മരംമുറി വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യായീകരിക്കുകയാണ് : ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വീ ഡി സതീശൻ
മരംമുറി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അടുത്ത വെടി പൊട്ടിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മരംമുറി ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമാണ്. എന്നിട്ടും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു.
ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അതിന് തയ്യാറായില്ലെങ്കിൽ സമരപരിപാടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശൻ വ്യക്തമാക്കിയിരിക്കുന്നു. മരംകൊളള നടന്ന സ്ഥലം വയനാട്ടിലെ പ്രതിപക്ഷ പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു.
വനം കൊള്ളയുടെ ഭയാനകദൃശ്യം ആണ് വയനാട്ടിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ സമാനമായ മരം കൊള്ള നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരെ മറയാക്കി വൻകിട മാഫിയകൾക്ക് സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്രയും വലിയ കൊള്ള നടന്നത്. വിവാദമായ ഉത്തരവിൽ ഒരു സദുദ്ദേശ്യവും ഇല്ല. പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ ഭൂമിയിൽ നിന്നും അവരെ കബളിപ്പിച്ചാണ് മരം മുറിച്ച് മാറ്റിയിട്ടുള്ളത്. റവന്യു വകുപ്പിന്‍റെ അകമഴിഞ്ഞ ഒത്താശയില്ലാതെ ഇത്തരമൊരു കൊള്ള നടക്കില്ലെന്നും വിഡി സതീശൻ ആരോപിച്ചു.മരംകൊള്ള നടത്തിയവരെ വെറും കച്ചവടക്കാരായി ചിത്രീകരിക്കാനാണ് കാനം രാജേന്ദ്രൻ ശ്രമിക്കുന്നത്.
വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും വയനാട്ടിൽ മരംമുറി നടന്നിട്ടുണ്ടെന്നും വിവാദ ഉത്തരവിൽ മന്ത്രിസഭാംഗങ്ങൾക്കും രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കർഷകരെ മുന്നിൽനിർത്തി വനം കൊള്ളക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഇടതുസർക്കാർ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha