അമ്പത് വർഷമായി ജനങ്ങളുടെ മനസ്സിൽ പതിഞ്ഞ മുഖമാണ് അദ്ദേഹത്തിന്റേത്; ഉമ്മൻ ചാണ്ടിയെ കുറിച്ച് രമേഷ്‌പിഷാരടി
ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് നടൻ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിന് പിന്നാലെ പ്രചാരണത്തിലും സജീവമായിരിക്കുകയാണ്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഒരു പോസ്റ്ററിന്റെ പോലും ആവശ്യമില്ലെന്നാണ് പിഷാരടി പറഞ്ഞിരിക്കുന്നത്.
'കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റര്‍ വച്ചാലും, പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വര്‍ഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസില്‍ മറയാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ്.' രമേഷ് പിഷാരടി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന് മുമ്പ് നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേരാണ് എല്ലാവരും സജീവമായി പറഞ്ഞിരുന്നത്. മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായിരുന്നു. എന്നാല്‍, പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതില്‍ നിന്നും ഉമ്മന്‍ ചാണ്ടി പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി രംഗത്ത് എത്തുകയായിരുന്നു.
അതേസമയം അടുത്ത സുഹൃത്തും നടനുമായ ധര്‍മ്മജന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും രമേഷ് പിഷാരടി സജീവമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ ബാലുശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്. കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി. ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി മണ്ഡലം. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി ജനവിധി നേടിയത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെ ആയിരുന്നു ഇവിടത്തെ എം എൽ എ. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പറഞ്ഞത്. എങ്കിൽ തന്നെയും ബാലുശേരിയിൽ വിജയിക്കുമെന്ന് പ്രതീക്ഷയിലാണ് ധർമ്മജൻ.
https://www.facebook.com/Malayalivartha