കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു... സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്ന് കാനം രാജേന്ദ്രന്‍
കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്നിരിക്കുകയാണ് കാനം രാജേന്ദ്രന്‍.
മുന്നണിയിലും പാര്‍ട്ടിയിലും ഒറ്റപ്പെട്ടിരിക്കുകയാണ് കാനം രാജേന്ദ്രന്‍. റവന്യു മന്ത്രി കെ രാജന്‍ ഒഴികെയുള്ള ഒരു സി പി ഐ നേതാവും കാനത്തെ രക്ഷിക്കാനെത്തുന്നില്ല. അങ്ങനെയാണ് സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ കാനം ഒറ്റക്കിറങ്ങിയത്. പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളോട് സി പി ഐയെ പ്രതിരോധത്തിലാക്കരുതെന്ന് കാനം ആവശ്യപ്പെട്ടെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനില്ല.
തുടര്‍ന്ന് ചൊവ്വാഴ്ച ഒറ്റയ്ക്ക് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ഇതില്‍ മുഖ്യമന്ത്രിയും സി പി എമ്മുമായുള്ള അഭിപ്രായ ഭിന്നതയെ അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. മരം മുറിക്കാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഒറ്റയ്ക്ക് എടുത്തതല്ലെന്നും മുഖ്യമന്ത്രി വിളിച്ചു
ചേര്‍ത്ത സര്‍വകക്ഷിയോഗത്തിന്റെ തീരുമാനമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം വന്നപ്പോള്‍ അത് ചുമക്കാന്‍ സി പി ഐ ഒറ്റയ്ക്കാണെന്നും കാനം പറയാതെ പറഞ്ഞു.
പട്ടയഭൂമിയിലെ മരംമുറി വിവാദത്തില്‍ നിന്നും തലയൂരാനുള്ള അക്ഷീണ പരിശ്രമത്തിലാണ് സി.പി.ഐ. റവന്യൂ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് കുഴപ്പത്തിനു കാരണമെന്ന ഒരു വരി മാത്രമാണ് സി.പി.ഐ.ക്കുള്ളത്. മറ്റു രാഷ്ട്രീയ പ്രതിരോധത്തിന് രംഗത്തിറങ്ങാന്‍ നേതാക്കളാരും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
പരിസ്ഥിതി വിഷയങ്ങളിലെ മുന്നണി പോരാളിയായ സി പി ഐ നേതാവ് ബിനോയ് വിശ്വം പോലും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ രംഗത്തില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടിട്ടുള്ളത്. കാനവും ബിനോയിയും തമ്മില്‍ സംസാരിച്ചതായി അറിവില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വനം, റവന്യൂ വകുപ്പുകള്‍ കൈകാര്യംചെയ്തത് സി.പി.ഐ. ആണെന്നതാണ് അവര്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി. എന്നാല്‍, അന്നത്തെ മന്ത്രിമാര്‍ കുറ്റക്കാരല്ലെന്ന് സി.പി.ഐ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരില്‍ കുറ്റംചാര്‍ത്തി ശിക്ഷ നടപ്പാക്കി കേസ് ഒതുക്കാനാണ് സി പി ഐയുടെ ശ്രമം.
മരംമുറി ഉത്തരവിനു പിന്നില്‍ ഗൂഢ ലക്ഷ്യം ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്ക് ഭരണപരമായ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയാണ് സി.പി.ഐ. ചെയ്യുന്നത്. ഉത്തരവ് ഇറക്കുന്നതും അത് നടപ്പാക്കുന്നതും നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോഴുള്ള അന്വേഷണവുമെല്ലാം സര്‍ക്കാരിന്റെ സ്വാഭാവിക നടപടിക്രമങ്ങള്‍ ആണ്. അതുകൊണ്ടാണ് പ്രതികരണം റവന്യൂമന്ത്രിയില്‍ മാത്രമായി ഒതുങ്ങിയത്. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്നാണ് റവന്യൂമന്ത്രി കെ. രാജന്‍ കഴിഞ്ഞദിവസം പറഞ്ഞത്.
ഉദ്യോഗസ്ഥരില്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമമാണ് സി പി ഐയില്‍ നടക്കുന്നത്. പോലീസ് അന്വേഷണത്തോടെ തങ്ങള്‍ക്ക് രക്ഷ നേടാന്‍ കഴിയുമെന്ന് സി പി ഐ വിശ്വസിക്കുന്നു. അതിനുള്ള വഴി മുഖ്യമന്ത്രി തുറന്നു തരുമെന്നും അവര്‍ കരുതുന്നു. എന്നാലും താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം സി പി ഐയുടെ തലയില്‍ ചാരിയതില്‍ മുഖ്യമന്ത്രിയോട് കാനത്തിന് അമര്‍ഷമുണ്ട്.
പരിസ്ഥിതി, വനം വിഷയങ്ങളില്‍ സി.പി.ഐ.യില്‍ എന്നും ഉയര്‍ന്നുകേള്‍ക്കാറുള്ള ശബ്ദമാണ് ബിനോയ് വിശ്വത്തിന്റേത്. കഴിഞ്ഞദിവസം എം.എന്‍. സ്മാരകത്തില്‍ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാണ് ഈ വിഷയം ചര്‍ച്ചചെയ്തത്. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് മുട്ടില്‍ മരംമുറി വിവാദമെന്നും ബിനോയ് വിശദീകരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിയും തോറും സി പി ഐ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
https://www.facebook.com/Malayalivartha