സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം, പാരമ്പര്യ രീതിയിലുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മ്മാണം എന്നിങ്ങനെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ചെല്ലാനം, താനൂര്‍, വെള്ളയില്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ക്കു പുറമെ മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം എന്നീ അഞ്ചു മത്സ്യബന്ധന തുറമുഖങ്ങളും ഈ സര്‍ക്കാരിന്റെ കാലയളവില്‍ കമ്മീഷന്‍ ചെയ്യാനായതായും മുഖ്യമന്ത്രി പറഞ്ഞു . മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി . 1,700 ടണ്‍ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ചെല്ലാനം മത്സ്യബന്ധന തുറമുഖത്തിന് 50 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ഏകദേശം 75 കോടി ചെലവിലാണ് വെള്ളയില്‍ മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയായത്. താനൂര്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് 86 കോടി രൂപയാണ് ചെലവായത്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി മത്സ്യബന്ധന ഗ്രാമങ്ങള്‍ക്കാണ് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കുക. പ്രത്യക്ഷമായി 9,000 തൊഴിലവസരങ്ങളും 1.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 500 ടണ്‍ അധിക മത്സ്യോത്പാദനമാണ് പ്രതീക്ഷിക്കുന്നത്. പുതിയ കടപ്പുറം, ചീരാന്‍ കടപ്പുറം, എടക്കടപ്പുറം, ഒസ്സാന്‍, എളാരന്‍, പണ്ടാരക്കടപ്പുറം, കോര്‍മ്മന്‍ കടപ്പുറമടക്കമുള്ള മത്സ്യബന്ധന ഗ്രാമങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.പദ്ധതി പൂര്‍ത്തിയായതോടെ താനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്താം. 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും ഒരു ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുക. 600 ടണ്‍ അധിക മത്സ്യോത്പദനമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha