തട്ടിക്കൊണ്ടുപോയവർ 1000 രൂപയും ചുരിദാറും വാങ്ങി നൽകി; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഗൾഫിൽ നിന്നും നാട്ടിൽ എത്തിയ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം വളരെയധികം അമ്പരപ്പ് ഉണ്ടാക്കിയതായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം തട്ടിക്കൊണ്ടു പോയ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. എങ്കിലും സംഭവത്തിലെ ദുരൂഹത വീണ്ടും ഉയരുകയാണ്. യുവതിയുടെ പുതിയ മൊഴി അന്വേഷണസംഘത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു. സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് മാന്നാർ സ്വദേശി ബിന്ദു പറയുമ്പോഴും ദുരൂഹതകൾ ബാക്കി. സ്വർണം കൊണ്ടുവന്നു എന്നും മാലിയിൽ ഉപേക്ഷിച്ചു എന്നും യുവതി സമ്മതിക്കുന്നുണ്ട്. വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വർണമാണ് തന്നുവിട്ടതെന്ന് അറിഞ്ഞതെന്നാണ് ഇവർ പറയുന്നത്. എന്നാൽ, സ്വർണം കൊടുത്ത ഹനീഫയെയും അയാളുടെ ആൾക്കാരെയും യുവതിക്ക് നല്ല പരിചയമുണ്ട്. ഭർത്താവ് ദുബായിൽ സ്വകാര്യടാക്സി ഓടിച്ചിരുന്നപ്പോൾ ഹനീഫയ്ക്കുവേണ്ടി പലസ്ഥലങ്ങളിലും ആൾക്കാരെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണെന്നാണ് ഇവർ പറയുന്നത്. ഇതിനുമുൻപും ചിലബോക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ തന്നുവിട്ടിരുന്നെന്നും അത് കോസ്മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു വ്യക്തമാക്കി.
ഇപ്പോളിതാ വളരെയധികം അമ്പരപ്പ് ഉണ്ടാക്കുന്ന ഒരു മൊഴിയാണ് യുവതി പറഞ്ഞിരിക്കുന്നത്. തട്ടിക്കൊണ്ടുപോയവർ ചുരിദാർ വാങ്ങി നൽകി മാത്രമല്ല,1000 രൂപയും നൽകിയെന്നും യുവതി പറഞ്ഞിരിക്കുന്നു. മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം വടക്കഞ്ചേരിയിലുപേക്ഷിക്കുന്നതിനു മുൻപ് പുതിയ ചുരിദാർ വാങ്ങിത്തരികയും 1000 രൂപ തരികയും ചെയ്തുവെന്ന് ബിന്ദു പറയുന്നു. പോലീസ് പട്രോളിങ് കാണുമ്പോൾ ബിന്ദുവിന്റെ തല സീറ്റിനടിയീലേക്കു താഴ്ത്തിവെക്കും. നെല്ലിയാമ്പതിയിലെത്തിയപ്പോൾ മറ്റൊരു വാഹനത്തിൽ കയറ്റി. എന്നാൽ, സംഘത്തിലുണ്ടായിരുന്ന ചിലരുടെ മനസ്സലിഞ്ഞു ഇറക്കിവിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച ബിന്ദുവിന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചു. സ്വർണക്കടത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്ന ഈ യുവതി എത്ര തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha