മാസായ് വീണ്ടും മുഖ്യമന്ത്രി... സര്‍ക്കാരിന്റെ അവസാന നാളുകളില്‍ നടക്കുന്ന റാങ്ക്‌ലിസ്റ്റുകാരുടെ സമരത്തില്‍ നേട്ടം കൊയ്യാനിറങ്ങിയ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ തക്കതായ മറുപടി; കാലു പിടിക്കേണ്ടതും മുട്ടിലിഴയേണ്ടതും ഉമ്മന്‍ചാണ്ടിയെന്ന് പിണറായി

ഏത് നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്ന അവസ്ഥയിലാണ് കേരളം. ആ സമയത്താണ് റാങ്ക്‌ലിസ്റ്റുകാരുടെ സമരം. ഇതില്‍ രാഷ്ട്രീയമായി നേട്ടം കൊയ്യാനായി യൂത്ത് കോണ്‍ഗ്രസുകാരും സമരം ചെയ്യുകയാണ്.
പഴയ വിഎസ് അച്യുതാനന്ദനെ പോലെ ഓടിയെത്തിയ ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ത്ഥികളുടെ മനം കവര്‍ന്നിരുന്നു. ചില ഉദ്യോഗാര്‍ത്ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിക്കുകയും ചെയ്തു. ഇതിന് മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.
ഉദ്യോഗാര്‍ത്ഥികളെക്കൊണ്ട് കാലു പിടിപ്പിച്ച ആളാണ് യഥാര്‍ത്ഥത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ കാലു പിടിക്കേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് നടയില്‍ ഒരു കാലു പിടിപ്പിക്കല്‍ രംഗം കണ്ടു.
യഥാര്‍ത്ഥത്തില്‍ കാല് പിടിപ്പിച്ചയാളാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്. എന്നിട്ടു പറയണം എല്ലാ കഷ്ടത്തിനും കാരണം താന്‍ തന്നെയാണ്, മാപ്പ് നല്‍കണമെന്ന്. മുട്ടില്‍ ഇഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറച്ചത് എപ്പോഴാണ് 2014 ജൂണില്‍ അതിനായി അന്നത്തെ പി.എസ്.സി ചെയര്‍മാന് കത്തെഴുതിയ ആഭ്യന്തരമന്ത്രി ആരായിരുന്നു എന്‍.ജെ.ഡി (ഉദ്യോഗാര്‍ത്ഥികളില്ലാത്ത) ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ലക്ഷക്കണക്കിന് വരുന്ന തൊഴില്‍ അന്വേഷകരുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നതും ഗൗരവമുള്ള കാര്യമാണ്. കൃത്യമായി പരീക്ഷ നടത്തുകയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും അതിലൂടെ എല്ലാവര്‍ക്കും അവസരം ഒരുക്കുകയുമാണ് സര്‍ക്കാരിന്റെ നയം. പാവപ്പെട്ട തൊഴില്‍ അന്വേഷകരെ അപകടകരമായ രീതിയില്‍ സമരം നടത്താന്‍ പ്രേരിപ്പിക്കുന്നത് ഏത് പ്രതിപക്ഷമായാലും അപകടകരമായ കളിയാണ്. അത് തിരിച്ചറിയാന്‍ യുവജനങ്ങള്‍ക്ക് കഴിയണം.
ഇവിടെയുള്ളവര്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിനായി ഉദ്യോഗാര്‍ത്ഥികളുടെ വികാരം ഉപയോഗപ്പെടുത്തുന്ന രീതി സമൂഹം തിരിച്ചറിയണം. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കിടയില്‍ കുരുങ്ങി അപകടാവസ്ഥയിലേക്ക് പോകുന്ന നില ഉണ്ടാകാതെ ശ്രദ്ധിക്കണം. യുവജനങ്ങളോടൊപ്പം ഈ സര്‍ക്കാര്‍ എല്ലാ കാലത്തുമുണ്ടാകും. പക്ഷേ നിയതമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചേ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനാകൂ.
ഒരാള്‍ റാങ്ക്‌ലിസ്റ്റില്‍പ്പെട്ടതു കൊണ്ട് തൊഴില്‍ നല്‍കണമെന്നു പറഞ്ഞാല്‍ ,നിലവിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അര്‍ഹതയുണ്ടെങ്കിലെ തൊഴില്‍ ലഭിക്കൂ. അത് എല്ലാവരും മനസിലാക്കണം. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും മാനദണ്ഡങ്ങള്‍ പുലര്‍ത്താനാണ് തയ്യാറായിട്ടുള്ളത്. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വിലയിരുത്താന്‍ പ്രക്ഷോഭകര്‍ക്ക് കഴിയണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം നേര്‍ത്തു വരുകയാണെന്നും, വോട്ടെന്ന ചിന്തയില്‍ കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നടത്തുന്ന ഫണ്ട് പിരിവിന്, കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളില്‍ അങ്ങോട്ട് പോയി സംഭാവന നല്‍കിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലരിപ്പോള്‍ ബി.ജെ.പിയിലേക്ക് പോകുന്നു. ഞങ്ങള്‍ക്ക് ആശയക്കുഴപ്പമില്ല. വര്‍ഗീയതയെ ശക്തവും അതിരൂക്ഷവുമായി എതിര്‍ക്കുന്ന നിലപാട് ഞങ്ങള്‍ തുടരും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























