നിന്നെ എനിക്കിനി വേണ്ട.. ഇനി ഒരുമിച്ച് താമസിക്കല്‍ നടക്കില്ല എന്ന സംഭാഷണം ഉണ്ണിയുടേത് തന്നെയോ? ശബ്ദ പരിശോധനക്ക് 18 ന് ഫോറന്‍സിക് ലാബില്‍ ഹാജരാകണം; മൊബൈലും സിമ്മും ഹാജരാക്കണം; അന്വേഷണവുമായി സഹകരിക്കണം; കായികാദ്ധ്യാപിക പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ ഭര്‍ത്താവ് ഉണ്ണി രാജന്‍.പി.ദേവിന് സോപാധിക ജാമ്യം!! ഇരുപത്തയ്യായിരം രൂപയുടെ ഉണ്ണിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണം

അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സിനിമാ താരവുമായ ഉണ്ണി രാജന്‍. പി. ദേവിന് തലസ്ഥാനത്തെ ജില്ലാ കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഇരുപത്തയ്യായിരം രൂപയുടെ ഉണ്ണിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണം. ജയില്‍ മോചിതനാകുന്നതിന്റെ പിറ്റേന്ന് ഉണ്ണിയുടെ മൊബെല്‍ ഫോണും സിം കാര്‍ഡും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം.
ഉണ്ണിയും പ്രിയങ്കയുമായുള്ള റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണത്തില്‍ പുരുഷശബ്ദം ഉണ്ണിയുടേതാണോയെന്ന് ആധികാരികത വരുത്താന്‍ ഉണ്ണിയുടെ ശബ്ദ പരിശോധന ഫോറന്‍സിക് ലാബില്‍ നടത്താന്‍ 18 ന് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി വൈ എസ് പി മുമ്പാകെ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവുകള്‍ നശിപ്പിക്കാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്' ജഡ്ജി പി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
ഉണ്ണിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ജില്ലാ കോടതി ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേ അഭിപ്രായപ്പെട്ടിരുന്നു. ഉണ്ണിയെ ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ജൂണ്‍ 10 നകം ജയിലില്‍ പോയി ചോദ്യം ചെയ്യാന്‍ ജില്ലാ ജഡ്ജി ഉത്തരവിട്ടിരുന്നു. ആരോപിക്കുന്ന കുറ്റത്തിന്റെ കഴമ്പോ അടിസ്ഥാനമോ ഇല്ലാതെ ഒരാളെ ഇരുമ്പഴിക്കുള്ളിലടക്കാനാവില്ലെന്ന് കോടതി പ്രോസിക്യൂഷനെ ഓര്‍മ്മിപ്പിച്ചു.
ആത്മഹത്യ ചെയ്യാന്‍ ഉത്സാഹിപ്പിക്കുകയോ ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന് ഏതെങ്കിലും കൃത്യത്താലോ നിയമ വിരുദ്ധമായ കൃത്യ വിലോപത്താലോ ഉദ്യേശ്യപൂര്‍വ്വം സഹായിക്കുകയോ ചെയ്തതായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോണ്‍കാൾ ഡീറ്ററയില്‍സ് കൊണ്ടോ ആത്മഹത്യാ കുറിപ്പ് കൊണ്ടോ സാക്ഷിമൊഴികള്‍ കൊണ്ടോ രേഖകള്‍ കൊണ്ടോ കാണാന്‍ കഴിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹത്തിന് മുമ്പ് ഒളിച്ചോടിപ്പോയി 4 മാസം പാര്‍ത്ത വിവരം മറച്ചതിനും വീണ്ടും ആ ബന്ധം തുടര്‍ന്നതിനും നിന്നെ എനിക്കിനി വേണ്ട , എന്റെ അമ്മയെയും ഉപദ്രവിച്ച നീയുമായി ഇനി ഒരുമിച്ച് താമസിക്കാന്‍ കഴിയില്ല എന്നീ ഫോണ്‍ വിളി വാക്യങ്ങള്‍ കൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
താനും അമ്മായി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നെന്നും ചീത്ത പറയാറുണ്ടായിരുന്നുവെന്നും മരണത്തിന് തലേന്ന് വട്ടപ്പാറ പൊലീസില്‍ പ്രിയങ്ക നല്‍കിയ പരാതിയില്‍ പറയുന്നതായും ഉണ്ണി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തന്റെ അമ്മ ശാന്തമ്മ രാജനും തന്നെ പ്രിയങ്ക മുടിയില്‍ പിടിച്ചു വലിച്ചതായും മുതുകില്‍ മര്‍ദ്ദിച്ചതായും അങ്കമാലി പൊലീസില്‍ നല്‍കിയ പരാതി പകര്‍പ്പ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയോടൊപ്പം ഉണ്ണി ഹാജരാക്കിയിട്ടുണ്ട്. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട് മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചതായി പ്രിയങ്കയുടെ പരാതിയിലില്ലെന്നും ഉണ്ണിയുടെ ജാമ്യ ഹര്‍ജിയിലുണ്ട്.
അതേസമയം പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് അന്വേഷണം പ്രാരംഭ ഘട്ടത്തിലുള്ള വേളയില്‍ ജാമ്യം നല്‍കി സ്വതന്ത്രനാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ മറുവാദമുന്നയിച്ചു. എന്നാല്‍ പൊതുതാല്‍പര്യം നോക്കിയോ ആള്‍ക്കൂട്ടം പറയുന്ന പോലെയോ പ്രത്യാഘാതങ്ങള്‍ നോക്കിയോ ജുഡീഷ്യല്‍ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചിട്ടുള്ളതായും ഉണ്ണി മറുപടി നല്‍കി.
തന്റെ മുന്‍ കാല ജീവചരിത്രം ഭര്‍ത്താവ് അറിഞ്ഞതില്‍ വച്ചുള്ളതോ പ്രിയങ്കക്ക് മാത്രമറിയാവുന്ന മറ്റെന്തിലും കാരണമോ അല്ലെങ്കില്‍ മറ്റപായപ്പെടുത്തലിലോ ആകാം മരണം സംഭവിച്ചതെന്നും കൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉണ്ണി ബോധിപ്പിച്ചു.
13 ദിവസമായി റിമാന്റില്‍ കഴിയുന്ന ഉണ്ണിയുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണ വകുപ്പ് 306 നിലനില്‍ക്കില്ലെന്ന് നിരീക്ഷണം നടത്തിയത്. മരണപ്പെട്ട പ്രിയങ്ക 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെ അനവധി ക്രിമിനല്‍ കേസ് പ്രതിയായ ഗുണ്ട കാട്ടാക്കട വിഷ്ണുവുമായി ഒളിച്ചോടിപ്പോയി 4 മാസം ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പാര്‍ത്തതായി പ്രിയങ്കയുടെ സഹോദരന്റെയും പിതാവ് ബാബുവിന്റെയും പൊലീസ് സാക്ഷിമൊഴി പ്രഥമ വിവര റിപ്പോര്‍ട്ടിനൊപ്പമുള്ളതായി കേസ് ഡയറി പരിശോധിച്ച കോടതി വിലയിരുത്തി.
ഇക്കാര്യം മറച്ചു വച്ചാണ് എറണാകുളം ലുലു മാളിലും സ്‌കൂളിലും ജോലി ചെയ്ത പ്രിയങ്കയുമായുള്ള വിവാഹം നടത്തിയതെന്നും ഉണ്ണി തന്റെ ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചു. കാക്കനാട്ടെ ഫ്‌ളാറ്റില്‍ വച്ച് മുന്‍ കാമുകനായ കുപ്രസിദ്ധ ഗുണ്ട വിഷ്ണുവുമായുള്ള പ്രിയങ്കയുടെ ചാറ്റിങ് ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്ന് ഉണ്ണി ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയതായും ബോധിപ്പിച്ചു.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്ക അക്രമാസക്തയാവുകയും വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അങ്കമാലി കറുകുറ്റി വീട്ടിലേക്ക് താമസം മാറ്റി. മുന്‍ കാമുകനുമായുള്ള എഫ് ബി അക്കൗണ്ട്ട്ട് ചാറ്റിങ് ചൊല്ലി കൂട്ട വഴക്കാകുകയായിരുന്നു.
ഇതില്‍ വച്ചാണ് ശാന്തമ്മക്കും പ്രിയങ്കക്കും തനിക്കും പരിക്ക് പറ്റിയതെന്ന് ഉണ്ണി ബോധിപ്പിച്ചു. പരിക്കു പറ്റിയതില്‍ മൂവര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും ബോധിപ്പിച്ചിരുന്നു. നെടുമങ്ങാട് ഡിവൈഎസ്‌പി അറസ്റ്റ് ചെയ്ത ഉണ്ണിയെ നെടുമങ്ങാട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 14 ദിവസത്തേക്ക് തിരുവനന്തപുരം ജില്ലാ ജയിലിലേക്കാണ് റിമാന്റില്‍ വയ്ക്കാന്‍ ഉത്തരവായത്. അങ്കമാലി കറുകുറ്റി സ്വദേശിയും അന്തരിച്ച സിനിമാ താരം രാജന്‍. പി. ദേവന്റെ മകനുമാണ് ഉണ്ണി.
മെയ് 12 ഉച്ചയ്ക്ക് 2 മണിക്കാണ് വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനില്‍ ജയ മകള്‍ ജെ. പ്രിയങ്ക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം 10.58 ന് റൂമില്‍ കയറി കതകടക്കുകയായിരുന്നു.
മരണത്തിന് തലേദിവസം ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് തന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റൂറല്‍ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയുടെ മരണശേഷം സഹോദരന്‍ വിഷ്ണുവും പൊലീസില്‍ പരാതി നല്‍കി. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ അടയാളങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയത്.
ആദ്യം അസ്വാഭാവിക മരണത്തിന് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസിന്റെ എഫ്.ഐ.ആര്‍. തിരുവനന്തപുരം സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ആയ ആര്‍.ഡി.ഒ.കോടതിയിലാണ് വട്ടപ്പാറ പൊലീസ് ഹാജരാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ പ്രേരണ , സ്ത്രീധന പീഡന മരണം എന്നിവ ചുമത്തിയുള്ള
അഡീഷണല്‍ റിപ്പോര്‍ട്ട് ,ആര്‍.ഡി.ഒ കോടതിയില്‍ നിന്ന് തിര്യെ വാങ്ങിയ കേസ് റെക്കോര്‍ഡുകള്‍ എന്നിവ നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഉണ്ണിയെയും ഉണ്ണിയുടെ മാതാവ് ശാന്തമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മെയ് 25 നാണ് ഉണ്ണിയെ അങ്കമാലി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ വാടകക്ക് താമസിച്ചിരുന്ന കാക്കനാട് ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേ സമയം അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പ്രിയങ്ക തന്റെ മാതാവിനെ അകാരണമായി മര്‍ദ്ദിച്ചതിനാലാണ് താന്‍ പ്രിയങ്കയെ ഉപദ്രവിച്ചതെന്ന കുറ്റസമ്മത മൊഴിയാണ് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് നല്‍കിയിരിക്കുന്നത്.
അങ്കമാലി സ്‌കൂളില്‍ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബാംഗമാണ് പ്രിയങ്ക. അമ്മ വീട്ടുജോലികള്‍ ചെയ്താണ് മകളെ പഠിപ്പിച്ചത്. സ്‌പോര്‍ട്ട്‌സില്‍ സജീവമായിരുന്ന പ്രിയങ്കക്ക് അദ്ധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലി സ്‌കൂളിലെത്തിയത്. ഇവിടെ വച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയും തുടര്‍ന്ന് മിന്നുകെട്ടിലും കലാശിച്ചു.
https://www.facebook.com/Malayalivartha
























