ഈ കാണുന്നത് കൊറോണ വസന്തമല്ല; ഇത് ഐതീഹ്യം നിറഞ്ഞ 'കടമ്പിൻ' പൂക്കാലം

റോഡരികിലെ പൂക്കള്‍ കണ്ട് യാത്രികരില്‍ ചിലര്‍ സെല്‍ഫിയെടുക്കുന്നു. മറ്റ് ചിലര്‍ പൂവും മരവും പകര്‍ത്തുന്നു. പിന്നെ 'കൊറോണപ്പൂ ഇവിടെയുണ്ട്' എന്ന കമന്‍റുമായി നവ മാധ്യമങ്ങളിലൂടെ പ്രചാരണം. കൊറോണ വൈറസിനോട് സാമ്യമുണ്ടെങ്കിലും ഇവ യഥാര്‍ഥത്തില്‍ കടമ്പ പൂക്കളാണെന്ന് പലരും തിരിച്ചറിഞ്ഞത് പിന്നീട്. വേനല്‍ മഴ പെയ്തതോടെയാണ് കടമ്പ മരങ്ങള്‍ പൂത്തു തുടങ്ങിയത്.
പുഴയോരങ്ങളിലും തോടരികിലുമെല്ലാം സുന്ദരക്കാഴ്ചയൊരുക്കി വിരിഞ്ഞുനില്‍ക്കുന്ന കടമ്പു പൂക്കള്‍ ആരെയും ആകര്‍ഷിക്കും. ചപ്പാരപ്പടവ് പുഴയോരങ്ങളില്‍ നൂറു കണക്കിന് കടമ്പു മരങ്ങളാണ് ഇത്തരത്തില്‍ പൂത്തു നില്‍ക്കുന്നത്.
ചപ്പാരപ്പടവ് പാലത്തിനോടു ചേര്‍ന്നും കുടിവെള്ള പൈപ്പ് കടന്നു പോകുന്ന ഭാഗത്തും തടിക്കടവ് പാലത്തിനു സമീപവും ദൃശ്യ ഭംഗിയൊരുക്കി കടമ്പുപൂക്കള്‍ സഞ്ചാരികളെ മാടി വിളിക്കുന്നു. കൂവേരി, കൊട്ടക്കാനം, തേറണ്ടി, കാട്ടാമ്ബള്ളി, മംഗര, പെരുമളാബാദ് എന്നിവിടങ്ങളിലെ പുഴയോര പ്രദേശങ്ങളിലെല്ലാം കടമ്ബുപൂ വസന്തം കാണാനുണ്ട്.
നീലക്കടമ്പും മഞ്ഞക്കടമ്പുമെല്ലാം പഴയ തലമുറയില്‍ പെട്ടവര്‍ക്കറിയുമെങ്കിലും പുതു തലമുറക്ക് ഇത് നവ്യാനുഭവമാണ്. പന്തു പോലുള്ള മൊട്ടുകള്‍ മാസങ്ങളോളം മരത്തില്‍ തൂങ്ങിനില്‍ക്കുകയും മഴയെത്തുന്നതോടെ പൂവിടുകയുമാണ് ചെയ്യുന്നത്. മഴയെ പ്രണയിച്ച് വിരിയുന്നുവെന്നാണ് കടമ്പിനെനെപറ്റിയുള്ള കവി വാക്യം. പൂക്കള്‍ക്ക് വെള്ള കലര്‍ന്ന ഓറഞ്ച് നിറമാണ്.
പന്തു പോലുള്ള ഭാഗത്തിനു മുകളിലുള്ള കുഞ്ഞു പൂക്കള്‍ തേനീച്ചകള്‍ക്കും ഏറെ പ്രിയങ്കരം. പിന്നാലെ വണ്ടുകളും പൂമ്പാറ്റകളുമൊക്കെ കടമ്പിൻ പൂവിന്റെ തേന്‍ നുകരാനെത്തുന്നു. ജലാശയങ്ങളുടെ പരിസരങ്ങളിലും നനവാര്‍ന്ന നിത്യ ഹരിത വനങ്ങളിലുമാണ് കടമ്പ് വളരുന്നത്.
ആറ്റുതേക്ക്, കദംബ തുടങ്ങിയ പേരിലും ടെന്നിസ് പന്തിന്റെ ആകൃതിയുള്ളതിനാല്‍ 'ടെന്നിസ് ബാള്‍ ട്രീ' യെന്ന പേരിലും കടമ്പ് അറിയപ്പെടുന്നുണ്ട്. നിയോ ലാമാര്‍ക്കിയ കടംബ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കള്‍ ഉണ്ടാകാറുണ്ട്. ഒക്ടോബറിലാണ് ഫലങ്ങള്‍ പാകമാകുന്നത്.
പുരാണത്തില്‍, കാളിയ മര്‍ദനത്തിനായി കൃഷ്ണന്‍ കടമ്പ് മരത്തില്‍ നിന്നാണ് കാളിന്ദിയിലേക്ക് ചാടിയതെന്ന് പരാമര്‍ശമുണ്ട്. പക്ഷി രാജാവായ ഗരുഡന്‍ ദേവ ലോകത്തുനിന്ന് അമൃതുമായി വന്ന് യമുന നദിക്കരയിലെ കടമ്പ് മരത്തില്‍ വിശ്രമിച്ചെന്നും മരത്തില്‍ കുറച്ച് അമൃത് വീണതിനാല്‍, കാളിയ വിഷമേറ്റ് യമുന തീരത്തെ മറ്റ് സസ്യങ്ങളെല്ലാം ഉണങ്ങിയപ്പോള്‍ കടമ്പുമരം മാത്രം ബാക്കിയായെന്നുമാണ് മറ്റൊരു ഐതീഹ്യം.
https://www.facebook.com/Malayalivartha
























