പേപ്പട്ടിയെപ്പോലെ പൊതുശല്യമോ... കെ. സുധാകരന്റെ അതിരുവിട്ട പ്രയോഗത്തിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടും തിരുത്താന്‍ തയ്യാറല്ല; എന്തുകൊണ്ട് താന്‍ ഇത്തരം പ്രയോഗം നടത്തുന്നുവെന്ന് ആഞ്ഞടിച്ച് സുധാകരന്‍; മാന്യത മാന്യന്‍മാരോട് മാത്രം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഒട്ടും പിന്‍മാറാതെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മാത്രമല്ല താന്‍ പറഞ്ഞതിനെ ന്യായീകരിക്കുകയും ചെയ്തു.
മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്വാതന്ത്ര്യ സമരസേനാനിയായ പിതാവിനെതിരെ ഉപയോഗിച്ച പദപ്രയോഗത്തിന്റെ ക്രൂരതയും വേദനയും പിണറായി വിജയനു മനസിലാകാന്‍ വേണ്ടിയാണ് അതേ ഭാഷയില്‍ പ്രസംഗിച്ചതെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അച്ഛനെക്കുറിച്ചു പറയുമ്പോള്‍ മക്കള്‍ക്കുണ്ടാകുന്ന വേദന മനസ്സിലാക്കിക്കൊടുക്കാന്‍ ഇതേ മരുന്നുള്ളൂ. മാന്യമായി സംസാരിക്കാന്‍ അറിയാം. അതു മാന്യന്‍മാരോടു മാത്രം.
ചെത്തുകാരന്റെ മകനെ വ്യവസായിയുടെ മകനെന്നു വിളിക്കാനാകില്ല. ഇത്രയും ധൂര്‍ത്തനായ മറ്റൊരു മുഖ്യമന്ത്രിയെ കേരള ചരിത്രത്തില്‍ ചൂണ്ടിക്കാണിച്ചാല്‍ സര്‍വാപരാധവും പൊറുക്കണമെന്നു പറഞ്ഞു പിണറായിയുടെ കാലു പിടിച്ചു മാപ്പു ചോദിക്കാം.
സുധാകരനു ഭ്രാന്താണെന്നും പേപ്പട്ടിയെപ്പോലെ പൊതുശല്യമായി മാറിക്കഴിഞ്ഞു എന്നും കെ. കെ.രാഗേഷ് എംപി ഫെയ്‌സ്ബുക്കില്‍ എഴുതിയതിനെതിരെ നിലാവെളിച്ചത്തില്‍ ചന്ദ്രനെ നോക്കി ചാവാലിപ്പട്ടി കുരയ്ക്കുന്നതുപോലെയെ രാഗേഷിന്റെ ആക്ഷേപത്തെ കാണുന്നുള്ളൂ എന്നാണ് സുധാകരന്‍ തിരിച്ചടിച്ചത്.
അതേസമയം കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്നാരോപിച്ചുള്ള കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരനെതിരായ ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കാസര്‍കോട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ കേസിലെ തുടര്‍നടപടികളാണു ഹൈക്കോടതി റദ്ദാക്കിയത്. നടപടി ക്രമങ്ങളും അന്തിമ റിപ്പോര്‍ട്ടും ചോദ്യം ചെയ്തു കെ.സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സുധാകരന്‍ 2016 മേയ് 16നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന കുടുംബയോഗത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്‌തെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ഥി കെ. കുഞ്ഞിരാമന്റെ പരാതി.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ചെത്ത് തൊഴിലാളി പരാമര്‍ശത്തെ ന്യായീകരിച്ച് കെ.സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കുലത്തൊഴില്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും എത്രയോ നേതാക്കന്‍മാര്‍ കൂലിത്തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നും സുധാകരന്‍ തന്റെ പരാമര്‍ശത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു.
അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ. ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. അതിന്റെ തെറ്റും ശരിയും ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്.
ചെത്ത് തൊഴിലാളി എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. സംസ്ഥാനത്തിന്റെ പൊതു ഫണ്ട് ദുരുപയോഗം ചെയ്ത് സ്വന്തം സുഖത്തിന് ദുരുപയോഗിക്കുന്നു. അതാണ് താന്‍ അര്‍ഥമാക്കിയത്. 18 കോടിയാണ് ഹെലികോപ്ടറിനായി ചെലവഴിച്ചത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഹെലികോപ്ടറിലാണോ യാത്രചെയ്തത് എന്നും സുധാകരന്‍ ചോദിച്ചു.
സി.പി.എമ്മിന്റെ ആരും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സിപിഎം ആരോപിക്കേണ്ട കാര്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്നു വരുന്നു എന്നതില്‍ പ്രശ്‌നമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ചെത്തു തൊഴിലാളി പരാമര്‍ശത്തില്‍ തനിക്കെതിരേ കോണ്‍ഗ്രസ്സില്‍ നിന്നുയര്‍ന്ന സ്വരങ്ങളെയും സുധാകരന്‍ വിമര്‍ശിച്ചു. അവസാനം ഷാനിമോള്‍ ഉസ്മാന്‍ തന്നെ മാപ്പു പറഞ്ഞു. ആ വിവാദം കെട്ടടങ്ങും മുമ്പാണ് സുധാകരന്റെ അടുത്ത വിവാദം.
https://www.facebook.com/Malayalivartha

























