സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍; പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നടക്കുകയാണ്. പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്. ഡല്‍ഹിയിലെ കേരള ഹൗസില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തി എന്നൊരു വ്യാജവാര്‍ത്ത കഴിഞ്ഞ ദിവസം വരികയുണ്ടായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടവയല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡ്‌നര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. കേരളത്തില്‍ നിന്ന് ഇതിനായി ജീവനക്കാരെ എത്തിക്കാനാവില്ല. ലോക്കല്‍ റിക്രൂട്ട്‌മെന്റ് ആയതിനാല്‍ ഹിന്ദിക്കാരുമുണ്ട്. കേരളം രൂപപ്പെട്ടതു മുതല്‍ ലോക്കല്‍ റിക്രൂട്ട്മെന്റാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ കേരള ഹൗസില്‍ നടന്നിട്ടുള്ളത്. അതും ഇപ്പോഴത്തെ കൂട്ട സ്ഥരിപ്പെടുത്തലും പിന്‍വാതില്‍ നിയമനങ്ങളും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല.
2016 ലെ ഇടതുമുന്നണി പ്രകടനപത്രികിയില്‍ എഴുതിവച്ചിരിക്കുന്നത് ഇതാണ്: 'കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അടിമുടി പുനസംഘടിപ്പിക്കും. എല്ലാത്തരം തൊഴിലവസരങ്ങളെയും ( സ്വകാര്യമേഖല ഉള്‍പ്പെടെ)വിദ്യാഭ്യാസ അവസരങ്ങളെയും ഏകോപിപ്പിക്കുന്ന കരുത്തുറ്റ സംവിധാനമായി എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ മാറ്റും.....' അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമനഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്തുദിവസത്തിനകം പിഎസ്. സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും....
ഇതെല്ലാം പ്രകടന പത്രികയില്‍ പറഞ്ഞയാളുകളാണ് എംപ്ളോയ്മെന്റ് എക്സേഞ്ചിനെ നോക്കുകുത്തിയാക്കി ഈ അനധികൃത നിയമനങ്ങള്‍ നടിത്തിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം താത്ക്കാലികമായി സര്‍ക്കാരില്‍ മാത്രം ഒന്നര ലക്ഷം ആളുകളെ നിയമിച്ചു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓട്ടോണമസ് ബോഡികള്‍ എന്നിവയിലെല്ലാം ഉള്‍പ്പെടെ മൂന്ന് ലക്ഷത്തിലധികം പേരെയാണ് ഈ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ അനധികൃതമായി നിയമിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന തൊഴില്‍ രഹിതരെ സര്‍ക്കാര്‍ ഇപ്പോള്‍ ശത്രുക്കളായി കാണുകയാണ്. യു ഡി എഫ് ആണോ അവരോ ഇളക്കി വിട്ടത്? ഒരു മാര്‍ഗവുമില്ലാതെ എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് അവര്‍ സമരരംഗത്തെത്തിയത്.
പൊലീസിലെ റാങ്ക് ലിസ്റ്റ് തന്നെ എടുക്കുക. യൂണിവേഴ്സിറ്റി കോളജിലെ കുത്തു കേസിലെ പ്രതികളായ എസ് എഫ് ഐ നേതാക്കള്‍ കൃത്രിമമായി കൃത്രിമമായി ഈ ലിസ്റ്റില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി. അതിനെതിരെ ശക്തമായി ആരോപണം ഉയരുകയും പ്രതിപക്ഷം അത് വലിയ വിഷയമാക്കി മാറ്റുകയും ചെയത്പ്പോഴാണ് ആ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം നിര്‍ത്തി വച്ചത്. പിന്നീട് കോവിഡ് വന്നു. അതോടെ നിയമനം മരവിച്ചു. അപ്പോള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെ കുറ്റം കൊണ്ടാണോ ലിസ്റ്റില്‍ നിന്നുളള നിയമനം നടക്കാത്തത്?
റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതെ ക്രൂരതകാട്ടിയ ഒരു സര്‍ക്കാരിനെിരായി റാങ്ക് ഹോള്‍ഡേഴ്സ് സമരം ചെയ്യുമ്പോള്‍ അത് രാഷ്ട്ീയ പ്രേരിതമാണ് എന്ന് പറഞ്ഞ് ആ സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം ശരിയില്ല. ജീവിക്കാന്‍ വേണ്ടിയുളള സമരമാണത്. അതിനെ ധനമന്ത്രിയും മുഖ്യമന്ത്രിയും ആക്ഷേപിക്കുന്നത് ശരിയല്ല. പി എസ് സി ലിസ്റ്റുകളുടെ കാലാവധി നീട്ടണം. പരമാവധിറാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് ജോലി ലഭിക്കാനുള്ള നടപടിയുണ്ടാകണം. ഇന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ ക്യാബിനറ്റിന്റെ മുന്‍പാകെ വന്നിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത് ശരിയാണെങ്കില്‍ ആ നടപടി നിര്‍ത്തി വയ്ക്കണം.
https://www.facebook.com/Malayalivartha
























