കൊല്ലത്ത് സദ്യവിളമ്പുന്നതിനെ ചൊല്ലി തമ്മിൽതല്ല്... വധുവിന്‍റെയും വരന്‍റെയും ബന്ധുക്കളാണ് ഏറ്റുമുട്ടിയത്...

കുറച്ച് ചോർ എടുക്കട്ടെ... മോര് കൂട്ടി കഴിക്കാൻ, കല്യാണരാമനിലെ ഈ ഡയലോഗ് നമ്മൾ മലളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു രസചരടാണ്. എന്നാൽ ഇപ്പോൾ ശരിക്കും അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. സിനിമയിൽ നമ്മൾ കുടുകുടെ ചിരിച്ചു എങ്കിലും ഇത് കാര്യം സീരിയസ്സായി. കല്യാണത്തിന് സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നടന്ന വിവാഹ ചടങ്ങിലാണ് ഈ സംഭവം. സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സദ്യയിൽ വിഭവങ്ങൾ വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ആര്യങ്കാവ് പൊലീസ് വ്യക്തമാക്കി.
വിവാഹത്തിന് മദ്യപിച്ച് എത്തിയ ചില ബന്ധുക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സദ്യയിൽ വിഭവങ്ങൾ വിളമ്പുന്നതിനെ ചൊല്ലി ഇവർ തർക്കം ഉന്നയിക്കുകയും വധുവിന്‍റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
തുടർന്ന് വധുവിന്റേയും വരന്റേയും ബന്ധുക്കൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. സദ്യ വിളമ്പുന്നതിന്‍റെ ഒരു ഭാഗത്തു നിന്ന് തുടങ്ങിയ അടി, വൈകാതെ വ്യാപിക്കുകയായിരുന്നു. ബാക്കി കഴിച്ചു കൊണ്ടിരുന്നവർ അവിടെ നിന്ന് ഓടി രക്ഷപെട്ടു. അതിനിടെ, സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടാണ് സംഗതി ഒതുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തി കല്യാണ സദ്യക്കിടെ തർക്കമുണ്ടാക്കിയത് ഇവരാണെന്നാണ് പോലീസ് പറയുന്നത്. ആര്യങ്കാവ് സ്വദേശിയായിരുന്നു വധു. വരൻ കടയ്ക്കൽ സ്വദേശിയും. ബന്ധുക്കൾ തമ്മിൽ അടിപിടിയും സംഘർഷവും ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് വരന്റേയും വധുവിന്റേയും കൂട്ടായ തീരുമാനം. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ ഓഗസ്റ്റിൽ വിവാഹത്തിനിടെ വധുവിനെ കാമുകൻ ചുംബിച്ചതിനെ ചൊല്ലി കൂട്ടത്തല്ല് ഉണ്ടായ ഒരു സംഭവം തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ഹുസുരാബാദിൽ വിവാഹ ദിവസമാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. വീട്ടുകാരും അതിഥികളും സാക്ഷ്യം വഹിച്ച സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി പൊലീസ് ഇടെടേണ്ടിവന്നു. ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയുമായി മന്ദാമരിയിൽ നിന്നുള്ള പ്രവീൺകുമാറിന്റെ വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്.
വിവാഹഘോഷയാത്രയിൽ വരനും വധുവും കാറിലിരുന്ന് മുന്നോട്ടു പോവുകയായിരുന്നു. ഈ സമയത്താണ് വധുവിന്റെ കാമുകൻ സ്ഥലത്തെത്തിയത്. ഘോഷയാത്രയിൽ കടന്നുകൂടി കാർ തടയുകയും ദിവ്യയെ വലിച്ചിറക്കിയശേഷം വരന്റെ മുന്നിൽവെച്ച് ചുംബിക്കുകയുമായിരുന്നു. മാത്രമല്ല, തന്നൊടൊപ്പം വരാൻ ദിവ്യയോട് ആവശ്യപ്പെടുകയും ചെയ്തു.
വരൻ കാമുകനെ തടയാൻ ശ്രമിച്ചുവെങ്കിലും അവസാനം അടിയിൽ കലാശിച്ചു. കൂട്ടത്തല്ലിനൊടുവിൽ പൊലീസ് സ്ഥലത്തെത്തി. വരൻ യുവതിയുടെ കാമുകനെതിരെ പൊലീസിൽ പരാതി നൽകി. മദ്യപിച്ച് തന്നെയും വധുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം കാമുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കാമുകനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് വധു പൊലീസിനോട് പറഞ്ഞ് വരനടക്കം അവിടെയുണ്ടായിരുന്നവരെ ഒക്കെ ഞെട്ടിക്കുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha