ശബരിമലയിൽ പൊതുവികാരമറിഞ്ഞ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; രാജഗോപാൽ പറയുന്നത് മാധ്യമങ്ങൾ കേൾക്കുന്നില്ലേ?

സംസ്ഥാനത്ത് ബിജെപി-സിപിഎം രഹസ്യധാരണയുണ്ടെന്ന ആർഎസ്എസ് നേതാവ് ആർ.ബാലശങ്കറിൻ്റെ പ്രസ്താവനയോട് പ്രതികരിച്ചും ശബരിമല വിഷയത്തിൽ പ്രതികരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല ചർച്ചയാക്കാനുള്ള ശ്രമം ഉണ്ടായെന്നും സംസ്ഥാനത്ത് കോലീബി സഖ്യമുണ്ടായിരുന്നുവെന്ന ഒ.രാജഗോപാലിൻ്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ചെവിയിൽ പഞ്ഞിവച്ച് കേൾക്കാതിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യ കോലാഹലങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബിജെപി ഒ.രാജഗോപാൽ കേരളത്തിൽ കോലീബി (കോൺഗ്രസ് - മുസ്ലീം ലീഗ് - ബിജെപി) സഖ്യമുണ്ടായിരുന്നു എന്ന് പറഞ്ഞതൊന്നും മാധ്യമങ്ങൾ കേൾക്കുന്നില്ല. ബി.ജെ.പി യു.ഡി. എഫ് സഖ്യമുണ്ടായിരുന്നു എന്ന് ഒ രാജഗോപാൽ പറയുബോൾ മാധ്യമ പ്രവർത്തകർ ചെവിയിൽ പഞ്ഞി വച്ച് കേൾക്കാതിരിക്കുന്നു. ആർ. ബാലശങ്കറിൻ്റെ പിന്നാലെ പോകാൻ മാധ്യമങ്ങൾക്ക് നാണമുണ്ടോ? എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഇപ്പോൾ തെരെഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല വിഷയം വീണ്ടും കൊണ്ടു വരാൻ ശ്രമിക്കുകയാണ്. ഇതിന് മുൻപൊരു തെരഞ്ഞെടുപ്പ് നടന്നപ്പോൾ ശബരിമല ചർച്ചയായോ? ശബരിമല കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആ കേസിൽ പുതിയ വിധി വരുമ്പോൾ മാത്രമേ ഇനി ശബരിമല വിഷയത്തിലൊരു ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നാൽ എല്ലാവരുമായി ആലോചിച്ച് സർക്കാർ വിധി നടപ്പാക്കും.
സംസ്ഥാനത്ത് യു.ഡി.എഫ് -ബി.ജെ.പി ധാരണ ശക്തമാണ്. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സഹായം ലഭ്യമാക്കുന്നതിൽപ്രതിപക്ഷം സർക്കാരിനൊപ്പം നിന്നില്ല. എന്നാൽ ദുരന്ത കാലത്തും സഹായം എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വിജയിച്ചു. സംസ്ഥാനത്ത് വികസനം കൊണ്ടു വരുന്നതിൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെയാണ് വികസനം നടന്നതെന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യം തന്നെ ആ നിരാശയിൽ നിന്നും വരുന്നതാണ്. ഇവിടെ നടന്ന വികസനം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























