മൂന്ന് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ഷഹീര്‍ ഒരു വര്‍ഷം മുന്നേ നാട്ടിലെത്തി; ഷഹീറിന്റെയും മുഹ്സിലയുടെയും വിവാഹം നടന്നത് ആറ് മാസം മുമ്പ്, വിവാഹത്തിന് പിന്നാലെ ജോലിക്ക് പോകുന്നത് അപൂർവം, തീരാത്ത സംശയത്തില്‍ വീട്ടില്‍ തന്നെ കൂടി, രാത്രിയിൽ ബഹളം കേട്ട് എത്തിയ മാതാപിതാക്കൾ കണ്ടത് രക്തത്തില്‍ കുളിച്ച് പിടയുന്ന മുഹ്സിലയെ
ഉറക്കത്തിലായിരുന്ന ഇരുപതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തിനും തലയ്ക്കും കുത്തിക്കൊലപ്പെടുത്തി. മലപ്പുറം ഒതായി ചൂളാട്ടിപ്പാറ സ്വദേശിനി മുഹ്സിലയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്. പ്രതി ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്കല്‍ ഷഹീറിനെ (30) അയവാസികള്‍ കയ്യോടെ പിടികൂടി മുക്കം പൊലീസില്‍ ഏല്പിച്ചു. യുവാവ് കുറ്റം സമ്മതിച്ച് മൊഴി നല്‍കിയിട്ടുണ്ട്. സംശയരോഗമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ഇതേതുടർന്ന് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രതിയുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. പുലര്‍ച്ചെ കിടപ്പുമുറിയില്‍ നിന്ന് നിലവിളി കേട്ട് ഷഹീറിന്റെ പിതാവ് കുട്ട്യാലിയും മാതാവ് റുഖിയയും ഓടിയെത്തിയെങ്കിലും ഷഹീർ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു വരുത്തുകയായിരുന്നു. അവര്‍ ഒച്ചവച്ചതോടെ ഷഹീര്‍ വാതില്‍ തുറക്കുകയായിരുന്നു. പിന്നാലെ മുറിയിൽ മുഹ്സില രക്തത്തില്‍ കുളിച്ച് പിടയുന്നതാണ് കണ്ടത്. ഷഹീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികൾ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മുഹ്സിലയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആറു മാസം മുമ്പായിരുന്നു ഷഹീറിന്റെയും മുഹ്സിലയുടെയും വിവാഹം നടന്നത്. മൂന്ന് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ഷഹീര്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് പെയ്ന്റിംഗ് ജോലിയ്ക്ക് പോവുകയായിരുന്നു. എന്നാല്‍, വിവാഹശേഷം അപൂര്‍വമായേ ജോലിയ്ക്ക് ഇറങ്ങിയിരുന്നുള്ളൂ എന്ന് മാതാപിതാക്കൾ വ്യക്തമാക്കി. തീരാത്ത സംശയത്തില്‍ വീട്ടില്‍ തന്നെ കൂടുകയായിരുന്നു ഇദ്ദേഹം. ഭാര്യ മൊബൈലില്‍ സംസാരിക്കുന്നതു കണ്ടാല്‍ പോലും സംശയമായിരുന്നുവെന്ന് പറയുന്നു.
വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇളയ മകനായ ഷഹീറിന്റെ താമസം. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുഹസിലയുടെ കബറടക്കം ഒതായി ചൂളാട്ടിപ്പാറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.
https://www.facebook.com/Malayalivartha


























