പി ബാലചന്ദ്രന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൂന്നിനായിരുന്നു സംസ്‌കാരം.
അന്ത്യോപചാരമര്‍പ്പിക്കാന്‍ സിനിമാമേഖലയിലെ പ്രസക്തരായ രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, സിദ്ദിക്ക്, ജോഷി മാത്യു, ജോര്‍ജ്ജ് എബ്രഹാം, മണികണ്ഠന്‍, ആന്‍ന്റോ ജോസഫ്, രമേശ് പിഷാരടി, ചന്ദ്രദാസന്‍ തുടങ്ങിയവരും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും എത്തിയിരുന്നു. മകന്‍ ശ്രീകാന്ത് ചിതയ്ക്ക് തീകൊളുത്തി.
എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം . മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അവസാന ചിത്രം.'ഇവന്‍ മേഘരൂപന്‍' എന്ന സിനിമയിലൂടെ അദ്ദേഹം ചലച്ചിത്രസംവിധായകനായി. ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി മലയാള മനസില്‍ സ്ഥാനം പിടിച്ചു.
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി 'വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം മലയാള മനസുകള്‍ കീഴടക്കി.
1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന് 'പാവം ഉസ്മാന്‍' നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി.'പ്രതിരൂപങ്ങള്‍' എന്ന നാടകരചനക്കായിരുന്നു അത്.'പുനരധിവാസം' എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha