നെടുമങ്ങാട് മീര കൊലക്കേസ്: സ്വൈരജീവിതത്തിന് തടസം നിന്ന 16 കാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്.... ഏക മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ മഞ്ജുഷക്കും കാമുകൻ അനീഷിനും ജാമ്യമില്ല:കൽ തുറുങ്കിനുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജില്ലാ കോടതി ഉത്തരവ്:ജാമ്യ ഹർജികൾ കോടതി തള്ളി

അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മ മഞ്ജുജുഷയും കാമുകൻ അനീഷും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമൻ്റു കട്ട വെച്ചു കെട്ടി പൊട്ട കിണറ്റിൽ തള്ളിയ നെടുമങ്ങാട് മീരാ കൊലക്കേസിൽ പ്രതികളായ അനീഷിനെയും മഞ്ജുഷയെയും മഞ്ജുഷയുടെ മാതാപിതാക്കളും കമിതാക്കൾക്ക് വീട് വാടകക്ക് നൽകിയ വീട്ടുടമസ്ഥനും വീട് തരപ്പെടുത്തി നൽകിയ ഇലക്ട്രിക്കൽ കരാറുകാരനും കോടതിയിൽ തിരിച്ചറിഞ്ഞു.
വിചാരണ കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി. ജെ. സെന്നിക്ക് മുമ്പാകെയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി നാലു സാക്ഷികൾ മൊഴി നൽകിയത്.
മഞ്ജുഷയുടെ മാതാവ് പേരൂർക്കട വൈദ്യശാല ജീവനക്കാരി വൽസല (58) , പിതാവ് കൂലിപ്പണിക്കാരനായ രാജേന്ദ്രൻ നാടാർ (65) , കൊല നടന്ന നെടുമങ്ങാടു പറണ്ടോടുള്ള വീട് വാടകക്ക് നൽകിയ വിട്ടുടമ സുരേഷ് കുമാർ , വാടക വീട് തരപ്പെടുത്തി നൽകിയ ഇലക്ട്രിക്കൽ കോൺട്രാക്‌ടർ മുരളീധരൻ നായർ എന്നീ 4 സാക്ഷികളാണ് പ്രതികളെ തിരിച്ചറിഞ്ഞ് നിർണ്ണായക മൊഴി നൽകിയത്. 4 സാക്ഷികളും കേസന്വേഷണ ഘട്ടത്തിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യ സാക്ഷിമൊഴി നൽകിയിരുന്നു.
മീര സംഭവ ദിവസം ധരിച്ചിരുന്നതായ കറുത്ത മുത്ത് കോർത്ത കൈത്തണ്ടയിൽ കെട്ടിയിരുന്ന മാല , കഴുത്തിലണിഞ്ഞിരുന്ന ചുവന്ന മുത്തുമാല , പൊട്ടക്കിണർ വെള്ളത്തിൽ കിടന്ന് കറുത്ത വെള്ളി കൊലുസ് , ചെളി പുരണ്ട ചുവപ്പ് പാൻ്റ്സ് , കറുത്ത നെറ്റ് ടോപ്പ് , ഷാൾ , ഷിമ്മി , അടിവസ്ത്രങ്ങൾ , ചെളി പുരണ്ട ചെരുപ്പ് എന്നിവ വത്സല കോടതിയിൽ തിരിച്ചറിഞ്ഞു. അവ പ്രോസിക്യൂഷൻ ഭാഗം ഒന്നു മുതൽ ഒമ്പതു വരെ തൊണ്ടി മുതലുകളായി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു.
തൽസമയം ചെറുമകളെയോർത്ത് സങ്കടം അടക്കാനാവാതെ അവർ സാക്ഷിക്കൂട്ടിൽ നിന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞു. ഹൃദയഭേദകമായ രംഗം പ്രതിക്കൂട്ടിൽ നിന്നു കണ്ട മഞ്ജുഷ പശ്ചാത്താപ വിവശയായി തളർന്ന് പ്രതിക്കൂട്ടിൻ്റെ ഹാൻഡ് റെയിലിൽ പിടിച്ച് തളർച്ചയാൽ തൂങ്ങി കിടന്നു. അതേ സമയം അനീഷ് നിർവികാരനായും അക്ഷോഭ്യനായും പശ്ചാത്താപത്തിൻ്റെ കണിക ലവലേശമില്ലാതെ പ്രതിക്കൂട്ടിൽ നിന്നു.
രാവിലെ 11.30 മണിക്കാരംഭിച്ച വിചാരണ വൈകിട്ട് 5.15 ന് അവസാനിച്ചു. വിചാരണയിലുട നീളം മഞ്ജുഷ തളർന്ന് അവശയായി കാണപ്പെട്ടത്.
വിചാരണ നടപടികൾ കാണാൻ അനീഷിൻ്റെ സഹോദരി എത്തിയിരുന്നു.
പ്രതികളായ അമ്മയ്ക്കും കാമുകനും ജാമ്യം നിഷേധിച്ച കോടതി കസ്റ്റോഡിയൽ വിചാരണക്ക് ഉത്തരവിടുകയായിരുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29) , ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവ് നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നീ പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂൺ 30 മുതൽ റിമാൻറ് പ്രതികളായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ്.
ക്രൂരകൃത്യം ചെയ്ത പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും വിചാരണ അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്. പ്രോസിക്യൂഷൻ ഭാഗം സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി ആദ്യ പോലീസ് മൊഴി വിചാരണയിൽ തിരുത്തി സാക്ഷികളെ കൂറുമാറ്റം ചെയ്യിക്കാനുമുള്ള സാധ്യതയുണ്ട്. ഗൗരവമേറിയ കുറ്റകൃത്യങ്ങളിലുൾപ്പെട്ട പ്രതികളെ സ്വതന്ത്രരാക്കി ജാമ്യത്തിൽ വിട്ടയച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. നിരായുധയായ നിസഹായയായ ഇരയും തിര്യെ പ്രതികരിക്കാൻ ശേഷിയുമില്ലാത്ത 16 കാരിയെ സ്വന്തം നിക്ഷിപ്ത താൽപര്യങ്ങളുടെ സംരക്ഷണ , പൂർത്തീകരണത്തിന് വേണ്ടി നിഷ്കരുണം കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ല.
ഇത്തരം കേസുകളിൽ സ്ത്രീയെന്ന പരിഗണനക്ക് രണ്ടാം പ്രതിക്ക് അർഹതയില്ല. രണ്ടു പ്രതികളും അവരവരുടെ കുടുംബങ്ങളുടെ ഏകാശ്രയമോ അത്താണിയോ അല്ല. ഇത്തരം കുറ്റകൃത്യങ്ങളിൽ മാനസാന്തര പുനരധിവാസ നിയമ തത്വത്തെക്കാളുപരി ശിക്ഷാ നിയമ തത്വങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പ്രതികൾ ഒളിവിൽ പോയാൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രതിക്കൂട്ടിൽ പ്രതികളെ ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
2019 ജൂൺ 10 തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്താൻ കൃത്യത്തിന് ആറു മാസം മുമ്പേ പ്രതികളായ അമ്മയും കാമുകനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മീരയുടെ പിതാവ് സുനിൽ മീരക്ക് 3 വയസ്സുള്ളപ്പോൾ ഉപേക്ഷിച്ചു പോയി. തുടർന്ന് കുടുംബ വീടായ മഞ്ചയിൽ താമസിച്ചു വരവേ മഞ്ജുഷ ഭാര്യ മരിച്ച രണ്ടു മക്കളുള്ള ക്രിസ്റ്റഫർ എന്നയാളോടൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിച്ചു അയാളോടൊപ്പം താമസിച്ചു.
എന്നാലതിനും അധികകാലമായുസ്സില്ലായിരുന്നു. തുടർന്ന് മഞ്ജുഷ ഒരു പ്രസ്സിൽ ജോലിക്ക് പോയി. തുടർന്ന് പരിചയപ്പെട്ട അനീഷുമായി പ്രണയ ബന്ധത്തിലാവുകയും അത് വീട്ടിലറിഞ്ഞ് പ്രശ്നമായപ്പോൾ അനീഷുമൊത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അപ്രകാരം ആണ് അനീഷിൻ്റെ വീടിന് സമീപം പറങ്ങോട് അനീഷ് വാടക വീടെടുത്ത് താമസം തുടങ്ങിയത്.അനീഷ് തൻ്റെ അകന്ന ബന്ധത്തിലുള്ള മുറയ്ക്ക് സഹോദരനാണെന്നാണ് മീരയെയും നാട്ടുകാരെയും മഞ്ജുഷയും അനീഷും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമുള്ളതല്ലെന്ന് മീരക്ക് ബോധ്യമായത് ആറു മാസം മുമ്പാണ്. അന്നു മുതൽ അനീഷിൻ്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതോടെ മകളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യ പദ്ധതി. പലവുരു അതിന് തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാഞ്ഞതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തു ഞെരിച്ചു കൊന്നത്.
2019 ജൂൺ 10 ന രാവിലെ 9 മണിക്ക് മഞ്ച പേരുമല ചരുവിളയിൽ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കണ്ട് 4 മണി വരെ അവിടെ ചിലവഴിച്ചു. തുടർന്ന് മഞ്ചയിൽ നിന്നും അമ്മക്കുള്ള പൊതിച്ചോറുമായി പറണ്ടോട് വീട്ടിൽ എത്തിയതായിരുന്നു മീര. ഇരുവരുടെയും അവിഹിത ബന്ധം നേരിൽ കണ്ട മീര മുറിയിൽ അനീഷിനെ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്തു. തൽസമയം നാട്ടിലുള്ള ചില ആൺകുട്ടികളുമായി മകൾക്കും ബന്ധമുണ്ടെന്ന് പറഞ്ഞ്
മകളെ മഞ്ജുഷ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.
കട്ടിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. തൽസമയം പുറത്ത് നല്ല മഴയായിരുന്നു. മീര കരഞ്ഞ് ഒച്ച വെക്കാൻ ശ്രമിച്ചപ്പോൾ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു. പിന്നീട് അനീഷും മഞ്ചുഷയും മീരയുടെ കഴുത്തിൽ കിടന്ന ഷാൾ ചുറ്റിവരിഞ്ഞ് കഴുത്തു ഞെരിച്ചു. കുഴഞ്ഞു വീണ മീരയെ കട്ടിലിന് സമീപം കിടത്തി പുതപ്പു കൊണ്ടു കൂടി.
അർദ്ധ രാത്രിയോടെ മീരയെ അനീഷും മഞ്ജുഷയും ചേർന്ന് ബൈക്കിൽ ഇരുത്തി യാത്ര ചെയ്ത് അഞ്ചു കിലോമീറ്റർ മാറി കരിപ്പൂർ കാരാന്തലയിലെത്തിച്ചു. അനീഷിൻ്റെ വീടിനടുത്തുള്ള കുരിശടിക്ക് സമീപത്തെ പൊട്ടക്കിണറ്റിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. ജീവൻ്റെ തുടിപ്പ് കണ്ടിട്ടും മരണത്തിലേക്കു തള്ളി വിടുകയായിരുന്നു. മഞ്ജുഷ വീണ്ടും കഴുത്തു ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിൻ്റെ മൂടി മാറ്റി. തുടർന്ന് മീരയുടെ ശരീരത്തിൽ സിമൻ്റു കട്ട കെട്ടി കിണറ്റിലെറിഞ്ഞു.
തുടർന്ന് മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോകുകയാണെന്നും പന്ത്രണ്ടാം തീയതി അമ്മ വത്സലയോടും അച്ഛൻ രാജേന്ദ്രനോടും മൂത്ത സഹോദരിയോടും ഫോൺ ചെയ്തറിയിച്ചു. തൻ്റെ വാടക വീട്ടിലെ സാമഗ്രികൾ അവിടെ നിന്ന് മാറ്റി വീട് ഒഴിയണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഇരുവരും നാഗർകോവിൽ വാട്ടർ ടാങ്ക് റോഡിന്
സമീപം ഒരു വീട് വാടകക്കെടുത്ത് വ്യാജപേരുകളിൽ ഒളിവിൽ കഴിഞ്ഞു.
സംഭവ ദിവസം തിങ്കളാഴ്‌ച രാത്രി മീരയുടെ ജീവനെടുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പും അനീഷ് പൂർത്തിയാക്കിയിരുന്നു. സ്വന്തം വീട്ടിൽ നിന്ന് അനീഷ് തൻ്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വൈകിട്ട് ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്നാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത കൃത്യം നിർവ്വഹിച്ചത്.
തൻ്റെ മകൾ മഞ്ജുഷയെയും പേരക്കുട്ടി മീരയെയും മാറി മാറി ഫോൺ ചെയ്തിട്ടും ഫോണുകൾ സ്വിച്ച് ഓഫായതിനാലും പതിനാലാം തീയതിയായിട്ടും കാണാനില്ലാത്തതിനാൽ മഞ്ജുഷയുടെ മാതാവ് വത്സല നെടുമങ്ങാട് പോലീസിൽ നൽകിയ പരാതിയാണ് അരും കൊലയുടെ ചുരുളഴിഞ്ഞത്.
പോലീസ് ചോദ്യം ചെയ്യലിൽ മീര വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചുവെന്നും അപമാന ഭാരത്താൽ കിണറ്റിൽ തള്ളിയെന്നുമാണ് ആദ്യം കമിതാക്കൾ പറഞ്ഞത്. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പോലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നും പറഞ്ഞു. എന്നാൽ ആരോപണ വിധേയരായ യുവാക്കളുടെയും മീരയുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
കൃത്യം നടന്ന് 19 ദിവസങ്ങൾക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്ത ജൂൺ 30 ന് കിണറ്റിൽ നിന്ന് മീരയുടെ ശവശരീരം പുറത്തെടുക്കുമ്പോൾ ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. പോസ്റ്റ്മോമോർട്ടം സർട്ടിഫിക്കറ്റിൽ മീരയുടെ കഴുത്തിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിലൂടെ സംഭവിച്ചതാകാമെന്ന മെഡിക്കൽ വിദഗ്ദ മൊഴി ഡോക്ടർ നൽകി. ഫോറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലും മീര പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് 2019 ജൂലൈ 1ന് കോടതി ആറു ദിവസത്തേക്ക് വിട്ടുനൽകിയിരുന്നു. കോടതിയിൽ നിന്ന് പ്രതികളുമായി പുറത്തേക്ക് വന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തിരുന്നു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ നിന്ന് ബലം പ്രയോഗിച്ചാണ് മഞ്ജുഷയെ ജീപ്പിൽ കയറ്റിയത്.
2019 ഒക്ടോബർ 11 നാണ് നെടുമങ്ങാട് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
ഫെബ്രുവരി 8 മുതൽ മാർച്ച് 1 വരെയായി 105 സാക്ഷികളെ വിസ്തരിക്കാനായാണ് കേസ് വിചാരണ കോടതി ഷെഡ്വൂൾ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























