പ്ലസ് ടു, വി.എച്ച്.എസ്.ഇ മൂല്യനിര്‍ണയം നാളെ തുടങ്ങും; അധ്യാപകര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രം തെരഞ്ഞെടുക്കാം; എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴിന് തുടങ്ങും

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ മൂല്യനിര്‍ണയം ചൊവ്വാഴ്ച ആരംഭിക്കും. ഏപ്രില്‍ 26ന് പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. 79 കേന്ദ്രങ്ങളില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയത്തില്‍ 26447 അധ്യാപകരാണ് പങ്കെടുക്കുക. എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന വി.എച്ച്.എസ്.ഇ മൂല്യനിര്‍ണയത്തില്‍ 3031 അധ്യാപകരും പങ്കെടുക്കും. മൂല്യനിര്‍ണയം 19ന് അവസാനിക്കും.
ലോക്ഡൗണ്‍ സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മൂല്യനിര്‍ണയ കേന്ദ്രം തെരഞ്ഞെടുക്കാന്‍ അവസരം നല്കിയിട്ടുണ്ട്. പൊതുഗതാഗതം ആരംഭിക്കാതെ മൂല്യനിര്‍ണയം തുടങ്ങുന്നത് ക്യാമ്പുകളിൽ എത്തുന്നതിന് പ്രയാസകരമായിരിക്കുമെന്ന് അധ്യാപകര്‍ ആക്ഷേപമുന്നയിച്ചിരുന്നു. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴിന് തുടങ്ങും.
അതേസമയം, സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലിരിക്കെ വിഷയം ഇന്ന് സുപ്രിം കോടതി പരിശോധിക്കും. പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.
അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത്. നാളെ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം വരാനിരിക്കെ കോടതി നീരീക്ഷണം പ്രധാനമാകും.
മൂന്ന് വര്‍ഷത്തെ മാര്‍ക്ക് കണക്കിലെടുത്ത് ഇന്റേണല്‍ മാര്‍ക്ക് നല്‍കി പരീക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 9, 10,11 ക്ലാസ്സുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്.
ഐസിഎസ്‌ഇ കൗണ്‍സില്‍ കഴിഞ്ഞ ദിവസം മൂന്നു ക്ലാസുകളിലെ ശരാശരി മാര്‍ക്ക് അറിയിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്കിയിരുന്നു. ഇതോടെയാണ് സിബിഎസ്‌ഇയും ഇതേ വഴിക്ക് നീങ്ങുന്നു എന്ന സൂചന പുറത്തു വന്നത്.
പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒന്നുകില്‍ ഓഗസ്റ്റില്‍ പരീക്ഷ നടത്തുക അതെല്ലെങ്കില്‍ പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുക.
മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കുക. ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പമാണ് മൂന്നു വര്‍ഷത്തെ ഇന്റേണല്‍ മാര്‍ക്ക് എന്ന സാധ്യത കൂടി അവസാന നിമിഷം പരിഗണനയില്‍ ഉള്ളത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ് വിഷയം.
https://www.facebook.com/Malayalivartha
























