തിരഞ്ഞെടുപ്പ് കമ്മീഷനെ വെട്ടിലാക്കി വോട്ടർ പട്ടികയിലെ വ്യാജൻമാർ... കേരളത്തിൽ വ്യാജ വോട്ടുകളുടെ എണ്ണം 4.34 ലക്ഷത്തിലെത്തി... ആശങ്കയോടെ തിരഞ്ഞെടുപ്പു കമ്മിഷൻ...
കള്ളവോട്ടുമായി ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇലക്ഷൻ ചൂട് അടുത്തിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ വളരെ പ്രതിരോധത്തിലാക്കുന്ന ഒരു ചർച്ചാ വിഷയമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വരെ പുറത്തു വിട്ട കണക്ക് പ്രകാരം കേരളത്തിൽ വ്യാജ വോട്ടുകളുടെ എണ്ണം 4.34 ലക്ഷത്തിൽ എത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ വിലയിരുത്തിയതിനും അപ്പുറം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായാണ് സൂചന ലഭിക്കുന്നതും. വ്യാജവോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന നിർദേശങ്ങളും ബുധനാഴ്ച രാവിലെ പുറത്തു വിട്ടെങ്കിലും സമയപരിമിതി കാരണം അത് എത്രത്തോളം പ്രായോഗികമാകും എന്നതാണ് ആലോചിക്കേണ്ടിയിരിക്കുന്നത്.
ഇലക്ട്രോണിക് കാലഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വോട്ടു കൃത്യമായി ചെയ്തു എന്ന് ബോധ്യപ്പെടാൻ വിവിപാറ്റ്, ഡിജിറ്റൽ ആയി തയാറാക്കുന്ന വോട്ടർപട്ടിക എന്നിവയെല്ലാമുണ്ട്. എന്നിട്ടും 4.34 ലക്ഷം വോട്ടർമാർ വ്യാജമായി പട്ടികയിൽ എങ്ങനെ കയറി പറ്റി എന്നത് കണ്ടെത്തേണ്ടിയിരിക്കുന്ന കാര്യമാണ്.
സംശയം ശരിയാണെങ്കിൽ ഇതിലും കൂടുതൽ വ്യാജന്മാർ ഇനിയും കണ്ടെത്താനാകാതെ പട്ടികക്കുള്ളിൽ ഉണ്ടാകും എന്നത് ഉറപ്പാണ്. 2019ൽ കേരളത്തിൽ മൊത്തം 60 ലക്ഷം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും രണ്ടു വർഷത്തെ നിരന്തര ശ്രമത്തിന്റെ ഫലമായി ഗണ്യമായി കുറച്ചു എന്നുമാണ് ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.
ഇക്കാര്യം ഏറെ അഭിനന്ദനാർഹമായതാണ്. എന്നാലും രണ്ടേമുക്കാൽ കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 60 ലക്ഷം വ്യാജ വോട്ട് ചേർക്കപ്പെട്ടു എന്നത് വല്ലാത്ത ഒരു ക്രമകേട് തന്നെയാണ്. അതിൽ എത്ര വ്യാജ വോട്ടുകൾ ഇനിയും അവശേഷിക്കുന്നു എന്ന് ആർക്കും പറയാൻ സാധിക്കില്ല.
വോട്ടർമാർ കംപ്യൂട്ടറിൽ ഒന്നിലേറെ തവണ അപേക്ഷിക്കുന്നത് കൊണ്ടാണ് ഇരട്ടിപ്പ് ഉണ്ടാകുന്നത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. അങ്ങനെയെങ്കിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് പല വിലാസത്തിൽ എങ്ങനെ വോട്ടർ പട്ടികയിൽ പേര് വരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെയിരിക്കുകയാണ്. ഒരു ഫോട്ടോ ഉപയോഗിച്ച് അഞ്ചും ആറും വിലാസത്തിൽ പേരു ചേർത്തു എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഒരു വോട്ടർ ഐഡി കാർഡ് രൂപം കൊള്ളാതെ വോട്ടർ പട്ടികയിൽ ഒരു പേര് ഉൾപ്പെടുത്താനാവില്ല: അതിനർഥം കുറഞ്ഞത് നാലേകാൽ ലക്ഷം വ്യാജ ഐഡി കാർഡ് ഉണ്ടെന്നാണ്. എങ്കിൽ ആ കാർഡ് ഉപയോഗിച്ച് മറ്റാളുകൾക്ക് വോട്ട് ചെയ്യാനാവും. ഫോട്ടോ ഐഡി കാർഡിലെ ഫോട്ടോ മാത്രം നോക്കി നോക്കി ബൂത്തിൽ ഒരാളെ തിരിച്ചറിയുക ഈ കൊവിഡ് കാലത്ത് ബുദ്ധിമുട്ടാണ്.
അതുകൊണ്ട് ഏകദേശ പ്രായവും രൂപവും ഉള്ളവർ ഐഡി കാർഡുമായി പോളിങ് ബൂത്തിൽ ചെന്നാൽ ആർക്കും തടയാൻ സാധിക്കില്ല. ഇനി അഥവാ ഏതെങ്കിലും ഏജന്റോ, പ്രിസൈഡിങ് ഓഫിസറോ ചോദ്യം ചെയ്താൽ തർക്കവും സംഘർഷവും ഉറപ്പാണ്. 140 മണ്ഡലത്തിലും പട്ടികയിൽ സമാനമായ എൻട്രികൾ വിശദമായ പരിശോധന നടത്താൻ ജില്ലാ കലക്ടർമാർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്.
ഇതിനായി ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് 25നകം പരിശോധന പൂർത്തിയാക്കണം. സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എറോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കൽ എറർ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്ത് തലത്തിൽ തയാറാക്കണം. ഇതെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ എത്രമാത്രം നടപ്പാകും എന്നതു പ്രവചിക്കാൻ കഴിയാത്ത കാര്യമാണ്.
https://www.facebook.com/Malayalivartha