സിനിമയിൽ അവസരം വാഗ്ദാനം ചെയ്യും... പിന്നീട് കാറിൽ കയറ്റി പണവും സ്വർണവും തട്ടിയെടുക്കും... ഒടുവിൽ പൂട്ടിട്ട് പോലീസ്...

സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച ചെയ്യുന്ന ദമ്പതിമാർ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം. എസ്. ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. കൂട്ടുപ്രതിയായ ടാക്സി ഡ്രൈവർക്കായുള്ള തിരച്ചിലിലാണ് പോലീസ്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി ബലമായി കാറിൽ കയറ്റി കൊണ്ട് പോയി.
ശേഷം മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന ഒന്നേകാൽ പവന്റെ മാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർന്നു. പെൺകുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു.
ഈ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികൾ ഇതേ ദിവസം മറ്റൊരു പെൺകുട്ടിയെ കൂടി സമാനമായ രീതിയിൽ കവർച്ചയ്ക്കിരയാക്കിയതായി വിവരം പൊലീസിന് ലഭിച്ചത്.
വൈറ്റില ഹബ്ബിൽ വെച്ച് മറ്റൊരു പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിച്ച് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി 20,000 രൂപയാണ് കവർന്നത്. പിന്നീട് പെൺകുട്ടിയെ റോഡിൽ തള്ളിയ പ്രതികളെ എരൂർ ഭാഗത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇരുവരുടെയും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയിൽ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ വാഹാനം ഓടിച്ച അമ്പാടി എന്ന് വിളിക്കുന്ന ഡ്രെവർ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്.
അതേസമയം, ആലപ്പുഴയിൽ സാമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. യുവാവിനെ ലഹരിപാനീയം നൽകി മയക്കി സ്വർണ്ണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദമ്പതികളാണ് പിടിയിലായി.
ചെങ്ങന്നൂർ, രാഖി ഭർത്താവ് പന്തളം, കുളനട, കുരമ്പാല മാവിള തെക്കേതിൽ രതീഷ് എസ്. നായർ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ പറ്റിച്ച് അഞ്ചര പവൻ്റെ സ്വർണ്ണാഭരണങ്ങളും സ്മാർട്ട് ഫോണുമാണ് ഇവർ അപഹരിച്ചത്.
ഫേസ് ബുക്ക് മെസഞ്ചറിലൂടെയാണ് രാഖി ഇരയായ വിവേകുമായി സൗഹൃദം സ്ഥാപിച്ചത്. കേവലം ഒന്നര മാസത്തെ സുഹൃത്ത് ബന്ധമേ ഇവർ തമ്മിലുളളു. രാഖി ചെങ്ങന്നൂരിൽ ഉണ്ടെന്നും ഇവിടെ എത്തിയാൽ ഓർമ്മകൾ പുതുക്കാം എന്നും പറഞ്ഞാണ് ക്ഷണിച്ചു വരുത്തിയത്.
ഇതനുസരിച്ച് ചേർത്തലയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ചെങ്ങന്നൂരിലെ ലോഡ്ജിൽ ഉച്ചയോടെ യുവാവ് എത്തി. സൗഹൃദ സംഭാഷണത്തിന് ശേഷം ഇയാൾ ശുചി മുറിയിൽ പോയി മടങ്ങി വന്നപ്പോൾ പൊട്ടിച്ച ഒരു കുപ്പി ബിയർ നീട്ടിക്കൊണ്ട് കുടിക്കാനായി ക്ഷണിച്ചു.
ബിയർ കുടിച്ചതിനെത്തുടർന്ന് മയക്കത്തിലായ വിവേകിനെ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി രാത്രി 10 മണിയോടെ വിളിച്ചുണർത്തുകയായിരുന്നു. ഹോട്ടൽ ഉടമയുടെ നിർബന്ധപ്രകാരം ആണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.
യുവാവിനെപ്പറ്റിച്ച ശേഷം ദമ്പതികൾ അവരുടെ കാറിൽ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. രതീഷിൻ്റെ കാറിൻ്റെ നമ്പർ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ തെളിവുകളിലൂടെയും പളനിയിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
സ്വർണ്ണം ഇവർ കന്യാകുമാരിയിൽ വിറ്റിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ചിലവഴിക്കുന്നത്. ഓച്ചിറ എറണാകുളം, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ യുവാക്കളെപ്പറ്റിച്ച് സ്വർണ്ണാഭരണങ്ങളും വില കൂടിയ ഫോണും കൈക്കലാക്കിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























