ഇരവിപുരം ഇത്തവണ ആര് പിടിക്കും? അഭിമാനപോരാട്ടത്തിന്റെ തയ്യാറെടുപ്പിൽ മുന്നണികൾ, ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതകളേറെ
ഒരുകാലത്ത് ആർ.എസ്.പിയുടെ തട്ടകമായിരുന്ന ഇരവിപുരം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സിറ്റിംഗ് സീറ്റ് സി.പി.എം നിലനിർത്തുമോ, അതോ ആർ.എസ്.പി തിരിച്ചുപിടിക്കുമോ?. ഈ ചോദ്യം വോട്ടർമാർക്കിടയിൽ സജീവമാണ്. ഉത്തരത്തിന് ഇനി ദിവസങ്ങൾ മാത്രം.
വർഷങ്ങൾക്ക് മുമ്പ് എ.എ.റഹീമും പി.കെ.കെ.ബാവയും ജയിച്ചതൊഴിച്ചാൽ എന്നും വിജയം ആർ.എസ്.പി.യ്‌ക്കൊപ്പമായിരുന്നു. സി.പി.എമ്മിനും കോൺഗ്രസ്സിനും ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഇരവിപുരം. ഇക്കുറി അഭിമാനപ്പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് ഇരവിപുരത്ത് ഇരുമുന്നണികളും.
മയ്യനാട് ഗ്രാമപഞ്ചായത്തും 24 കോർപ്പറേഷൻ ഡിവിഷനുകളും ചേർന്നതാണ് ഇരവിപുരം നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ, ആർ.എസ്.പി, ബി.ഡി.ജെ.എസ് തുടങ്ങിയ പാർട്ടികൾക്ക് മണ്ഡലത്തിൽ സ്വാധീനമുണ്ട്.
2016ൽ എൽ.ഡി.എഫിന്റെ എം. നൗഷാദാണ് ഇരവിപുരത്ത് നിന്ന് നിയമസഭയിലെത്തിയത്. ഇത്തവണ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
സിറ്റിംഗ് എം.എൽ.എ എം. നൗഷാദാണ് ഇത്തവണയും ഇവിടെ ഇടതുമുന്നണി സ്ഥാനർത്ഥിയായി ജനവിധി തേടുന്നത്. പ്രമുഖ ആർ.എസ്.പി നേതാവ് ടി.കെ ദിവാകരന്റെ മകനും മുൻ മന്ത്രിയുമായ ബാബു ദിവാകരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസിന് ലഭിച്ച സീറ്റിൽ ബി.ഡി.ജെ.എസ് നേതാവായ രഞ്ജിത്ത് രവീന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ഭരണ നേട്ടങ്ങൾ ഉയർത്തി തുടർഭരണത്തിനായി ഇടതുമുന്നണിയും, സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫും, ഇരുമുന്നണികൾക്കുമെതിരെ ബി.ജെ.പിയും പോർമുഖത്ത് അണിനിരന്നതോടെ മുസ്‌ലിം, ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സമുദായ സമവാക്യങ്ങളും നിലപാടുകളുമായിരിക്കും ഇത്തവണ വിധി നിർണയിക്കുക.
2011ൽ മണ്ഡലത്തിന്റെ അതിർത്തികൾ പുനർ നിർണയിച്ചതോടെ പകുതി ഗ്രാമവും പകുതി നഗരവുമായാണ് ഇരവിപുരത്തിന്റെ മുഖച്ഛായ.
രൂപവും ഭാവവും മാറിയ മണ്ഡലത്തിൽ പത്ത് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ എ.എ. അസീസിനെ എതിരിടാൻ പി.കെ.കെ.ബാവ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി എത്തിയെങ്കിലും പരാജയമായിരുന്നു വിധി.
എ.എ.അസീസ് 51271 വോട്ടും പി.കെ.കെ.ബാവ 43259 വോട്ടും ബി.ജെ.പി.സ്ഥാനാർത്ഥി പട്ടത്താനം ബാബു 5048 വോട്ടും സ്വതന്ത്രനായി മത്സരിച്ച മൈലക്കാട് ഷാ 3234 വോട്ടും നേടി. എ.എ.അസീസിന്റെ ഭൂരിപക്ഷം 8012 വോട്ടായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പോടെ മുന്നണി സമവാക്യങ്ങളിൽ ഇരവിപുരത്ത് കാതലായ മാറ്റങ്ങൾ വന്നു.
എ.എ.അസീസിന്റെ നേതൃത്വത്തില്‍ ആർ.എസ്.പി. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തി.യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ.പ്രേമചന്ദ്രൻ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇരവിപുരം മണ്ഡലത്തിൽ നിന്ന് ലഭിച്ചു.
എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പോടെ ചിത്രം മാറി. മയ്യനാട് പഞ്ചായത്തിലും കോർപ്പറേഷൻ ഡിവിഷനുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫ്. വിജയം നേടി. ബി.ജെ.പി.യും വോട്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha