സ്‌കോര്‍ ചെയ്ത് ഉമ്മന്‍ചാണ്ടി... തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാന്‍ മടിച്ചതോടെ രണ്ടും കല്‍പ്പിച്ച് വികാരാധീനനായി മുല്ലപ്പള്ളി; കാലവും ചരിത്രവും തന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും; കൃത്യ സമയത്ത് ഇടപെട്ട് എല്ലാം താനേറ്റെടുക്കുന്നുവെന്ന് പറഞ്ഞ് സ്‌കോര്‍ ചെയ്ത് ഉമ്മന്‍ ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയേറ്റുവാങ്ങിയ പ്രസിഡന്റായി പുറത്ത് പോകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മനസില്ല. വേണമെങ്കില്‍ ചവിട്ടി പുറത്താക്കിക്കോ എന്ന സ്റ്റൈലിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍. അതേസമയം എല്ലാത്തവണത്തേയും പോലെ ഉമ്മന്‍ചാണ്ടി ഇത്തവണയും കൃത്യസമയത്ത് ഇടപെട്ട് സ്‌കോര്‍ ചെയ്തു.
കാലവും ചരിത്രവും തന്നെ കുറ്റക്കാരനല്ലെന്നു വിധിക്കുമെന്നു രാഷ്ട്രീയകാര്യ സമിതിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് വികാരം കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം സംസാരിച്ചത്.
എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണു ശ്രമിച്ചത്. പരാജയത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ട്. പക്ഷേ, താന്‍ മാത്രമല്ല ഉത്തരവാദി. ഒരു ചേരിയുടെയും ഭാഗമാകാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും എന്നതു ഹൈക്കമാന്‍ഡിനു താന്‍ നല്‍കിയ ഉറപ്പായിരുന്നു. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിലപ്പെട്ട ഒന്നരക്കൊല്ലം നഷ്ടമായി. ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ഗ്രൂപ്പുകള്‍ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നു. 'എന്റെ ബൂത്ത്, എന്റെ അഭിമാനം'എന്ന പദ്ധതിയും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
അതേസമയം തിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞതോടെ എല്ലാവരും നിശബ്ദരായി. ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രം പോരെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരും സ്വയം തീരുമാനം എടുക്കണമെന്നും വി.ഡി.സതീശന്‍.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കിയാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നീക്കണമെന്നു മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ വ്യക്തമാക്കി.
ആദ്യം സംസാരിച്ച മുല്ലപ്പള്ളി പഴി തന്നില്‍ മാത്രം ചാരുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പു മേല്‍നോട്ട സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്കും പങ്കുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പരസ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണെന്നു ചെന്നിത്തലയും പറഞ്ഞു.
അധികാരം നല്‍കുന്ന മധുരവും കയ്പും ഉണ്ടെന്നു വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. മധുരം അധികാരത്തിലിരിക്കുന്നവര്‍ ആസ്വദിക്കുന്നുവെങ്കില്‍ കയ്പും അവര്‍ തന്നെ ഉള്‍ക്കൊള്ളണം. അതല്ല, എല്ലാവരും അതു പങ്കുവയ്ക്കണം എന്നാണെങ്കില്‍ അങ്ങനെയാകാം. പ്രചാരണത്തിനും യുവതലമുറയെ ആകര്‍ഷിക്കാനും സമൂഹമാധ്യമങ്ങളും പുതുസങ്കേതങ്ങളും ഇടതുപക്ഷം ബുദ്ധിപൂര്‍വം ഉപയോഗിച്ചപ്പോള്‍ യുഡിഎഫ് പിന്തള്ളപ്പെട്ടെന്നു സതീശനും പി.സി.വിഷ്ണുനാഥും പറഞ്ഞു. കോണ്‍ഗ്രസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ക്കപ്പുറത്ത്, സ്വതന്ത്ര വിവരശേഖരണത്തിലും അതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണ തന്ത്രവും ആസൂത്രണവും മാറ്റുന്നതിലും യുഡിഎഫ് പരാജയപ്പെട്ടു.
കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഇല്ലെന്നു പി.ജെ. കുര്യന്‍ ചൂണ്ടിക്കാട്ടി. ഏതാനും പേരുടെ കയ്യിലാണു പാര്‍ട്ടി. തന്നെയും കെ.വി. തോമസിനെയും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിച്ചപ്പോള്‍ നേതൃത്വം ചെറുവിരല്‍ അനക്കിയോ? ചെറുപ്പക്കാര്‍ വന്നതു കൊണ്ടു മാത്രം എല്ലാമായോ? എങ്കില്‍ എന്തുകൊണ്ട് അവരെല്ലാം തോറ്റു? ചെറുപ്പവും അനുഭവസമ്പത്തും കലര്‍ന്ന പട്ടികയാണു വേണ്ടതെന്ന എഐസിസി നിര്‍ദേശം പോലും സ്ഥാനാര്‍ഥിത്വത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് എം.എം. ഹസനും പറഞ്ഞു. വിവിധ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ഗൃഹപാഠം ഏറെ നാളായി ഉണ്ടാകുന്നില്ലെന്ന് കെ.സി. ജോസഫ് പറഞ്ഞു. ഗ്രൂപ്പുകളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു. അടിമുടി മാറ്റം കൂടിയേ തീരൂവെന്ന് കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പു വേളയില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്താണ് നടപടികളെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. പക്ഷേ, തോറ്റപ്പോള്‍ തന്നെ ബലിയാടാക്കാന്‍ നോക്കുന്നു. വിമര്‍ശനത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളുന്നു. ഒളിച്ചോടാനില്ല. ലോക്‌സഭയിലെപ്പോലെ മികച്ച വിജയത്തിനാണു ശ്രമിച്ചത്. അന്ന് ആരും തനിക്ക് ക്രെഡിറ്റ് നല്‍കിയില്ലല്ലോ എന്നും മുല്ലപ്പള്ളി പറഞ്ഞു.
"
https://www.facebook.com/Malayalivartha