കൂടുതൽ ഡോമിസിലിയറി കെയർ സെന്റർ നടപടികളുമായി എറണാകുളം... 15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് ടെന്റുകളിലായി 1000 കിടക്കകള്‍....

എറണാകുളം ജില്ലയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാനുള്ള നിർദ്ദേശം നൽകി ജില്ലാ കളക്ടർ. കൂടാതെ 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ച് 1000 കിടക്കകൾ തയ്യാറാക്കാനും നടപടികൾ ആരംഭിച്ചു.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡോമിസിലിയറി കെയർ സെന്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശം.
ലോക്ക്ഡൗണിന്റെ രണ്ടാംദിവസമായ ഇന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളത്താണ്. ജില്ലയിൽ 4767 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ദിവസും പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഓക്സിജൻ ബെഡുകൾ സജ്ജീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന 500 ഓക്സിജൻ ബഡുകൾക്കു പുറമേ 1000 ഓക്സിജൻ ബെഡുകൾ കൂടി തയാറാക്കും.
15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക. ഇത്‌കൂടാതെ അഡ്ലക്സിൽ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്സുമാരെയും ഇരുന്നൂറ് ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും.
വിദേശ രാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇന്റേൺസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടർമാരെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്.
അതേസമയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 67210 ആയി. ജില്ലയിൽ ഇതുവരെ 876297 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.
സർക്കാർ ആശുപത്രികളിൽ നിന്നും 573070 പേരും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 പേരുമാണ് വാക്‌സിനെടുത്തത്.
https://www.facebook.com/Malayalivartha






















