തിരുവനന്തപുരത്ത് യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ പന്ത്രണ്ടുകാരന് തീപ്പൊള്ളലേറ്റു ദാരുണാന്ത്യം... സംഭവം തീ ഉപയോഗിച്ച് മുടി മുറിക്കുന്നതിനിടെ....
വളരെ ദാരുണമായ ഒരു വാർത്തയാണ് തലസ്ഥാനനഗരിയിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്. യൂട്യൂബിൽ കണ്ട ദൃശ്യങ്ങള്‍ അനുകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി എടുക്കുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു.
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരണപ്പെട്ടത്. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം 'പ്രസാര'ത്തില്‍ പ്രകാശിന്റെ മകനാണ് ശിവനാരായണൻ.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. തീ ഉപയോഗിച്ച് മുടി സ്‌ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രങ്ങളിലേക്കും തീപടർന്നു പിടിക്കുകയായിരുന്നു.
യൂട്യൂബ് വീഡിയോ കണ്ട് പ്രചോദനം കൊണ്ടതാണ് ഇത്തരത്തിൽ അനുകരണശ്രമം നടത്താൻ ഇടയാക്കിയത്. തീ ഉപയോഗിച്ച് മുടി മുറിക്കുന്ന ശ്രമമാണ് കുട്ടി അനുകരിക്കാനായി ശ്രമിച്ചത്. കുളിമുറിയില്‍ വെച്ചാണ് അനുകരണശ്രമം നടത്തിയത്, അതിനാൽ സംഭവം മറ്റ് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
അപകട സമയത്ത് അമ്മുമ്മയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം മൃതദേഹം കുട്ടിയുടെ ബന്ധുക്കൾക്ക് വിട്ടുനൽകി.
വെങ്ങാനൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി മുറിക്കാൻ ശ്രമിച്ചത്.
നിരവധി കുട്ടികളാണ് ഇപ്പോൾ യൂട്യൂബ് വീഡിയോകൾ കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നത്. ഇത് പ്രശസ്തിക്കും ഇത്തരത്തിലുള്ള ഗുരുതര അപകടങ്ങൾക്കും വഴിയൊരുക്കും എന്നതിന്റെ ബോധവത്കരണം സമൂഹത്തിൽ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാലാണ് കുട്ടികൾക്ക് ഇപ്പോൾ മൊബൈൽ ഫോണുകൾ ഇഷ്ടാനുസരണം ലഭിക്കുന്നത്.
ഇവ പഠനത്തെ സഹായിക്കും എന്നതിൽ ഉപരി മറ്റ് അപകടങ്ങൾക്കു വഴിയൊരുക്കും എന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. പരിശീലനം ലഭിച്ച വ്യക്തികൾ ചെയ്യുന്ന അപകടകരമയ പ്രവർത്തികൾ കുട്ടികൾ വേണ്ട പരിശീലനമോ കരുതലോ ഇല്ലാതെയാണ് അനുകരിക്കാൻ ശ്രമിക്കുന്നത്.
ഇത്തരത്തിലുള്ള ഒട്ടനവധി വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇവയുടെ ശരിയും തെറ്റും മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കേണ്ടതും ഈ കാലഘട്ടത്തിൽ അനിവാര്യമാണ്.
https://www.facebook.com/Malayalivartha