അനുജന്റെ നീതിക്കായി ശവപ്പെട്ടിക്കുള്ളിൽ കിടന്ന് പോരാട്ടം നടത്തുന്ന ശ്രീജിത്ത്... സഹോദരൻ മരിച്ച് ആറ് വര്ഷം കഴിഞ്ഞിട്ടും കൊലയാളികൾ പുറത്ത് വിലസുന്നു...

സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുന്ന ഏതൊരാളും കാണുന്ന മുഖമാണ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റേത്. ഭരണസിരാ കേന്ദ്രത്തിന്റെ നടയ്ക്കലിൽ തന്റെ അനുജനും കുടുംബത്തിനും നീതി നിഷേധിച്ചതിന്റെ പ്രതിഷേധത്തിലാണ് ആ ചെറുപ്പക്കാരൻ ഇപ്പോഴും സമരം തുടരുന്നത്. സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ശ്രീജിത്ത് സമരം ആരംഭിച്ചത്. വർഷങ്ങൾ പിന്നിടുമ്പോഴും നീതി തേടിയുള്ള ഈ യുവാവിന്റെ പോരാട്ട വീര്യം ഇപ്പോഴും ചോർന്നു പോയിട്ടില്ല. സ്വന്തമായി നിർമ്മിച്ച ശവപ്പെട്ടിയിൽ കിടന്നുകൊണ്ട് അനിശ്ചിതകാല സമരത്തിലാണ് ശ്രീജിത്ത്. അനുജൻ മരിച്ച് ആറ് കൊല്ലം കഴിഞ്ഞിട്ടും തന്റെ സഹോദരൻ്റെ ഘാതകർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സഹായം അഭ്യത്ഥിക്കുകയാണ് ശ്രീജിത്ത്. ഇതിന് സമർത്ഥനായ ഒരു അഭിഭാഷകന്റെ സഹായം കൂടി വേണ്ടിവരും.
പാറശാല പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് കൊല്ലപ്പെടുന്നത്. തുടർന്ന് 2015 മെയ് 2ന് സഹോദരന്റെ മരണത്തിൽ നീതി ലഭിക്കാനായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ പോരാട്ടം തുടങ്ങി. ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് ആദ്യം സമരം നടത്തിയത്. സമരം 760 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ജനകീയ പിന്തുണയോടെ വാർത്ത ചർച്ചാ വിഷയമാകുന്നത്. തുടർന്ന് ശ്രീജിത്തിന്റെ നിർദ്ദേശം പരിഗണിച്ച് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറക്കി ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ ശ്രീജിത്തിന് കൈമാറി.
എന്നാൽ പിന്നീട് സർക്കാർ തൻ്റെ സമരത്തെ അടിച്ചമർത്തിയെന്നും കുറ്റക്കാർ അർഹിക്കുന്ന ശിക്ഷാ നടപടികൾ നൽകിയില്ലെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി. നാളിതുവരെ അനുകൂലമായി യാതൊരു നടപടിയുമുണ്ടായിട്ടില്ല ഇനി തന്റെ മുന്നിലുള്ള വഴി സുപ്രീംകോടതിയാണെന്നും ശക്തനായ അഭിഭാഷകനെ കണ്ടെത്തിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. ജസ്റ്റിസ് നാരായണ കുറിപ്പിൻ്റെ ജൂഡിഷ്യൽ അന്വേഷണത്തിൽ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനും പോലീസിനും തൻ്റെ അനുജൻ്റെ ഘാതകരെ കണ്ടെത്താൻ യാതൊരുവിധ താല്പര്യങ്ങളും ഇല്ലെന്നാണ് ശ്രീജിത്തിന്റെ വാദം. ഇതിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. കേരളാ പോലീസിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും വീഴ്ചകൾ സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിക്കണമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
അനുജൻ മരണപ്പെട്ടതിലുള്ള പ്രതിഷേധമല്ല ഈ മുഖത്ത് കാണാൻ സാധിക്കുന്നത്, മറിച്ച് ഇനി ഒരു സഹോദരനും താൻ അനുഭവിക്കുന്ന മാനസിക സംഘർഷവും നീതി നിഷേധവും സംഭവിക്കാതിരിക്കാനാണ് ഈ പോരാട്ടം. അനീതിക്കെതിരായ ഈ സഹനസമരത്തിൽ ഇനി എത്രനാൾ പോരാടാൻ കഴിയുമോ അത്രയും കാലം താൻ ഇവിടെ കാണുമെന്ന നിലപാടിലുറച്ചാണ് ഈ ചെറുപ്പക്കാരൻ കഴിയുന്നത്. നവമാധ്യമ പോരാട്ടത്തിലൂടെ ഒരു സാമൂഹിക മുന്നേറ്റം ഉടലെടുത്ത് തരംഗം സൃഷ്ടിച്ചെടുത്തതു പോലെ ഇനിയും അനീതി തിരുത്തിക്കുറിക്കാൻ സഹായകമാവുമെന്ന പ്രതീക്ഷയിലാണ് ശ്രീജിത്ത്.
https://www.facebook.com/Malayalivartha























