കേരളത്തില്‍ എല്‍.ഡി.എഫ്. തരംഗം.... 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്. സര്‍ക്കാര്‍

കേരളത്തില്‍ എല്‍.ഡി.എഫ്. തരംഗം.... 99 സീറ്റുമായി പിണറായി വിജയന്റെ അജയ്യനേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്. സര്‍ക്കാര്‍ .
2016-ലേതിനെക്കാള്‍ ദയനീയ തോല്‍വി നേരിട്ട യു.ഡി.എഫിന് കിട്ടിയത് 41 സീറ്റുമാത്രം. ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ട് ബി.ജെ.പി. പൂജ്യത്തിലായി.
വയനാട്, മലപ്പുറം, എറണാകുളം ഒഴികെ 11 ജില്ലകളിലും ഭൂരിപക്ഷം സീറ്റുകള്‍ എല്‍.ഡി.എഫ്. നേടി. പത്തനംതിട്ടയില്‍ അഞ്ചില്‍ അഞ്ചും തിരുവനന്തപുരത്ത് 14-ല്‍ 13-ഉം ആലപ്പുഴയില്‍ ഒമ്പതില്‍ എട്ടും തൃശ്ശൂരില്‍ 13-ല്‍ 12-ഉം ഇടുക്കിയില്‍ അഞ്ചില്‍ നാലും എല്‍.ഡി.എഫ്. നേടി.
ഭരണകാലാവധി തികഞ്ഞശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അതേ സര്‍ക്കാര്‍ തിരിച്ചെത്തുന്നത് കേരളചരിത്രത്തില്‍ ആദ്യമാണ്. ഇടതുതരംഗ പ്രകമ്പനത്തില്‍ യു.ഡി.എഫിന്റെ ഉറച്ചകോട്ടകളും പ്രതീക്ഷകളും നിലംപൊത്തി.
പ്രതിപക്ഷമുയര്‍ത്തിയ വിവാദങ്ങളൊന്നും ഏശിയില്ല. പ്രളയദുരിതാശ്വാസത്തിലും കോവിഡ് പ്രതിരോധത്തിലും ജനക്ഷേമപ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ കാട്ടിയ മികവാണ് ഈ വിജയത്തിലേക്ക് നയിച്ച പ്രധാനകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
2016-ല്‍ 91 സീറ്റാണ് എല്‍.ഡി.എഫ്. നേടിയത്. സി.പി.എം. 63 സീറ്റും. ഇത്തവണ മുന്നണി എട്ടുസീറ്റ് അധികം നേടി. സി.പി.എം. 67 സീറ്റുകള്‍ നേടി. സി.പി.ഐ.യുടെ സീറ്റുകള്‍ 19-ല്‍ നിന്ന് 17 ആയി കുറഞ്ഞു.
ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിച്ചെങ്കിലും അഞ്ചിടത്തേ ജയിക്കാനായുള്ളൂ. ജോസ് കെ. മാണി പാലായില്‍ മാണി സി. കാപ്പനോട് പരാജയപ്പെട്ടു. യു.ഡി.എഫിന്റെ കക്ഷിനില 47-ല്‍ നിന്നാണ് 41 ആയി കുറഞ്ഞത്. കോണ്‍ഗ്രസിന് കഴിഞ്ഞതവണയുണ്ടായിരുന്ന 22-ല്‍ ഒന്നുകുറഞ്ഞു. മുസ്ലിംലീഗിന്റെ സീറ്റ് 18-ല്‍നിന്ന് 15 ആയി.
2016-ല്‍ ഏഴിടത്ത് രണ്ടാംസ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ ഒമ്പതിടത്ത് രണ്ടാമതായി. എന്നാല്‍, നേമത്ത് ബി.ജെ.പി. 2016-ല്‍ തുറന്ന അക്കൗണ്ട് പിണറായി വിജയന്‍ പ്രഖ്യാപിച്ചപോലെ സി.പി.എമ്മിലെ വി. ശിവന്‍കുട്ടി ക്ലോസ് ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച കെ. മുരളീധരന് മൂന്നാംസ്ഥാനമേയുള്ളൂ.
ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനവും ശബരിമല ഉള്‍പ്പെടുന്ന കോന്നി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തുമായി. മെട്രോമാന്‍ ഇ. ശ്രീധരന് പാലക്കാട്ട് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ ആര്‍.എം.പി.യിലെ കെ.കെ. രമ യു.ഡി.എഫ്. പിന്തുണയോടെ വടകരയില്‍ ജയിച്ചു. 2016-ല്‍ സ്വതന്ത്രനായി ജയിച്ച പി.സി. ജോര്‍ജും പരാജയപ്പെട്ടതോടെ എല്‍.ഡി.എഫും യു.ഡി.എഫും മാത്രമായിരിക്കും 15-ാം കേരളനിയമസഭയില്‍.
മുഖ്യമന്ത്രി പിണറായി വിജയനും ജയിച്ച മന്ത്രിമാരും ഭൂരിപക്ഷം മെച്ചപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. മത്സരിച്ച 12 മന്ത്രിമാരില്‍ ജെ. മേഴ്സിക്കുട്ടിയമ്മ മാത്രമാണ് തോറ്റത്. മന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവുംകൂടുതല്‍ ഭൂരിപക്ഷം- 61,035 വോട്ടുകള്‍. ഇത് റെക്കോഡാണ്.
2006-ലാണ് എല്‍.ഡി.എഫ്. ഇതിന് സമാനമായ വിജയം നേടിയത്. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അന്ന് 98 സീറ്റില്‍ വിജയിച്ചു.
https://www.facebook.com/Malayalivartha
























