പിണറായിക്കു മേൽ ഇനിയൊരു പാർട്ടി പരുന്തും പറക്കില്ല... വി'ഴു'പ്പ് ആക്കി കളഞ്ഞല്ലോ! കമ്യൂണിസമല്ല ഇത് പിണറായിസം 2.0"

'കേരം തിങ്ങും കേരള നാട്ടില്‍ കെ. ആര്‍ ഗൗരി ഭരിച്ചിച്ചീടും' ഇക്കഴിഞ്ഞ ആഴ്ച നമ്മളെ വിട്ടു പിരിഞ്ഞ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പെൺകരുത്തിന്റെ നേർരൂപവുമായിട്ടുള്ള കെ. ആറിനെ കുറിച്ച് ഒരുകാലത്ത് ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളാണ് ഇത്.
എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ അതെല്ലാം വെറും വാക്കുകളായി മാറുകയാണ് ചെയ്തത്. 20ാം നൂറ്റാണ്ടിലെ ഈ പഴംകഥയ്ക്ക് പരിസമാപ്തിയായി. 21ാം നൂറ്റാണ്ടിലാണ് ഇനി ആരംഭിക്കാനൊരുങ്ങുന്നത്. രണ്ടാം വരവിൽ സർവകാല റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിച്ച പിണറായി സർക്കാരിൽ ആരെയൊക്കെ മാറ്റി നിർത്തിയാലും ഇടതുപക്ഷ സർക്കാരിന്റെ അഭിവാജ്യവ്യക്തിത്വമായി കണ്ടിരുന്ന ടീച്ചറമ്മയെ വെട്ടിനിരത്തില്ല എന്ന പ്രതീക്ഷയായിരുന്നു ഇടതുപക്ഷ സഹയാത്രികർക്കും കേരള ജനതയ്ക്കുമുണ്ടായിരുന്നത്.
എന്നാൽ താൻ പോരുമയും പുരുഷ മേധാവിത്വവും തികച്ചു വ്യക്തി താൽപര്യം മാത്രം നോക്കി പ്രവർത്തിക്കുന്ന ഒരു മുഖ്യനെന്ന നിലയിൽ പിണറായി വിജയൻ ചെയ്തത് വളരെ ശെരി തന്നെയാണ്. അത് അദ്ദേഹത്തിന്റെ കണ്ണിലും പിണറായി ഭക്തരുടെ മനസ്സിലും എന്ന് മാത്രമാണ് വ്യത്യാസമുള്ളത്.
രണ്ടാമൂഴത്തിന്റെ പേരിലാണ് ഈ വെട്ടിനിരത്തൽ നടത്തിയതെങ്കിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ചെയ്യേണ്ടിയിരുന്നത് ആദ്യം താങ്കൾ അരങ്ങൊഴിയുക എന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളും അനുഭവസമ്പത്തുള്ളവരും കടന്നു വരട്ടെ. എന്നാൽ അത് അല്ല കാര്യം.
ഇനിയിപ്പോൾ നിപ്പയെ കടക്ക് പുറത്ത് പറഞ്ഞ ടീച്ചറമ്മ കൊവിഡ് പ്രതിരോധത്തിന്റെ തന്റെ കഴിവ് തെളിയിച്ചില്ല എന്ന വാദമാണ് ഉയർത്തി പിടിക്കുന്നതെങ്കിൽ അദ്യം രാജി വച്ച് ഒഴിയേണ്ടതും അങ്ങ് തന്നെയാണ് സർ. കാരണം ആഭ്യന്തരം കൈകാര്യം ചെയ്ത താങ്കൾ ആ സ്ഥാനത്ത് തികച്ചു നീതി പുലർത്തിയിട്ടില്ല എന്നത് കേരളത്തിലെ കൊട്ടു കുട്ടിക്കു പോലും അറിയാവുന്ന കാര്യമാണ്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണകള്ളക്കടത്ത് ആരോപണവും ഒന്നിനു പിറകേ ഒന്നായി വരുന്ന ബന്ധുനിയമനവും കൊടുങ്കാറ്റായി അടിച്ചിട്ടു പോലും യാതൊന്നും അവിടേക്ക് ഏശിയിട്ടില്ല. ഇനിയിപ്പോൾ പിഎസ്സിയും പിൻവാതിലും പറയുന്നില്ല...
അപ്പോൾ കാര്യം പിടിപ്പുകേടുമല്ല എന്ന് വ്യക്തമായിട്ടുണ്ട്. പിന്നെ എന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. നിപ്പയാണ് ആദ്യം കേരളത്തിൽ രംഗപ്രവേശനം നടത്തിയത്. നിപ്പയെ തുരത്തിയപ്പോള്‍ ലോകം ശ്രദ്ധിച്ചത് കെ.കെ. ശൈലജ എന്ന കേരളത്തിന്റെ ആരോഗ്യമന്ത്രിയെയാണ്.
121 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യത്തിന്റെ 4 ശതമാനം പോലും ജനസഖ്യയില്ലാത്ത ഒരു കുഞ്ഞു കേരളത്തിന്റെ കേവലം ആരോഗ്യമന്ത്രിയെ ലോകശ്രദ്ധയാകർഷിക്കുന്ന നിലയിൽ വളർന്നവെങ്കിൽ അത് പിണറായി എന്ന ബ്രാന്റഡ് മുഖ്യന് ക്ഷീണം തന്നെയാണ്.
മുഖ്യന്റെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് മന്ത്രി എന്ന നിലയ്ക്ക് ശൈലജ ചെയ്തതെന്ന് വാദം നിരത്തി സിപിഎമ്മിന്റെ ചില ന്യായീകരണ തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഇനി ഒട്ടും വിപ്പോവില്ല എന്ന യാഥാർഥ്യ ബോധമാണ് സഖാക്കൾക്ക് വേണ്ടത്.
പുതിയ സര്‍ക്കാരില്‍ കെ.കെ. ശൈലജയ്ക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് കല്പിച്ച് നൽകിയിട്ടുള്ളത്. ഇത്രയും പ്രഗൽഭയായ ഒരു ആരോഗ്യമന്ത്രിക്ക് വിഴുപ്പ് വില നൽകിയെന്നും അപഖ്യാതി പരക്കുന്നുണ്ട്. അങ്ങനെ പറയാണ് കാരണം മറ്റൊന്നുമല്ല പാര്‍ട്ടി വിപ്പെന്നു പറഞ്ഞാല്‍ അത്രയൊക്കെയേ ഉള്ളു.
അപ്പോള്‍ പിന്നെ പാര്‍ട്ടി വിപ്പിനെക്കുറിച്ച് പറയാതിരിക്കുക തന്നെയായിരിക്കും ഭേദം. ഈ സ്ഥാനമാണ് ഇപ്പോള്‍ കെ. കെ. ശൈലജയ്ക്ക് സി.പി.എം. നല്‍കിയിരിക്കുന്നത്. കോവിഡ് മഹാമാരി ഇപ്പോഴും നമ്മളെ വിട്ട് അകന്നിട്ടില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ കെ.കെ. ശൈലജയെപ്പോലൊരു നേതാവിനെ മന്ത്രിസ്ഥാനത്തു നിന്നൊഴിവാക്കുന്നതിന് സി.പി.എം. വലിയ വില തന്നെ നൽകേണ്ടി വരും എന്നത് തീർച്ചയാണ്.
1987-ല്‍ സി.പി.എം നടത്താതിരുന്ന ഒരു വിപ്ലവമുണ്ട്. കെ.ആര്‍. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നതിലൂടെ സി.പി.എമ്മന്റെ എക്കാലത്തേയും മികച്ച മണ്ഡത്തരം. എന്തു കൊണ്ട് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല എന്ന ചോദ്യം എക്കാലവും സി.പി.എമ്മിനെ പിന്തുടരുക തന്നെ ചെയ്യും. രണ്ട് ഇ.എം.എസ്. മന്ത്രിസഭകളിലും ഗൗരിയമ്മയുടെ ട്രാക്ക് റെക്കോഡ് അതിഗംഭീരമായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ആദ്യമായി ഭരണം കിട്ടിയ 1980-ല്‍ നായനാരെയാണ് സി.പി.എം. മുഖ്യമന്ത്രിയാക്കിയത്. ആന്റണിയും മാണിയും ഉള്‍പ്പെട്ട മുന്നണിയെ നയിക്കാന്‍ നായനാരാണ് നല്ലതെന്ന തീരുമാനമായിരുന്നു അത്. പക്ഷേ, ഒരു കൊല്ലവും പത്ത് മാസവും മാത്രമേ ആ സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളു.
ആ ചുരുങ്ങിയ കാലയളവിലും വ്യവസായ മന്ത്രിയെന്ന നിലയില്‍ ഗൗരയമ്മ തിളങ്ങി. 87-ല്‍ മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചപ്പോഴും വ്യവസായ മന്ത്രിയായി സി.പി.എം. നിയോഗിച്ചത് ഗൗരിയമ്മയെ ആണ്. ഗൗരിയമ്മയുടെ നേതൃശേഷിയും ഭരണമികവും കേരളം ശരിക്കും കണ്ട വര്‍ഷങ്ങളായിരുന്നു അത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായിരുന്ന കേരളത്തിലെ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ നന്നാക്കിയെടുത്തത് ഗൗരിയമ്മയാണ്.
ശരിക്കും വിപ്ലവം നടത്തണമെന്നുണ്ടായിരുന്നെങ്കില്‍ ഇക്കുറി സി.പി.എം. ചെയ്യേണ്ടിയിരുന്നത് കെ.കെ. ശൈലജയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. പകരം പുരുഷമേധാവിത്വത്തിന്റെയും മന്ത്രിസഭയിലെ ബന്ധിനിയമനം നടത്തിയും പുത്തന്‍ പരിഷ്കാരങ്ങളിൽ നിര്‍വൃതി അടയുന്ന പാര്‍ട്ടിയും പ്രസ്ഥാനവുമായി സി.പി.എം. മാറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്.
മുതിർന്ന നേതാവും പിണറായിയുടെ വിശ്വസ്ഥനുമായിട്ടുള്ള എം.വി. ഗോവിന്ദന്‍ മാസ്റ്റർ മുതല്‍ മരുമകനും കന്നിയങ്കത്തിലൂടെ മന്ത്രി കസേര ലഭിച്ച മുഹമ്മദ് റിയാസ് വരെ നീളുന്ന ഈ പട്ടികയെ ഒന്നിപ്പിക്കുന്ന സാമാന്യ ഘടകം പിണറായി വിജയനോടുള്ള അടുപ്പവും കൂറുമാണ്. ഇതോടെ ഒരു നേതാവും ഒരു മുഖവുമുള്ള പാര്‍ട്ടിയായി സിപിഎം പരിണാമം സംഭവിച്ചിരിക്കുകയാണ്.
പിണറായിരാജ് കേരളത്തിൽ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. സി.പി.എമ്മിനിപ്പോള്‍ ഒരു നേതാവേയുള്ളു. ആ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആ നേതാവിനപ്പുറത്ത് ഒരു ശബ്ദവും ഇനി വേണ്ടെന്നാണ് സി.പി.എം. പറയുന്നത്.
അനന്തപുരിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് മുകളില്‍ ഇനിയിപ്പോള്‍ ഒരു പാര്‍ട്ടി പരുന്തും പറക്കില്ല. മട്ടന്നൂരില്‍ നിന്ന് പറന്നുയരാനൊരുങ്ങിയ പക്ഷിയുടെ ചിറക് വെട്ടിയപ്പോൾ സി.പി.എമ്മിന്റെ ഒരേ ഒരു രാജാവായി പിണറായി മാറുകയാണ്. ആരാലും ഇനി തടുക്കാൻ കഴിയാത്ത സ്വേഛാതിപതിയായ രാജാവ്.
https://www.facebook.com/Malayalivartha

























