അതെങ്ങനെ ശരിയാകും... കേരളത്തില്‍ ജീവന്‍ മരണ പോരാട്ടത്തിനായി ഇറങ്ങുന്ന ബിജെപി ജനകീയ മുഖത്തിലേക്ക്; ഇ. ശ്രീധരനും ജേക്കബ് തോമസിനും പിന്നാലെ ആരും പ്രതീക്ഷിക്കാത്ത രണ്ട് മുസ്ലീം പ്രമുഖര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന; എല്ലാം മണത്തറിഞ്ഞ് ശോഭ സുരേന്ദ്രന്‍ മുന്‍കൂട്ടിയെറിഞ്ഞതോ
കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ മുസ്ലീം ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും സ്വാഗരം ചെയ്തുകൊണ്ടുള്ള പ്രസംഗം ബിജെപി അണികള്‍ പോലും തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഒന്നും കാണാതെ പറയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്ഥാനാര്‍ത്ഥികളില്‍ രണ്ട് മുസ്ലീം പ്രമുഖരുണ്ടെന്നാണ് പറയുന്നത്.
ഇ. ശ്രീധരനും ജേക്കബ് തോമസും സുരേഷ് ഗോപിയുമടക്കം കളം നിറയുമ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളായ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടമുണ്ടാകും. സ്ഥാനാര്‍ത്ഥി ലിസ്റ്റ് ആര്‍.എസ്.എസ് പരിശോധിച്ച ശേഷമാകും പ്രഖ്യാപിക്കുക.
17 ശതമാനം വോട്ടുള്ള കേരളത്തില്‍ ഇക്കുറി അത്ഭുതം സൃഷ്ടിക്കാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പി.സി ജോര്‍ജ്, പി.സി തോമസ്, ജേക്കബ് തോമസ്, ജോര്‍ജ് കുര്യന്‍ എന്നിവരെ ക്രൈസ്തവമുഖമായി അവതരിപ്പിക്കുമ്പോള്‍ അബ്ദുള്ളക്കുട്ടിക്കു പുറമേ ആരും പ്രതീക്ഷിക്കാത്ത രണ്ടു പ്രമുഖര്‍ എല്‍.ഡി.എ പട്ടികയിലെ മുസ്ലീം മുഖങ്ങളാകും.
നിയമസഭയില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഓപ്പറേഷന്‍ ലോട്ടസ് എന്ന ഷാമാജിക് പയറ്റാന്‍ ബി.ജെ.പി തയ്യാറായേക്കും. അതുകൊണ്ടു തന്നെയാണ് 40 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണ നിര്‍ണ്ണായക ശക്തി തെളിയിച്ച മണ്ഡലങ്ങള്‍ക്കു പുറമേ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയിടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 40 എന്ന സംഖ്യയിലേക്ക് ബി.ജെ.പി എത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണത്തെക്കാള്‍ ഏറെ വളര്‍ന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയ്ക്ക് അതുകൊണ്ടു തന്നെ കൂടുതല്‍ പേരെ നിയമസഭയില്‍ എത്തിച്ച് ഇതിനു തെളിവു നല്‍കണം.
ഇ.ശ്രീധരനടക്കമുള്ള സ്റ്റാര്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ഇക്കുറി പ്രതീക്ഷ. നാല്‍പതു മണ്ഡലങ്ങളില്‍ വിജയിക്കാമെന്ന ശുഭാപ്തി വിശ്വാസമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അടുത്ത നിയമസഭയില്‍ അഞ്ചുപേര്‍ ബി.ജെ.പിക്കുണ്ടാകുമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്. എന്നാല്‍ അതുപോരെന്നും ഭരണത്തെ നിയന്ത്രിക്കാവുന്ന തരത്തില്‍ എണ്ണസംഖ്യ കൂട്ടണമെന്നുമാണ് അമിത്ഷാ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും, മെട്രോമാന്‍ ഇ.ശ്രീധരനും മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, സുരേഷ് ഗോപി അടക്കമുള്ളവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ട്. ഇതിനു പുറമേ കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് അടക്കമുള്ളവര്‍ പ്രധാനമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാകും. മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചെങ്കിലും ജയസാധ്യതയുള്ള മണ്ഡലത്തില്‍ നിര്‍ത്തി സുരേന്ദ്രനെ നിയമസഭയില്‍ എത്തിക്കണമെന്നാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ തവണ 10,000 ത്തില്‍ താഴെ വോട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ നാലിടത്തിനു പുറമേ ഒരു സീറ്റു കൂടിയാണ് ബി.ജെ.പി ഷുവര്‍ സീറ്റായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ അഞ്ചു അംഗങ്ങള്‍ എങ്കിലും കുറഞ്ഞത് ബി.ജെ.പിയില്‍ നിന്നു ഉണ്ടായില്ലെങ്കില്‍ ശക്തമായ നടപടി ഏറ്റുവാങ്ങാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മോദി തരംഗത്തിന്റെ മാത്രം പിന്‍ബലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളില്‍ ഇക്കുറി ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ രണ്ടാമതെത്തിയത്. മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത്. അതുകൊണ്ടു തന്നെ ഒരിക്കല്‍ കൂടി മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. വെറും 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയില്‍ സി.കൃഷ്ണകുമാറും കാസര്‍കോട്ട് രവീശ തന്ത്രിയും കൊല്ലം ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി. ശബരിമല വികാരം നിലനില്‍ക്കുന്നതിനാല്‍ ഇക്കുറി ചെങ്ങന്നൂരിലും പ്രതീക്ഷയുണ്ട്.
https://www.facebook.com/Malayalivartha