എന്താന്ന് വച്ചാ നോക്കിക്കോ... കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ബിജെപി; കുഴല്‍പണ കേസില്‍ ഇനി പൊലീസുമായി സഹകരിക്കില്ല; ഇനി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും ചോദ്യം ചെയ്യലിന് ഹാജരാകില്ല; സുരേന്ദ്രന്‍ പറഞ്ഞ് വിഴുങ്ങി

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിക്ക് പോകുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ ഒന്നും കൂടി കേള്‍ക്കണം. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ കേരള പൊലീസ് ആണെന്നറിഞ്ഞിട്ടും ബിജെപി നേതാക്കള്‍ പോയിട്ടുണ്ട്. ചില പാര്‍ട്ടി നേതാക്കള്‍ രാവിലെ നാലുമണിക്കു ആരുമറിയാതെ പോയി ഹാജരായതല്ല. തലയില്‍ മുണ്ടിട്ട് പോയതല്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിപ്പിച്ചാല്‍ നെഞ്ചുവേദന അഭിനയിക്കുകയോ കോവിഡ് ആണെന്നു കള്ളംപറയുകയോ ചെയ്തിട്ടില്ല എന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.
എന്നാല്‍ അതെല്ലാം മാറിയിരിക്കുകയാണ്. കൊടകര കുഴല്‍പണ കവര്‍ച്ചാക്കേസില്‍ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കാര്‍ക്കും ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ല. ഫോണ്‍ മുഖേന ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ നേതാക്കള്‍ അന്വേഷണവുമായി സഹകരിച്ച് പൊലീസിന് മുന്‍പാകെ ഹാജരായി.
എന്നാല്‍, ഇനി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും പൊലീസുമായി സഹകരിക്കേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. നോട്ടിസ് നല്‍കിയാല്‍ നിയമ ഉപദേശം തേടിയ ശേഷം തുടര്‍തീരുമാനമെടുക്കും.
അതേസമയം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയുടെ കുഴല്‍പണം ബിജെപി നേതാക്കളുടെ വ്യക്തമായ അറിവോടെ കടത്തിക്കൊണ്ടു വന്നതാണെന്നും പണവും കാറും ഇപ്പോള്‍ വിട്ടുകിട്ടാനുള്ള ഹര്‍ജി തള്ളണമെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനു ഡല്‍ഹിക്കു കൊണ്ടുപോകാന്‍ കൊണ്ടുവന്നതാണെന്നു രേഖയുണ്ടാക്കി പണം വിട്ടുകിട്ടാന്‍ ധര്‍മരാജനും സംഘവും ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കോടതി 23നു പരിഗണിക്കും.
പണം ബിജെപിയുടേതാണെന്നും ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയ്ക്കു നല്‍കാനാണു കൊണ്ടുവന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണു പണം കടത്തിക്കൊണ്ടുവന്നത്. ഇപ്പോഴുണ്ടാക്കിയിട്ടുള്ള ബിസിനസ് ആവശ്യം കെട്ടുക്കഥയാണ്. അന്വേഷണം തുടരുകയാണ്. കൂടുതല്‍ പണം കണ്ടെടുക്കാനുണ്ട്.
പണത്തിന്റെ വരവു സംബന്ധിച്ച് സംസ്ഥാനതലത്തിലുള്ള ബിജെപി നേതാക്കള്‍ക്കു വരെ അറിവുണ്ടെന്ന മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ വ്യാജരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ഹര്‍ജി തള്ളണമെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ധര്‍മരാജന്റെ മൊഴിയിലെയും ഹര്‍ജിയിലെയും വൈരുധ്യവും പൊലീസ് വ്യക്തമാക്കി.
പണം എത്തിക്കുന്ന ഏജന്റാണു താനെന്നു ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് ഇത് അന്വേഷിച്ചു സ്ഥിരീകരിക്കുകയും ചെയ്തു. അതിനാല്‍ 3.25 കോടി രൂപ തന്റേതാണെന്ന് അവകാശപ്പെട്ട് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി തെറ്റിദ്ധരിപ്പിക്കലാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട 25 ലക്ഷം രൂപ തന്റേതാണെന്നും തിരികെ തരണമെന്നും ആവശ്യപ്പെട്ടു യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കാര്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ഷംജീര്‍ എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.
അതേസമയം ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ നേടിയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരിച്ചെത്തിയതെന്ന് ഔദ്യോഗിക പക്ഷം. എന്നാല്‍ നേതൃമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിന്റെ വാദം. ഭിന്നത രൂക്ഷമായപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ടാണ് ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളെല്ലാം പാര്‍ട്ടി പരിപാടികളില്‍ സജീവമായത്. ഔദ്യോഗിക വിഭാഗത്തിന് ഇത് കരുത്തായി.
"
https://www.facebook.com/Malayalivartha
























