മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾക്ക് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; വിദ്വേഷ രാഷ്ട്രീയത്തിൽ മുഴുകുന്നവർക്ക് ഇതൊരു പ്രചോദനമാകണം

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾക്ക് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണം. ഇതിനെതിരെ ഉയർന്ന വിദ്വേഷ പ്രചരണം മനോരോഗമാണെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു.
സഹവർത്തിത്വത്തിന്റെ സന്തോഷം മതേതര കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റമാണെന്ന് ലേഖനത്തിൽ പറയുന്നു. വിഭാഗീയതയുടെ വിദ്വേഷ രാഷ്ട്രീയത്തിൽ മുഴുകുന്നവർക്ക് ഇളമുറക്കാരുടെ ഈ പ്രതികരണം പ്രചോദനമാകണം.
എതിരെ വരുന്നയാൾ നമ്മുടെ എതിർപക്ഷത്താണെന്ന മുന്നറിയിപ്പുകൾ മുൻപിൽ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മത തീവ്രവാദികളുടെ സംരക്ഷിത ലൈനെന്ന് സത്യദീപം പറയുന്നു.
മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീനും ജാനകിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇരുവരുടെയും നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനും പിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.
എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ അവർ വീണ്ടും ഡാൻസിലൂടെ മറുപടിയും നൽകിയിരുന്നു. ‘ വെറുക്കാനാണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ തന്നെയാണ് തീരുമാനം’ എന്ന തലകെട്ടോടുകൂടി നവീനും ജാനകിയുമുള്‍പ്പെടെ പന്ത്രണ്ട് പേർ ചേർന്ന് ചുവടുകള്‍ വയ്ക്കുന്ന വീഡിയോ അവർ വീണ്ടും പുറത്തിറക്കി.
‘റാ റാ റാസ്പുടിന്‍’ പാട്ടുമായി തന്നെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും രംഗത്തെത്തിയത്. ഒട്ടേറെ വിമർശനങ്ങൾക്കിടയിലാണ് ഇവർക്ക് പിന്തുണയുമായി സത്യദീപം രംഗത്തെത്തിയത്.
അതേസമയം, മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന തീവ്രചിന്തകൾ ക്രൈസ്തവർക്കിടയിൽ വളരുന്നതായും സത്യദീപം സ്വയം വിമർശനം നടത്തുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി ജോർജിന്റെ പ്രസ്താവനയെയും ക്രൈസ്തവ പ്രസിദ്ധീകരണം വിമർശിക്കുന്നു. പി. സി ജോർജിന്റെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.
https://www.facebook.com/Malayalivartha
























