പാല ഒരു പാരയാകുമോ... പാല സീറ്റില്‍ തട്ടി മാണി സി കാപ്പന്‍ മുന്നണി വിടുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മൗനം വാചാലമാകുന്നു; വെള്ളിയാഴ്ച മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് അറിഞ്ഞിട്ടും ഇനിയും വെള്ളിയാഴ്ചകള്‍ വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; എന്താകും മുഖ്യമന്ത്രിയുടെ തീരുമാനമെന്നറിയാതെ ആകാംക്ഷയോടെ കേരളം

പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നുള്ള പ്രചാരണം ശക്തമായി നടക്കുകയാണ്. പാലായില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്കു പിന്നില്‍ ഉറച്ചുനിന്ന്, യു.ഡി.എഫില്‍ ചേരാനാണു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നാണ് പറയുന്നത്.
എന്നാല്‍, ഇടതുമുന്നണിയില്‍ തുടരണമെന്ന നിലപാടില്‍ത്തന്നെയാണു മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം. എന്‍.സി.പി. മുന്നണി മാറുമെന്ന പ്രചാരണത്തില്‍ ആശങ്കയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
എന്‍.സി.പിയുടെ നിലപാട് സംസ്ഥാനാധ്യക്ഷന്‍ ടി.പി. പീതാംബരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി ഭദ്രമായ രീതിയില്‍ മുന്നോട്ടുപോകുകയാണ്. പ്രഫുല്‍ പട്ടേലുമായി സംസാരിച്ചെന്നതു ശരിയാണ്. അദ്ദേഹം തന്നെ വിളിച്ചിരുന്നു. എന്‍.സി.പിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പങ്കുവച്ചു. അദ്ദേഹം ഇങ്ങോട്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ സ്വാഗതം ചെയ്തു.
സീറ്റ് വിഭജനചര്‍ച്ച ആരംഭിക്കാത്തതിനാല്‍ പാലായെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി ഇക്കുറി പുതിയ രണ്ട് പാര്‍ട്ടികള്‍ എല്‍.ഡി.എഫിലുണ്ട്; എല്‍.ജെ.ഡിയും കേരളാ കോണ്‍ഗ്രസും. 140 സീറ്റില്‍നിന്നാണ് ആ പാര്‍ട്ടികള്‍ക്കും സീറ്റ് നല്‍കേണ്ടിവരുക. സ്വാഭാവികമായും എല്‍.ഡി.എഫില്‍ മത്സരിച്ച പാര്‍ട്ടികള്‍ പലതും ചില സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിലേക്കു പോകുകയാണെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വരുമെന്നു മാണി സി. കാപ്പന്‍ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'വെള്ളിയാഴ്ചകള്‍ വരട്ടെ, നമുക്കു നോക്കാം' എന്നായിരുന്നു മറുപടി. ഇതോടെ എന്തുണ്ടാകുമെന്നുള്ള ആകാംക്ഷ പടരുകയാണ്.
അതേസമയം മുന്നണി വിടുന്ന കാര്യത്തില്‍ എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ നാളെ ഔദ്യോഗികപ്രഖ്യാപനം നടത്തുമെന്നാണു സൂചന. സിറ്റിങ് സീറ്റായ പാലാ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിനു നല്‍കാനുള്ള സി.പി.എം. തീരുമാനത്തില്‍ പ്രതിഷേധിച്ചാണു ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ എന്‍.സി.പി. പതിറ്റാണ്ടുകള്‍ നീണ്ട എല്‍.ഡി.എഫ്. ബന്ധം ഉപേക്ഷിക്കുന്നത്. പാലാ ഉള്‍പ്പെടെ പാര്‍ട്ടിയുടെ നാല് സിറ്റിങ് സീറ്റും വേണമെന്ന ആവശ്യം സി.പി.എം. നിരാകരിച്ചത് എന്‍.സി.പി. ദേശീയനേതൃത്വത്തെ പ്രകോപിപ്പിച്ചു.
പാര്‍ട്ടിയുടെ ആവശ്യം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍തന്നെ നേരിട്ട് അറിയിച്ചിരുന്നു. സിറ്റിങ് സീറ്റുകള്‍ നല്‍കാമെന്നു യെച്ചൂരി ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
പാലായ്ക്കു പകരം രാജ്യസഭാ സീറ്റ് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. പട്ടേലിനു പിണറായിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതോടെ ബന്ധം കൂടുതല്‍ വഷളായി. ഇതോടെയാണു ദേശീയതലത്തില്‍ രൂപപ്പെട്ട ധാരണ പൊളിഞ്ഞത്. ഇടതുമുന്നണി വിടാന്‍ പവാര്‍ ഇന്നലെ അനുമതി നല്‍കുകയും ചെയ്തു.
യു.ഡി.എഫ്. നേതൃത്വവുമായി എന്‍.സി.പി. നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. മാണി സി. കാപ്പന്‍ മാത്രമാണ് ഇടതുമുന്നണി വിട്ടുവരുന്നതെങ്കില്‍ പാലായില്‍ കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ എന്‍.സി.പിയെ യു.ഡി.എഫ്. ഘടകകക്ഷിയാക്കേണ്ടിവരും. ഇടതുമുന്നണി വിടാനുള്ള പാര്‍ട്ടി തീരുമാനത്തോടു യോജിപ്പില്ലാത്ത മന്ത്രി ശശീന്ദ്രന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്എസില്‍ ചേരുമെന്നാണു സൂചന.
മുന്നണി മാറ്റതീരുമാനം ചര്‍ച്ചകളിലൂടെ ദേശീയതലത്തില്‍ അട്ടിമറിക്കപ്പെട്ടാലും മാണി സി.കാപ്പന്‍ യു.ഡി.എഫിലെത്തുമെന്ന് ഉറപ്പായി. എന്തായാലും അതില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും.
https://www.facebook.com/Malayalivartha
























