ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കുന്ന നിയമപ്രശ്നങ്ങൾ ഇനിയും ബാക്കി . കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതൻ ഹൈക്കോടതി നിർദേശപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും തീരുന്നില്ല ആ പ്രശ്നങ്ങൾ . നിയമപ്രശ്നങ്ങൾ ഇനിയും മുന്നിലുണ്ട് . കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 91(കെ) പ്രകാരം, തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകുമെന്നാണ് വ്യവസ്ഥ . സുഗതന്റെ 6 മാസം തടവ് ഡിസംബറിലാണ് അവസാനിക്കുക. ജൂൺ 9 ന് ആയിരുന്നു സുഗതൻ അറസ്റ്റിലായത് .
ഈ കാലയളവിനിടെ മൂന്നിൽ കൂടുതൽ കൗൺസിൽ യോഗങ്ങൾ ചേരാൻ സാധ്യതയുണ്ട് . എന്നാൽ ബിജെപിക്ക് മുന്നിലുള്ള ആശങ്ക വലുതാണ്. സുഗതൻ അയോഗ്യനാകുമോ എന്ന ആശങ്ക ബിജെപിയ്ക്ക് ഉണ്ട് . എന്നാൽ ആശ്വാസമാകുന്ന മറ്റൊരു കാര്യം നിയമത്തിലെ ഇതേവകുപ്പിൽ തന്നെ ‘നഗരസഭയുടെ അനുമതിയില്ലാതെ’ കൗൺസിൽ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലേ അയോഗ്യത ബാധകമാകൂ എന്നാണ് .
6 മാസം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ മേയർക്ക് അപേക്ഷ നല്കിയിട്ടുമുണ്ട് . ഈ അപേക്ഷ നിയമോപദേശത്തിനായി വിട്ടു കൊടുത്തു . ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ നടത്തിയതോടെ ഇതിനു മുൻപുള്ള 2 കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ല എന്നതിനു പ്രസക്തി ഇല്ലാതായി. അവധി അപേക്ഷ അടുത്ത കൗൺസിൽ യോഗം മുതലാണ് ബാധകമാകുക എന്ന വാദമാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നത് . മാത്രമല്ല കോടതിയുടെ മറ്റൊരു പരാമർശം നിയമപ്രശ്നങ്ങൾക്കു വഴിവയ്ക്കാനും സാധ്യതയുണ്ട്.
20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന ഉത്തരവിൽ ഇതുവരെയുള്ള നടപടികൾ അസാധുവാകില്ലെന്നാണ് കോടതിയുടെ പരാമർശം. അങ്ങനെയെങ്കിൽ സുഗതൻ ഹാജരാകാതിരിക്കുന്ന മൂന്നാമത്തെ യോഗമാകും അടുത്ത കൗൺസിൽ . അടുത്ത കൗൺസിൽ യോഗത്തിൽ, സുഗതന് അവധി അനുവദിക്കാനുള്ള പ്രമേയം മേയർ വി.വി.രാജേഷ് അവതരിപ്പിക്കാനാണ് സാധ്യത .
49 അംഗങ്ങളുള്ള പ്രതിപക്ഷ കക്ഷികൾ എതിർത്താലും സ്വതന്ത്ര അംഗം ഉൾപ്പെടെ 50 പേരുടെ പിന്തുണയുണ്ട് . അതുകൊണ്ട് തന്നെ പ്രമേയം പാസാകാനുള്ള സാധ്യതകൾ മുന്നിലുണ്ട് .കോർപറേഷനിലെ അംഗങ്ങൾ ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നവോത്ഥാന നായകരുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് ഹൈക്കോടതിയെ സമീപിച്ചിരുന്നു . തുടർന്ന് 20 ബിജെപി കൗൺസിലർമാരോട് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞ മാസം 24ന് കോടതി ആവശ്യപ്പെടുകയുണ്ടായി . 19 പേർ അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കാപ്പ നിയമ പ്രകാരം ജയിലിലായതിനാൽ സുഗതനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.
https://www.facebook.com/Malayalivartha

























