോക്‌സഭയിലേക്കു മത്സരിച്ചത്. അധികാരമോഹിയായിരുന്നുവെങ്കില്‍ ഇതാകുമായിരുന്നോ സമീപനം?
സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതു കൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ല. അത് ഒരേയൊരു കസേരയാണ്. അര്‍ഹതപ്പെട്ട ആള്‍ അതിലിരിക്കട്ടെ. അതിലിരുന്ന് എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകണം. സംഘടനാ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ പല പേരുകളും ഉയരുന്നതുപോലെ എന്റെ പേരും ഉയര്‍ന്നിട്ടുണ്ടാകാം.
പക്ഷേ, സംസ്ഥാന അധ്യക്ഷനായി ഒരാള്‍ വന്നാല്‍ പിന്നെ കൂട്ടായ നേതൃത്വമായി മുന്നോട്ടുപോവുകയാണു വേണ്ടത്. തത്വത്തില്‍ ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകയാണ്; ഇന്നും എന്നും ബിജെപിക്കാരിയും എന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























