മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; കുടുംബ സമേതം കണ്ണൂർ വിമാനത്താവളത്തിലെത്തി, തത്കാലം കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണറുടെ നിർദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കുടുംബസമേതം കണ്ണൂർ വിമാനത്താവളത്തിലെത്തി. എട്ട് മണിക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കും, പത്ത് മണിക്ക് മന്ത്രിസഭായോഗം ചേരും. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് രാജി സമർപ്പിക്കും.
തത്കാലം കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണർ നിർദ്ദേശിക്കും. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വിജ്ഞാപനം ഇന്നോ നാളെയോ എത്തും. അതോടെ പെരുമാറ്റച്ചട്ടവും പിൻവലിക്കും.
എല്‍ഡിഎഫിന് കിട്ടിയ എംഎല്‍എമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണറുടെ മുന്നില്‍ സമര്‍പ്പിക്കും. എംഎല്‍എമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.
ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു നടന്നത്. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും കേരളത്തിൽ നേടാനായില്ല. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.
അതേസമയം, രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയമാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുകയുണ്ടായി. കൊവിഡ് അതിരൂക്ഷമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
സംസ്ഥാനത്ത് നടന്നത് വലിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. തുടക്കം മുതല്‍ തങ്ങള്‍ സ്വീകരിച്ചത് ഒരേ നിലപാടാണ്. ജനങ്ങളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടായിരുന്നു. ജനം പൂര്‍ണമായും എല്‍ഡിഎഫിനൊപ്പം നിന്നു. തെരഞ്ഞെടുപ്പ് ഫലം അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ ഭരണത്തിനുള്ള അംഗീകാരമാണ്.
ജന പിന്തുണയാല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു. കെടുതികളെ അതി ജീവിക്കാന്‍ നടത്തിയ ശ്രമം ജനം കണ്ടു. നാടിന്റെ ഭാവിക്ക് തുടര്‍ഭരണമെന്ന് ജനം തീരുമാനിക്കുകയായിരുന്നു. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























