പിണറായിയും സുധാകരനും കൊമ്പുകോര്‍ക്കുമ്പോള്‍ ഒരാള്‍ അവതരിക്കും: ദുഷ്ടനിഗ്രഹം ലക്ഷ്യം

സുധാകരനും പിണറായിയും തമ്മില്‍ കൊലപാതകങ്ങളുടെ എണ്ണം പറഞ്ഞുള്ള കണക്ക് തീര്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പഴയ കണ്ണൂര്‍ കൊലപാതകങ്ങള്‍ പുനരന്വേഷിക്കാനുള്ള സാധ്യത തേടുന്നു
കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിനെയും മാര്‍ക്‌സിസ്റ്റുകാരെയും കുറച്ചു നാള്‍ ബുദ്ധിമുട്ടിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. കോണ്‍ഗ്രസിനെയും മാര്‍ക്‌സിസ്റ്റുകളെയും ഒരു പോലെ പിടിക്കാന്‍ കഴിയുന്ന ഇതിലും നല്ലൊരു കേസ് വരാനില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിക്കാരും കരുതുന്നത്.
മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളും ഒരു വധശ്രമവുമാണ് അന്വേഷിക്കാന്‍ ആലോചിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജന് നേരെയുള്ള വധശ്രമം സംസ്ഥാനത്ത് പുറത്താണ് നടന്നത്. മറ്റ് മൂന്നു കൊലപാതകങ്ങളും നടന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇതില്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്നറിയപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധവും പെടുന്നു. നാല്‍പാടി വാസു, സേവറി നാണു കൊലപാതകം എന്നിവയാണ് മറ്റ് രണ്ട് എണ്ണം.
ജനസംഘം നേതാവായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ 1969 ഏപ്രില്‍ 28നാണ് തലശ്ശേരിയില്‍വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നായിരുന്നു ജനസംഘം നേതാക്കളുടെ ആരോപണം.
കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ നേതാവായിരുന്ന പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവും സി.പി.എം നേതാവുമായ എം.വി. രാജഗോപാല്‍ എന്നിവരായിരുന്നു ആദ്യ രണ്ട് പ്രതികള്‍. തെളിവുകളുടെയും ദൃക്‌സാക്ഷികളുടെ അഭാവത്തില്‍ കോടതി ഇവരെ വെറുതെ വിട്ടു. പിന്നീട് ഡി വൈ എഫ് ഐ ആയതു് യൂത്ത് ഫെഡറേഷനാണ്.
സി.പി.എം ഇടവേലി ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ഇടവേലി യൂനിറ്റ് പ്രസിഡന്റുമായ നാല്‍പാടി വാസു 1993 മാര്‍ച്ച് നാലിനാണ് മട്ടന്നൂരിനടുത്ത പുലിയങ്ങോട്ട് വെടിയേറ്റ് മരിച്ചത്. കെ. സുധാകരന്റെ നേതൃത്വത്തില്‍ നടന്ന, മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധജാഥ പുലിയങ്ങോട്ടിലൂടെ പോയപ്പോഴാണ് വാസുവിന് വെടിയേല്‍ക്കുന്നത്. കടവരാന്തയില്‍ ഇരിക്കുന്ന വാസുവിനെ കെ. സുധാകരന്‍ വെടിവെച്ചെന്നായിരുന്നു സി.പി.എം ആരോപണം.
തന്റെ ഗണ്‍മാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നായിരുന്നു സുധാകരന്റെയും കോണ്‍ഗ്രസിന്റെയും അന്നത്തെ പ്രതികരണം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ. സുധാകരന്‍ ഉള്‍പ്പെടെ 12 പ്രതികളെ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി സെഷന്‍സ് കോടതി വെറുതെ വിട്ടു.
സി.പി.എം പ്രവര്‍ത്തകന്‍ കെ. നാണു ബോംബേറില്‍ കൊല്ലപ്പെട്ടത് 1992 ജൂണ്‍ 13നാണ്. കണ്ണൂര്‍ യോഗശാല റോഡില്‍ സേവറി ഹോട്ടല്‍ ജീവനക്കാരനായിരുന്നു കോഴിക്കോട് പുറമേരി സ്വദേശിയായ നാണു. ഹോട്ടലിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമത്തിനുപിന്നില്‍ കെ. സുധാകരന്‍ നേതൃത്വം നല്‍കുന്ന ഗുണ്ടാസംഘമാണെന്നായിരുന്നു സി.പി.എം ആരോപണം. ഇക്കാര്യം സുധാകരനും കോണ്‍ഗ്രസും നിഷേധിച്ചിരുന്നു.
ഇക്കാര്യത്തില്‍ വീഴ്ചയും പിഴവുമുണ്ടായെന്ന് സുധാകരന്‍ ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെതിരെ നിരന്തരമുണ്ടായ അക്രമത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അക്രമമെന്നായിരുന്നു സുധാകരന്റെ അഭിപ്രായം. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ടു.
രാജധാനി എക്‌സ്പ്രസിലെ യാത്രക്കിടെ 1995 ഏപ്രില്‍ 12 നാണ് ആന്ധ്രാപ്രദേശിലെ ചിരാലയില്‍ ഇ.പി. ജയരാജനു വെടിയേറ്റത്. വാഷ്‌ബേസിനു സമീപം മറഞ്ഞുനിന്ന് ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവര്‍ വെടിയുതിര്‍ത്തെന്നാണ് കേസ്. ഇരുവരും അന്നുതന്നെ പിടിയിലായി. കെ. സുധാകരന്‍ ഏര്‍പ്പാടാക്കിയ വാടക ക്രിമിനലുകളാണ് വെടിവെച്ചതെന്നായിരുന്നു സി.പി.എം ആരോപണം. തുടര്‍ന്ന് സുധാകരനെയും പ്രതിചേര്‍ത്തു. എന്നാല്‍, പ്രതികളുമായോ സംഭവവുമായോ ഒരു ബന്ധവുമില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ ആന്ധ്ര കോടതി കേസ് തള്ളി.
ഏതായാലും സുധാകരനും പിണറായിയും ചേര്‍ന്ന് കണ്ണൂര്‍ കൊലപാതക പരമ്പര വീണ്ടും ജനശ്രദ്ധയിലെത്തിച്ച സാഹചര്യത്തില്‍ ബി ജെ പി ഒരു കൈ നോക്കും എന്ന കാര്യത്തില്‍ സംശയമേയില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ അവര്‍ക്ക് മുന്നിലുണ്ട്.
"
https://www.facebook.com/Malayalivartha


























