പൂട്ട് തുറന്ന് കേരളം.. എന്തൊക്കെയാണ് ഇനിയുള്ള നിയന്ത്രണങ്ങൾ? ഇവ ശ്രദ്ധിച്ചില്ലെങ്കിൽ!

കേരളത്തിലെ അതിതീവ്രവ്യാപന മേഖലകൾ ഒഴികെ മറ്റിടങ്ങളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ അവസാനിക്കുകയാണ്. എല്ലാ ബുധനാഴ്ചകളിലും അവലോകന യോഗം ചേർന്ന് അതാത് ജില്ലകളിലും തദ്ദേശഭരണസ്ഥാപനങ്ങളിലും പ്രാദേശിക അടിസ്ഥാനത്തിലെ ഇളവുകൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് നീക്കം.
സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ദിനങ്ങളിൽ നിന്നും മലയാളികൾ ഇനി മുതൽ പുറത്തേക്ക് ഇറങ്ങുകയാണ്. അപ്പോഴും ഇളവുകളും നിയന്ത്രണങ്ങളും തീരുമാനിക്കപ്പെടുന്നതിൽ പ്രാദേശിക സ്ഥിതി നിർണ്ണായകം.
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിക്കുമ്പോൾ 8 ശതമാനത്തിൽ താഴെ ടിപിആർ ഉള്ള എ വിഭാഗത്തിലെ പ്രദേശങ്ങൾ മാത്രമാകും പൂർണ്ണമായും തുറക്കുക. ഇവിടെ പുറത്തിറങ്ങുന്നതിലും പാസ് നിർബന്ധമാകില്ല.
എന്നാൽ ആൾക്കൂട്ടം തടയാൻ കർശന പരിശോധനകൾ തുടരും. 8-20 വരെ ടിപിആർ ഉള്ള ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ പുറത്തിറങ്ങാൻ സത്യാവാങ്മൂലം എന്ന നിലവിലെ രീതി തുടരും.
അതേസമയം, തീവ്രവ്യാപന വിഭാഗത്തിൽ പെടുന്ന സി വിഭാഗത്തിലും 30 ശതമാനത്തിൽ കൂടുതൽ ടിപിആർ രേഖപ്പെടുത്തിയ ഡി വിഭാഗത്തിലെയും പ്രദേശങ്ങളിൽ പൊലീസിന്‍റെ പരിശോധനകളും പുറത്തിറങ്ങുന്നതിൽ കർശന ലോക്ഡൗണ്‍ വ്യവസ്ഥകളും തുടരും.
ഇന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടിപിആർ സ്ഥിതി അവലോകനം ചെയ്യും. എല്ലാ ബുധനാഴ്ചകളിലും ഇത് തുടരും. പ്രതിവാര അവലോകനങ്ങളുടെ അടിസ്ഥാനത്തിലാകും പ്രാദേശിക തല നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക.
ജില്ല കടന്നുള്ള യാത്രകൾക്ക് സത്യവാങ്മൂലം ഇനിയും കരുതണം. ബി വിഭാഗത്തിൽ ബാർബർ ഷോപ്പ്, തുണിക്കടകൾ, ജ്വല്ലറികൾ അടക്കമുള്ള മറ്റ് കടകൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ തുറക്കാം. ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഓട്ടോ - ടാക്സി സർവീസുകൾക്ക് അനുമതിയുള്ളത്.
ജനശതാബ്ദി, വേണാട്, ഇന്‍റർസിറ്റി അടക്കം സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ വീണ്ടും തുടങ്ങി. അതിതീവ്ര വ്യാപന മേഖലകളിൽ ഒഴികെ മറ്റിടങ്ങളിൽ ലോട്ടറി വിൽപനയും നാളെ തുടങ്ങും.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.
ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.
പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
https://www.facebook.com/Malayalivartha