ഇനി വേറെ ലെവല്‍ കളി... 148 കേസിലും ജാമ്യം നേടിയതോടെ എം.സി കമറുദ്ദീന്‍ ജയില്‍ മോചിതനായി; 93 ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടതോടെ പൊട്ടിക്കരഞ്ഞു; മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടിയപ്പോള്‍ തുടങ്ങിയതാണ് ഗൂഢാലോചന; എന്നെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം; അടുത്ത തെരഞ്ഞെടുപ്പില്‍ കാണാം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ 93 ദിവസമായി റിമാന്‍ഡ് തടവുകാരനായിരുന്ന എം.സി. കമറുദ്ദീന്‍ എം.എല്‍.എ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ജയില്‍ മോചിതനായി. ഇന്നലെ രാത്രി ഏഴരയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കമറുദ്ദീന്‍ മകനും ബന്ധുക്കള്‍ക്കും ഒപ്പം ഉപ്പളയിലെ വസതിയിലേക്ക് പോയി.
വളരെ നാളുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ കമറുദ്ദീന്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നു. തന്നെ പൂട്ടാന്‍ നോക്കിയവര്‍ക്ക് തക്ക മറുപടിയുമായാണ് കമറുദ്ദീന്‍ എത്തിയത്. തന്നെ ജയിലില്‍ കിടത്താന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി ജയിലില്‍ നിന്ന് ഇറങ്ങിയ കമറുദ്ദീന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടിയപ്പോള്‍ തുടങ്ങിയതാണ് ഗൂഢാലോചന. എന്നെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും അദ്ദേഹം പറഞ്ഞു.
ജുവലറി നിക്ഷേപത്തട്ടിപ്പു കേസില്‍ മാസങ്ങളായി ജയിലിലായിരുന്ന മഞ്ചേശ്വരം എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ എം.സി. കമറുദ്ദീന്‍ ജാമ്യംനേടി പുറത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ പെട്ടതിനാല്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.
പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ കേസുകളിലും കോടതിയില്‍നിന്നു ജാമ്യം നേടിയതോടെയാണ് കമറുദ്ദീന്റെ മോചനം സാധ്യമായത്.
എം.എല്‍.എയെ സ്വീകരിക്കാന്‍ അണികളും ബന്ധുക്കളും ജയിലില്‍ എത്തിയിരുന്നു. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ക്കൂടി കഴിഞ്ഞ ദിവസം എം.എല്‍.എയ്ക്കു ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് 93 ദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന എം.എല്‍.എ. പുറത്തിറങ്ങിയത്.
ജയിലില്‍നിന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കമറുദീന്‍ തേങ്ങിക്കരഞ്ഞു. തനിക്കെതിരേ വലിയ ഗൂഢാലോചനയുണ്ടായെന്ന് എം.എല്‍.എ പറഞ്ഞു. പി.പി. അബ്ദുള്‍ റസാഖിന്റെ മരണത്തിനു ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് വലിയ ഭൂരിപക്ഷത്തിനാണ്. അപ്പോള്‍ മുതല്‍ തുടങ്ങിയതാണു ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ അതിന്റെ ഭാഗമാണ് കമറുദ്ദീന്‍ പറഞ്ഞു.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചനാ കേസുകളില്‍ എം.എല്‍.എയുടെ കൂട്ടുപ്രതിയും ജൂവലറി എം.ഡിയുമായ പൂക്കോയ തങ്ങള്‍ ഒളിവിലാണ്.
148 കേസുകളില്‍ ജാമ്യം ലഭിച്ചാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കമറുദ്ദീന്‍ മോചിതനായത്. 2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
ഓഹരിയുടമകള്‍ക്കു പണം കിട്ടാനുള്ള താല്‍പര്യമൊന്നും ഇതിനു പിന്നിലുണ്ടായിരുന്നില്ല. എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. ഡയറക്ടര്‍മാരില്‍ മറ്റാരെയും ഒരു വിധത്തിലും സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചില്ല. ജനം സത്യം മനസിലാക്കും.
ഏകദേശം 42 വര്‍ഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ര്ടീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല എന്നും എം.എല്‍.എ പറഞ്ഞു. ഗൂഢാലോചനയിലെ വിശദാംശങ്ങള്‍ പിന്നീട് പറയും. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും കമറുദ്ദീന്‍ പറഞ്ഞു. എന്തായാലും കമറുദ്ദീന്റെ മോചനം മഞ്ചേശ്വരം സീറ്റ് തുറുപ്പ് ചീട്ടാകാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha























