ആലപ്പുഴയിൽ സിപിഎം നേതാക്കൾക്ക് താക്കീത് നൽകി മുഖ്യമന്ത്രി... നേതാക്കൾ സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്ന് പിണറായി...

ആലപ്പുഴയിൽ സിപിഎം നേതാക്കൾ ആരും തന്നെ സ്വയ പ്രഖ്യാപിത സ്ഥാനാർത്ഥികളായി ഇറങ്ങേണ്ടെന്ന് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളിൽ ഒഴികെ ജില്ലയിൽ വിജയ സാധ്യത നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു നേതാവും സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസാരിക്കവേ പിണറായി വിജയൻ പറഞ്ഞു.
ആലപ്പുഴ സിപിഎമ്മിലെ തർക്കങ്ങൾ സംബന്ധിച്ച കൃത്യമായ റിപ്പോർട്ടുമായാണ് മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കാനായെങ്കിലും അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല ഒഴികെ മറ്റ് മണ്ഡലങ്ങളിൽ വിജയസാധ്യത തീരെ കുറവാണ്. വിഭാഗീയ പ്രവർത്തനങ്ങളാണ് ഇതിനു കാരണം. വിജയ സാധ്യത നോക്കി സംസ്ഥാന നേതൃത്വം തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളായി ഇറങ്ങേണ്ടേന്ന് പിണറായി താക്കീത് നൽകി.
ജില്ലാ സെക്രട്ടറിയേറ്റിന്റെ കൂട്ടായ തീരുമാനത്തിൽ മാത്രമേ പരിപാടികൾ സംഘടിപ്പിക്കാവൂ. ഒരു നേതാവും സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കേണ്ടെന്നും നിർദ്ദേശമുണ്ട്. സിറ്റിംഗ് സീറ്റായ അരൂർ നഷ്ടമായതിനെ കുറിച്ച് പാർട്ടി താഴേത്തട്ടിൽ വരെ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ തീരുത്തൽ നടപടി സ്വീകരിച്ചില്ല. ഇത് ജില്ലാ നേതൃത്വത്തിന്‍റെ വീഴ്ചയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിലെ ബിജെപി വളർച്ച ഗൗരമായി കാരണം. ഇവിടങ്ങളിൽ ഭവന സന്ദർശനം ഉൾപ്പെടെ ഇനി മുതൽ ജില്ലാ കമ്മിറ്റി നേരിട്ട് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംഘടനാ പ്രശ്നങ്ങൾ കൂടുതലുള്ള കോട്ടയം, ആലപ്പുഴ ജില്ലകളിലെ സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് പിണറായി നേരിട്ട് പങ്കെടുത്തത്. ആലപ്പുഴയിൽ മൂന്ന് മണിക്കൂറിലധികം ചർച്ച നടത്തി.
https://www.facebook.com/Malayalivartha























