എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു... കരുണാകരന്‍ സര്‍ക്കാറില്‍ കാലിടറിയ മന്ത്രിയായി ബാലകൃഷ്ണപിള്ളയുടെ വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗം; ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ള കരുണാകരന്‍ പോയതോടെ യുഡിഎഫും വിട്ടു; തന്നേയും മകനേയും അഗവഗണിച്ചതില്‍ മനംനൊന്ത് എല്‍ഡിഎഫില്‍ ചേക്കേറി

ബാലകൃഷ്ണ പിള്ളയെ ഓര്‍ക്കുമ്പോള്‍ കണിശക്കാരനായ നേതാവിനേയാണ് ഓര്‍മ്മയില്‍ വരുന്നത്. ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ള കരുണാകരന്‍ പോയതോടെ വേദനയോടെ യുഡിഎഫും വിട്ടിരുന്നു.
എല്‍ഡിഎഫില്‍ തുടരുകയായിരുന്നു ബാലൃഷ്ണപിള്ള. രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടെടുത്തയാള്‍ കൂടിയാണ് ബാലകൃഷ്ണ പിള്ള.
പൊതുസമ്മേളന വേദിയിലെ തീപ്പൊരി പ്രസംഗം അതിരുവിട്ടപ്പോള്‍ അതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജി വക്കേണ്ടിവന്ന ചരിത്രവുമുണ്ട് ആര്‍ ബാലകൃഷ്ണപ്പിള്ളക്ക്. പഞ്ചാബ് മോഡല്‍ പ്രസംഗം എന്നാണ് ആ വിവാദം പില്‍ക്കാലത്ത് അറിയപ്പെട്ടത്. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെയായിരുന്നു പിള്ളയുടെ പ്രസംഗം.
1985 മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന പ്രസംഗത്തിന് പിന്നാലെ സംഭവ വികാസങ്ങള്‍, ജി കാര്‍ത്തികേയനെ മുന്‍നിര്‍ത്തിയുള്ള കെ കരുണാകരന്റെ കളിയായിരുന്നു എന്നാണ് ആത്മകഥയില്‍ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. അന്നത്തെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ആക്ഷേപമുയര്‍ത്തി പിള്ള.
കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ള കത്തിക്കയറിയത്. വ്യവസായ വികസനത്തില്‍ പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ച പിള്ള, ആവശ്യമെങ്കില്‍ ആ ശൈലി കേരളം പിന്തുടരണമെന്നും പ്രസംഗിച്ചു. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം ഇതായിരുന്നു പിള്ളയുടെ വാക്കുകള്‍.
കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിലേക്ക് മാറ്റിയതിലെ പ്രതിഷേധം കലാപ ആഹ്വാനത്തോളം വളര്‍ന്നപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് തെറിച്ചത് മന്ത്രിസ്ഥാനമാണ്. പഞ്ചാബില്‍ വിഘടനവാദം (ഖലിസ്ഥാന്‍ വാദം) കത്തിനില്‍ക്കുമ്പോഴായിരുന്നു പിള്ളയുടെ പ്രസംഗം എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം. പത്രങ്ങളില്‍ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവദം കത്തിക്കയറി. കാലപ ആഹ്വാനത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകര്‍ സംയുക്തമായി പ്രസംഗത്തില്‍ കലാപ ആഹ്വനം ചെയ്തുവെന്ന് പ്രസ്താവനയിറക്കി.
ഹൈക്കോടതി ഇടപ്പെടലിനെ തുടര്‍ന്നാണ് ഒടുവില്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് അന്ന് രാജിവയ്‌ക്കേണ്ടിവന്നത്. വാക്കുകളില്‍ വിവാദം ഒളിപ്പിക്കുന്ന തനത്‌ശൈലി പിന്നീടും പലവട്ടം ആര്‍ ബാലകൃഷ്ണപ്പിള്ള ആവര്‍ത്തിച്ചതിനും കേരളരാഷ്ട്രീയം സാക്ഷിയായെങ്കിലും പഞ്ചാബ് മോഡല്‍ പ്രസംഗം ചരിത്രത്തില്‍ പിള്ളയുടെ കറുത്ത ഏടുകളായി രേഖപ്പെടുത്തപ്പെട്ടു.
വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്ന ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകള്‍ ഒരിക്ക് ഡിസി ബുക്‌സ് പുസ്തകരൂപത്തില്‍ പുനഃക്രമീകരിച്ചിരുന്നു. എന്നാല്‍ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990ആം തടവുപുള്ളിയാകേണ്ടി വന്നു.
അങ്ങനെ ആര്‍ ബാലകൃഷ്ണപ്പിള്ള തന്റെ ആത്മകഥക്ക് പ്രിസണര്‍ 5990 എന്നു പേരിട്ടു. 2011 മാര്‍ച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടോടെ എല്ലാം വീണ്ടും ചര്‍ച്ച ചെയ്യുകയാണ്.
https://www.facebook.com/Malayalivartha
























