കളി കാര്യമാകുമ്പോള്‍... ഇഡി ഉദ്യോഗസ്ഥരെ കേരളം പൂജപ്പുരയിലേക്ക് അയക്കുമോ? മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി കിട്ടിയതോടെ കാര്യങ്ങള്‍ കൈവിടുന്നു
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി കിട്ടിയതോടെ പിണറായി മമതാ ബാനര്‍ജിയുടെ ശൈലിയില്‍ നീങ്ങുന്നു.
സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ സിജി വിജയന്‍ എന്ന വനിതാ ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയത്. ഒരു സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ നടന്ന ഗുരുതരമായ ഗൂഢാലോചനാ കുറ്റത്തിന്റെ അതീവ പ്രാധാന്യമുള്ള മൊഴിയാണ് സംസ്ഥാന പോലീസിന് ലഭിച്ചിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന സ്വപ്നയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പരാമര്‍ശമുണ്ടായിരുന്നു. ഈ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ സംഘത്തോടാണ് സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരി മൊഴി നല്‍കിയിരിക്കുന്നത്.
അതായത് അടുത്ത നടപടി മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ച ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേരള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വപ്ന മൊഴിയില്‍ ഉറച്ചുനിന്നാല്‍ തീര്‍ച്ചയായും ഉദ്യോഗസ്ഥരെല്ലാം നിയമപരമായ നടപടിക്ക് വിധേയരാകേണ്ടി വരും. അന്വേഷണത്തിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് പരിരക്ഷ ലഭിക്കുമെങ്കിലും സ്വപ്ന തന്റെ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അത് ഗൂഢാലോചനാ കുറ്റമായി മാറും. ഒരു സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നത് തീര്‍ത്തും ഗൗരവതരമായ ആരോപണമാണ്.
എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ സ്വപ്ന ഉണ്ടായിരുന്നപ്പോള്‍ അവരുടെ സുരക്ഷാ ചുമതലയായിരുന്നു സിജി വിജയന് ഉണ്ടായിരുന്നത്. സ്വപ്നയെ ചോദ്യംചെയ്യുന്ന സമയത്തൊക്കെ താന്‍ അടുത്തുണ്ടായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യംചെയ്യലിനിടയില്‍ സ്വപ്നയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും പോലീസുകാരിയുടെ മൊഴിയില്‍ പറയുന്നു. രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
കൂടാതെ, നേരത്തെ പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേതുതന്നെയാണെന്നും ശബ്ദരേഖയില്‍ പറയുന്നു. താനല്ല ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത്. സ്വപ്നയുമായി ബന്ധമുള്ള ആള്‍ക്കാര്‍ അവരെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ആ സമയത്ത് താന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്തായിരിക്കാം കോള്‍ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ പറയുന്നു.
സിജി വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത് വലിയ ആശ്വാസമാണ്. ലോകത്താരും മുഖ്യമന്ത്രിയെ ഇത്തരത്തില്‍ സഹായിച്ചിട്ടില്ല.
ശാരദാ ചിട്ടി ഫണ്ട് കേസില്‍ മമതാ ബാനര്‍ജി ഇത്തരത്തിലാണ് കേന്ദ്ര സര്‍ക്കാരിനോടും ബി ജെപിയോടും പ്രതികരിച്ചത്. മമതയുടെ യുദ്ധത്തിനു മുന്നില്‍ ഒടുവില്‍ നരേന്ദ്ര മോദി മുട്ടുകുത്തി. അമിത് ഷാ പോലും മമതയോട് യുദ്ധം ചെയ്യുന്നത് അവസാനിപ്പിച്ചു. മമത എന്ന് കേള്‍ക്കുമ്പോള്‍ ബി ജെ പി നേതാക്കള്‍ വിറ കൊള്ളാന്‍ തുടങ്ങി. മമതയെ അനുകരിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.
ബിജെപിയോട് യാതൊരു വിട്ടു വീഴ്ചയും വേണ്ടെന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിയമവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പറയുന്നു .
ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദം തന്നെയാണെന്ന് സ്വപ്ന സുരേഷ് ജയില്‍ അധിക്യതര്‍ക്ക് എഴുതി കൊടുത്ത കാര്യം താങ്കള്‍ അറിഞ്ഞില്ലേ എന്നും മുഖ്യമന്ത്രി അമിത് ഷായോട് ചോദിച്ചു. ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് സഖ്യമുണ്ടാക്കി ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയെയും ഭരണത്തെയും അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സി ശ്രമിച്ചെന്ന ഗുരുതര ആരോപണവും മുഖ്യമന്ത്രി അമിത് ഷാക്കെതിരെ ഉന്നയിച്ചു. കള്ളക്കടത്ത് സ്വര്‍ണ്ണം എവിടെ പോയെന്ന കാതലായ ചോദ്യവും മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്. സ്വര്‍ണ്ണം വാങ്ങിയ ആളെ പിടിക്കാത്തതെന്തെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
ചുരുക്കത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെന്ന ചരിത്രവും നാം താമസിയാതെ കേള്‍ക്കേണ്ടി വരും.
https://www.facebook.com/Malayalivartha