'ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം... എന്നാലും കിടന്ന് നോക്ക്… അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല...' ഫിറോസ് കുന്നംപറമ്പിലിനോട് ജസ്ല മാടശ്ശേരി
തവനൂരില്‍ കെ ടി ജലീലിനോട് തോറ്റ യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവുമെന്ന് ജസ്ല ഫേസ്‌ബുക്കില്‍ കുറിക്കുകയുണ്ടായി. ഫിറോസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച ജസ്ലയെ ഫിറോസ് വളരെ മോശമായ രീതിയിലായിരുന്നു അഭിസംബോധന ചെയ്തത്. വേശ്യയെന്ന് അടക്കം ഫിറോസ് ജസ്ലയെ വിളിച്ചിരുന്നു. കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികളായിരുന്നു അതെല്ലാമെന്ന് പറയുകയാണ് ജസ്ല.
ജസ്ലയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും… ഇനി നീ ഉറങ്ങിക്കോ ഫിറോസെ… ഉറക്കം വരില്ലെന്നറിയാം.. എന്നാലും കിടന്ന് നോക്ക്… അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല… ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്…. നീയും അറിയ്.. നീയും നിന്‍റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു… എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്…
എത്ര ലാഖവത്തോടെയാണ്…നീ എന്‍റെ തൊഴില്‍ മാറ്റിയത്… കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്.. കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍…. യൂറ്റ്യൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്‍റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍…. മറക്കുമോ ജീവനുളള കാലം..
അതേസമയം ഫലപ്രഖ്യാപനത്തിന് പിന്നാലെ തവനൂരിലെ പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ചേർത്ത് പിടിക്കലിനും നന്ദിയറിയിച്ച് ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് എൽ.ഡി.എഫ് തംരംഗം ആഞ്ഞ് വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തുച്ഛമായ ലീഡിനാണ് പിടിച്ച് കെട്ടിയതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി. LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും.
കേരളം ഉറ്റുനോക്കിയ തവനൂരിലെ നിയമസഭാ പോരിൽ മുൻ മന്ത്രി കെ.ടി ജലീലാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിലിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജലീൽ കീഴടക്കിയത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീലിന്റെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മണ്ഡലത്തിൽ ഫിറോസിനായിരുന്നു മേധാവിത്വം. 2011ൽ തവനൂർ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജലീൽ ഭൂരിപക്ഷം വർധിപ്പിച്ചിട്ടുണ്ട്. 2011-ൽ 6854 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജലീലിന്. 2016-ൽ അത് 17064 ആയി ഉയർന്നു. എൻ.ഡി.എയ്ക്കുവേണ്ടി രമേശ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രചാരണത്തിൽ കനത്ത വെല്ലുവിളിയാണ് ജലീൽ നേരിട്ടത്. നിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരികയും ചെയ്തു.
https://www.facebook.com/Malayalivartha