ആറ്റിങ്ങൽ ഹോട്ടലിൻ്റെ മറവിൽ സവാള ലോറിയിൽ കഞ്ചാവ് എത്തിച്ച് ഓൺലൈൻ കഞ്ചാവ് കച്ചവടം:ആലംകോട് ബാംബു ഹോട്ടലിൽ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ്: 3 എഞ്ചിനീയറിംഗ് ബിരുദധാരികളടക്കം 4 പ്രതികൾക്കും ജാമ്യമില്ല

ആറ്റിങ്ങൽ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വിൽപനക്കായി സൂക്ഷിച്ച നാല്പതു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റിമാൻ്റിൽ കഴിയുന്ന 3 എഞ്ചിനീയറിംഗ് ബിരുദധാരികളടക്കം 4 പ്രതികൾക്ക് ജാമ്യമില്ല.
തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബിജു മേനോനാണ് ഇവരുടെ ജാമ്യ ഹർജികൾ തള്ളിയത്. വിചാരണക്ക് മുന്നോടിയായ കുറ്റം ചുമത്തലിന് മാർച്ച് 2ന് നാലു പ്രതികളെയും ഹാജരാക്കാൻ കോടതി പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചു.
പ്രതികളെ ജയിലിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. ഗൗരവമേറിയ കുറ്റം ചെയ്ത പ്രതികളെ കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കവേ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ മൊഴി വിചാരണയിൽ തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർത്ത് വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ട്.
ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ കേസ് വിചാരണക്ക് പ്രതികളെ കിട്ടാതെ കിടക്കുന്ന ലോംഗ് പെൻസിംഗ് കേസുകളുടെ പട്ടികയിലേക്ക് ഈ കേസും മാറ്റപ്പെടും. വിചാരണ വേഗത്തിൽ തീർപ്പാക്കാനും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ആന്ധ്രയിൽ നിന്ന് സവാള ലോറിയിൽ കഞ്ചാവെത്തിച്ച് ഹോട്ടലിൽ സൂക്ഷിച്ച മുഖ്യ പ്രതി മണമ്പൂർ തൊപ്പിച്ചന്ത എഫ്.എഫ്. മൻസിലിൽ എൻ. ഫഹദ് (26) അടക്കമുള്ളവർ സമർപ്പിച്ച ജാമ്യ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
2020 സെപ്റ്റംബർ 22 ന് രാത്രിയിലാണ് ആറ്റിങ്ങൽ ആലംകോട് അവിക്സ് സൊസൈറ്റിയുടെ കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന ബാംബു ഹോട്ടലിൽ നിന്ന് 40 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപ്പന അരങ്ങേറിയത്.
ഓൺലൈനിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറലും ഓൺലൈൻ വഴിയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി , രണ്ട് ആഡംബര കാറുകൾ , നോട്ടെണ്ണൽ മെഷീൻ , രണ്ടു ത്രാസ്സുകൾ , 92,000 രൂപ എന്നിവ പ്രതികളിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും സവാളയും കന്നുകാലികളെയും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് കോഴി ഫാമുകളിലേയ്ക്ക് കോഴികളെ കൊണ്ടുവരുന്ന ലോറിയിലും കഞ്ചാവ് കടത്തിയിരുന്നു. ലോക് ഡൗൺ സമയത്ത് ഹോട്ടൽ അടച്ചിരുന്നു. തുടർന്ന് സവാള സംഭരിച്ച് വ്യാപാരം തുടങ്ങി. ഇതിൻ്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരം നടന്നത്. ഹോട്ടലിനുള്ളിലും ലോറിയിലും കീഴാറ്റിങ്ങൽ സ്വദേശി അർജുൻ നാഥിൻ്റെ വീട്ടിലുമായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹാഷിഷ് ഓയിലും എൽ എസ് ഡി സ്റ്റാമ്പും സംഘം വിറ്റിരുന്നതായും എക്സൈസിന് വിവരം ലഭിച്ചു.
വിദേശത്തായിരുന്ന ഗോകുൽ രാജ് അടുത്തിടെ നാട്ടിൽ എത്തി ഇവർക്കൊപ്പം ചേരുകയായിരുന്നു.
കീഴാറ്റിങ്ങൽ മുളവനത്ത് വീട്ടിൽ പി. അർജുൻ നാഥ് (27) , കീഴാറ്റിങ്ങൽ എം.സി. നിവാസിൽ എം. അജിൻ മോഹൻ (25) , ആറ്റിങ്ങൽ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയിൽ ആർ. ഗോകുൽ രാജ് (26) എന്നീ മൂന്നു പ്രതികൾ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു.
സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആലംകോട് സ്വദേശികളായ രണ്ടു പേരും കല്ലമ്പലം സ്വദേശിയായ ഒരാളും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്ന് എക്സൈസ് അവകാശപ്പെട്ടിരുന്നുവെങ്കിലും നാളിതു വരെ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽ വൻ ഇടപാട് നടന്നതിൻ്റെ തെളിവുകൾ ലഭിച്ചു. 8 എ റ്റി എം കാർഡുകളും 4 ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുത്തു.
അറസ്റ്റിലായി റിമാൻ്റിൽ കഴിയുന്ന നാലുപേരും സുഹൃത്തുക്കളാണ്. ഇവർ ചേർന്നാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. കഞ്ചാവെത്തിക്കുന്നത് ഫഹദിൻ്റെ നേതൃത്വത്തിലാണെന്നാണ് എക്സൈസ് കേസ്.
https://www.facebook.com/Malayalivartha


























