പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ... കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രതിഷേധം സംഘടിപ്പിക്കുന്നതും മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് സുരേന്ദ്രൻ...
സ്വർണ്ണക്കള്ളകടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാവുന്ന വജ്രായുധം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
അതിൽ ഇപ്പോൾ സിപിഎമ്മിനും പിണറായി സർക്കാരിനുമെതിരേ പ്രതിരോധം തീർത്തിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.
കേരളത്തിലെ അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെയും കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ അതിന് സ്വീകരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളുണ്ട്.
എന്നാല്‍ അതൊന്നും ചെയ്യാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രതിഷേധം സംഘടിപ്പിക്കുന്നതും കേന്ദ്ര ഏജന്‍സികള്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന പേടിപ്പുറത്താണെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സ്വര്‍ണ-ഡോളര്‍ കടത്തു കേസിന്റെ അന്വേഷണം ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും പിണറായിയുടെ ധാര്‍ഷ്ഠ്യം ഇനി ഇവിടെ വിലപ്പോവില്ലെന്നും പറഞ്ഞു. കേരളം പഴയ കേരളമല്ല.
ഈ ധാര്‍ഷ്ഠ്യത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കാരെ തെരുവിലിറക്കി കേന്ദ്ര ഏജന്‍സികളിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടിടപെട്ട് മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ഏറ്റുമുട്ടുകയാണ്.
ഭരണഘടന മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി നിയമം നടപ്പാക്കുന്നതില്‍ മറ്റാരെക്കാളും ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ടതാണ്. കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായല്ല നീങ്ങുന്നത്. അവരെ എതിര്‍ക്കാനാണെങ്കില്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്.
അന്വേഷണം മുഖ്യമന്ത്രിയിലേക്കും മറ്റ് മന്ത്രിമാരിലേക്കും തിരിഞ്ഞപ്പോഴാണ് ഭീഷണിയുടെ സ്വരം ഇപ്പോൾ ഉയർന്നു വരുന്നത്. 164-ാം വകുപ്പു പ്രകാരം സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌നസുരേഷ് രഹസ്യമൊഴി നല്‍കിയത് ആരും ഭീഷണിപ്പെടുത്തി പറയിപ്പിച്ചതല്ല.
അന്വേഷണ ഏജന്‍സികള്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടാണ് തുടര്‍ നടപടിയുമായി മുന്നോട്ടു പോകുന്നത്. സ്വപ്‌നയുടെ ജീവന് ഭീഷണിയുണ്ടെന്ന് ജയില്‍ ഡിജിപി പറഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനില്‍ നിന്ന് വിലകൂടിയ ഐ ഫോണ്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ കൈയിലെത്തിയതു സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ചാണ് സിപിഎം ഇപ്പോൾ വിശദീകരിക്കേണ്ടത്.
വിമാനത്താവളങ്ങളില്‍ സ്വപ്‌ന അടക്കമുള്ളവര്‍ക്ക് വിഐപി പരിഗണന ലഭിക്കാന്‍ മന്ത്രിമാരും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് മുഴുവനായും അതിനായി ഉപയോഗിച്ചെന്നും ഡോളര്‍ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്. തൊട്ടപ്പുറത്ത് സിപിഎമ്മുമായി ഒരുമിച്ചുറാലി നടത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പഴയ ഓര്‍മകള്‍ അയവിറക്കുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha