വ്യവസായികളില്‍നിന്ന് പണപ്പിരിവ്; സി.ബി.ഐ അന്വേഷണ ഉത്തരവിനെ തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ചു

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ പ്രാഥമിക അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടതിനെത്തുടർന്നായിരുന്നു രാജി.
ഹോട്ടല്‍ - ബാര്‍ വ്യവസായികളില്‍നിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ പൊലീസ് കമീഷണര്‍ പരംബീര്‍ സിങ്ങിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് ബോംബെ ഹൈകോടതി ഉത്തരവിടുന്നത്.
പരംബീര്‍ സിങ്ങ് നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് കുല്‍ക്കര്‍ണി എന്നിവരായിരുന്നു ഇന്ന് വിധി പറഞ്ഞത്. ഹർജി പരിഗണിക്കെ പൊലീസ് കമ്മീഷണറായിരുന്നിട്ടും പരംബീര്‍ സിങ്ങ്, മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ കോടതി വിമർശിക്കുകയും ചെയ്തു.
പൊലീസ് പക്ഷപാതം കാണിക്കുമെന്നതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്ന സിങ്ങിന്‍റെ വാദം കോടതി അംഗീകരിച്ചു. അസാധാരണ സംഭവമെന്ന് വിശേഷിപ്പിച്ചാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. അംബാനി ഭീഷണി കേസില്‍ അറസ്റ്റിലായ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയോട് പണം പിരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് സിങ് ആരോപിക്കുന്നത്.
അംബാനി കേസില്‍ സച്ചിന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് മുംബൈ പൊലീസ് കമീഷണര്‍ പദവിയില്‍നിന്ന് പരംബീര്‍ സിങ്ങിനെ മാറ്റുകയും ചെയ്തു. തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് സിങ് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ബോംബെ ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി ഹർജി തള്ളുകയും ചെയ്തു.
https://www.facebook.com/Malayalivartha