തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ അക്രമം: ഗണിത വിഭാഗം മേധാവിയുടെ വാഹനവും കംപ്യൂട്ടര്‍ ലാബിന്റെ ജനാലകളും അടിച്ചു തകര്‍ത്ത് തീയിട്ട കേസ്: അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തിയ കേസ്: എസ് എഫ് ഐ നേതാക്കളും പ്രവര്‍ത്തകരുമടക്കം 7 പ്രതികള്‍ക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്

തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ യുടെ ഇടിമുറി ഒഴിപ്പിച്ച് സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റ് ലൈബ്രറിയാക്കിയതിലും അച്ചടക്ക സമിതിയ്ക്ക് മുന്നില്‍ എസ് എഫ് ഐക്കെതിരെ മൊഴി കൊടുത്തതിലും വച്ചുള്ള വൈരാഗ്യത്താല്‍ ഗണിത വിഭാഗം മേധാവിയുടെ വാഹനവും കംപ്യൂട്ടര്‍ ലാബിന്റെ ജനലുകളും അടിച്ചു തകര്‍ത്ത് നശിപ്പിക്കുകയും തീവെക്കുകയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്ത കേസില്‍ എസ് എഫ് ഐ നേതാക്കളും പ്രവര്‍ത്തകരുമടക്കം 7 പ്രതികള്‍ക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്.
എല്ലാ പ്രതികളെയും മെയ് 26 നകം അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കേസില്‍ സമന്‍സ് കൈപ്പറ്റിയിട്ടും പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലാക്കാന്‍ സിറ്റി കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് മജിസ്ട്രേട്ട് എ. അനീസ ഉത്തരവിട്ടത്.
എസ് എഫ് ഐ നേതാക്കളായ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍. റിയാസ് മുഹമ്മദ് , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോബിന്‍ ജോസ് , എസ് എഫ് ഐ പ്രവര്‍ത്തകരായ റിയാസ് വഹാബ് , ചന്ദു അശോക് , സച്ചു രാജപ്പന്‍ , അക്ബര്‍ഷാ , സുഹിയാന്‍ എന്നീ 7 പ്രതികള്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട്.
അതോടൊപ്പം 2019 ഡിസംബര്‍ അവസാന വാരം അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അസഭ്യം വിളിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഏഴ് എസ് എഫ് ഐ ക്കാര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
റിയാസ് , ആദര്‍ശ് , മുഹമ്മദ് ഷാഹിന്‍ , ഇര്‍ഫാന്‍ മുഹമ്മദ് , ചന്ദു അശോക് , നന്ദു , അക്ബര്‍ഷാ എന്നീ ഏഴ് പ്രതികള്‍ക്കെതിരായാണ് വാറണ്ട്. ഈ കേസില്‍ ഏഴ് പേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി ഉത്തരവിട്ടു.
2019 നവംബര്‍ - ഡിസംബര്‍ മാസത്തിലാണ് തലസ്ഥാനത്തെ കലാലയത്തില്‍ എസ് എഫ് ഐ വ്യാപക അക്രമം അഴിച്ചുവിട്ടത്. കോളേജിലെ സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിന് പുറകുവശത്തെ കംപ്യൂട്ടര്‍ ലാബിന്റെ നാലു ജനല്‍ച്ചില്ലുകളാണ് ആദ്യം അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് പ്രൊഫസര്‍ എസ്. ബാബുവിന്റെ വാഹനത്തിന്റെ സീറ്റ് കുത്തിക്കീറി വാഹനം അടിച്ചു തകര്‍ത്ത് നശിപ്പിച്ചു.
കലാലയത്തിലെ സാധന സാമഗ്രികകളടക്കം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തീയിട്ടു നശിപ്പിച്ചു. ഗുരുനാഥന്‍മാരായ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയും അശ്‌ളീല പദപ്രയോഗം നടത്തുകയും അസഭ്യം വിളിക്കുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുബ്രഹ്മണ്യത്തിന്റെയും വിവിധ വിഭാഗം മേധാവികളുടെയും അദ്ധ്യാപകരുടെയും മുന്നിലായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം.
പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തു. ആണ്‍ കുട്ടികളെ ഇനിയും മര്‍ദ്ദിക്കുമെന്നും പെണ്‍കുട്ടികളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.
2019 നവംബറില്‍ കോളേജ് ഗേറ്റ് അടച്ചിട്ട് വിദ്യാര്‍ത്ഥികളെ ബലമായി തടഞ്ഞു നിര്‍ത്തി എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ ഒരു സമരത്തെക്കുറിച്ച് പ്രിന്‍സിപ്പലിന് മൊഴി നല്‍കിയതാണ് ഡിസംബര്‍ 2 ലെ അക്രമത്തിന് പ്രധാന കാരണം.
കോളേജ് ഗേറ്റ് അടച്ചിട്ട് വിദ്യാര്‍ത്ഥികളെ ബലമായി തടഞ്ഞതിനെക്കുറിച്ച് കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭന്തര അന്വേഷണം നടത്തിയ അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടില്‍ ബലാല്‍ക്കാരമായി ഗേറ്റടച്ചിട്ടു എന്ന തരത്തില്‍ മൊഴി നല്‍കിയതാണ് എസ് എഫ് ഐ ക്കാരെ പ്രകോപിതരാക്കിയത്. അച്ചടക്ക സമിതി കണ്‍വീനര്‍ സോമശേഖരന്‍ പിള്ളയാണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി.
കോളേജിലെ ഇടിമുറിയെന്നറിയപ്പെട്ട പഴയ യൂണിയന്‍ ഓഫീസ് മുറിയില്‍ ഇപ്പോള്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ലൈബ്രറിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവ രണ്ടുമാണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം കെട്ടിടം അടിച്ചു തകര്‍ത്തതിന് പിന്നിലെന്ന് അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഗണിത വിഭാഗം മേധാവി എസ്. ബാബുവും എസ് എഫ് ഐ യുടെ സമരം ഗേറ്റടിച്ചിട്ടാണെന്ന് അച്ചടക്ക സമിതി മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നാശനഷ്ടം വരുത്തിയതിന് പിന്നിലെന്നാണ് ആരോപണം.
"
https://www.facebook.com/Malayalivartha






















