ശരീരത്തിൽ തീ പിടിക്കാൻ കാരണമായതു ടർപെന്റർ; മരിക്കുന്നതിന്റെ തലേന്നും പ്രശാന്ത് ഇതേ സ്ഥലത്തെത്തി, 1.11 കോടിയുടെ കടബാധ്യത... കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതി കഴിഞ്ഞ12 ആയിരുന്നു! അന്നായിരുന്നു ആശുപത്രി വളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്
കോട്ടയം മെഡിക്കൽ കോളജിലെ ആശുപത്രി വളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വാരിശേരി, കളരിക്കൽ കാർത്തിക വീട്ടിൽ പ്രശാന്ത് രാജ് (36) മരിക്കുന്നതിന്റെ തലേന്നും ഇതേസ്ഥലത്ത് എത്തിയതായുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തി.
പ്രശാന്ത് ഉപയോഗിച്ചിരുന്ന കാറിന്റെ സഞ്ചാരവഴി പരിശോധിച്ചപ്പോഴായിരുന്നു ഇത് കണ്ടെത്തിയത്. ഇയാൾ ജീവനൊടുക്കുന്നതിന് അനുകൂലമായ സ്ഥലം കണ്ടെത്താനാണ് ഇവിടെ എത്തിയതെന്നു സംശയിക്കുന്നതായി ഡിവൈഎസ്പി എം. അനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ 12 നാണു മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മുടിയൂർക്കര ജംക്‌ഷനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ മൃതദേഹം കണ്ടെടുക്കുന്നത്. ഇന്നലെയും ഇദ്ദേഹം പണം കടം വാങ്ങിയ നിരവധിപേർ പരാതിയുമായി എത്തിയിരുന്നു. 1.11 കോടി രൂപ കടം വാങ്ങിയതായാണു പരാതി ലഭിച്ചത്.
കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതി കഴിഞ്ഞ 12 ആയിരുന്നു. അന്നു തന്നെയാണു പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടത്. 10നു പ്രശാന്ത് വിവിധ സ്ഥലങ്ങളിൽ പോയതായും കാറിന്റെ ജിപിഎസ് പരിശോധന വഴി പൊലീസ് കണ്ടെത്തി.
പ്രശാന്തിന്റെ ശരീരത്തിൽ തീ പിടിക്കാൻ കാരണമായതു ടർപന്റൈനാണെന്നു കണ്ടെത്തി. ഇത് എവിടെ നിന്നു വാങ്ങിയതെന്നും പ്രശാന്ത് തന്നെയാണോ വാങ്ങിയതെന്നും പൊലീസ് അന്വേഷിക്കുന്നു. പെയിന്റ് കടയിൽ നിന്നാകാം വാങ്ങിയതെന്നാണു പൊലീസ് കരുതുന്നത്.
ഇതിനായി പ്രശാന്ത് മരിക്കുന്നതിന്റെ സമീപ ദിവസങ്ങളിൽ എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. നാഗമ്പടം, മണിപ്പുഴ, വെളളൂർ എന്നിവിടങ്ങളിലെ പെയിന്റു കടകളിലെ സിസി ടിവി പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ 13 നായിരുന്നു പ്രശാന്തിന്റെ ഭാര്യ ഭർത്താവിനെ കാണ്മാനില്ലെന്നുപറഞ്ഞു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. കോവിഡ് പ്രോട്ടോക്കോൾ മൂലം സ്റ്റേഷൻ കെട്ടിടത്തിനു പുറത്തു വച്ചാണ് പരാതിക്കാരുടെ മൊഴി എടുക്കുന്നത്. പാർവതിയുടെ മൊഴി എടുക്കുന്ന സമയത്ത് പ്രശാന്ത് ഉപയോഗിച്ചിരുന്ന കാർ സ്റ്റേഷനു മുന്നിലെ റോഡിലൂടെ പോയി. ഇതു ബന്ധുക്കൾ കണ്ടു. തുടർന്നു പൊലീസ് പിന്നാലെ പോയി ഒന്നര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ നിന്നു കാർ കണ്ടെത്തി.
ഈ കാർ പ്രശാന്ത് വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നതാണെന്നും തങ്ങളാണ് ഉടമകളെന്നും കാറിലുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചു. വാടക കിട്ടിയിരുന്നില്ലെന്നും പ്രശാന്തിനെ ഫോണിൽ കിട്ടാതായതോടെ കാറിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ചു കാർ കിടന്നിരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നെന്നും ഇവർ പറഞ്ഞു.
പൊലീസ് ഇവരുമായി കാർ കിടന്നിരുന്ന സ്ഥലത്തെത്തി. തുടർന്ന് 100 മീറ്റർ അകലെ കത്തിക്കരിഞ്ഞ നിലയിൽ പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രശാന്ത് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാർ കണ്ടെത്തിയതിലും മറ്റും ദുരൂഹതയുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha