രാജപ്പന്റെ മന്‍ കി ബാത്ത് കേള്‍ക്കാന്‍ ആരുമില്ല... അക്കൗണ്ടിലെ പണവുമായി മുങ്ങിയ സഹോദരിയെ കണ്ടെത്തനാകാതെ പൊലീസ്; സഹോദരി വിലാസിനിയും ഭര്‍ത്താവും ചേര്‍ന്ന് രാജപ്പനോട് കാട്ടിയ ക്രൂരത; ഇടിഞ്ഞു പൊളിയാറായ വീട്ടില്‍ ഒറ്റക്ക് രാജപ്പന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിലൂടെയാണ് എന്‍.എസ്.രാജപ്പന്‍ പ്രശ്തനാകുന്നത്. എന്നാല്‍ ഇപ്പോള്‍ രാജപ്പന്റെ മന്‍ കി ബാത്ത് കേള്‍ക്കാന്‍ ആരുമില്ല. പക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ട് കായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ ആണു പ്രശസ്തനായത്. അങ്ങനെ പാരിതോഷികമായി ലഭിച്ച പണമാണ് സഹോദരി വിലാസിനി താനറിയാതെ ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചത്. ഇതോടെ ജീവിക്കാന്‍ ഒരു വഴിയുമില്ലാതെ ഇടിഞ്ഞു വീഴാറായ വീട്ടിന്‍ ഒറ്റക്ക് താമസിക്കുകയാണ് ഇപ്പോള്‍ രാജപ്പന്‍. രാജപ്പന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും സഹോദരി ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിനു ശേഷം രാജപ്പന് പല വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സാമ്പത്തിക സഹായം ലഭിച്ചു. അടുത്തിടെയാണു തയ്വാനില്‍നിന്നു സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷനലിന്റെ ഷൈനിങ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്റെ ഏഴു ലക്ഷം രൂപയും പുരസ്‌കാരവും ലഭിച്ചത്. അങ്ങനെ 21 ലക്ഷം രൂപയാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.
വിലാസിനിക്കൊപ്പം പോയാണു രാജപ്പന്‍ കുമരകത്തെ ബാങ്കില്‍ അക്കൗണ്ട് എടുത്തത്. വിലാസിനിയെ അവകാശി ആയി വയ്ക്കാന്‍ പറഞ്ഞിരുന്നെങ്കിലും ജോയിന്റ് അക്കൗണ്ടാണ് എടുത്തത്. അന്നു മുതലാണു പണം കൈവശപ്പെടുത്താന്‍ ശ്രമം തുടങ്ങിയത്. ലക്ഷങ്ങള്‍ ബാങ്കില്‍ കിടക്കുമ്പോഴും വിലാസിനിയുടെ കാരുണ്യത്തിലേ പണം എടുത്ത് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. താന്‍ കഷ്ടപ്പെട്ടതിനു കിട്ടിയ പ്രതിഫലം ആയിരുന്നു പണം. അത് ഉപയോഗിക്കാന്‍ മറ്റൊരാളോട് ചോദിക്കേണ്ട ഗതികേട് വന്നു. സമ്മാനമായി ലഭിച്ച രണ്ടു വള്ളങ്ങളും വിലാസിനി കൈവശം വച്ചരിക്കുകയാണ് രാജപ്പന്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി പണം പിന്‍വലിച്ചത്. സഹോദരന്‍ പാപ്പച്ചിയുടെ മകന്‍ സതീഷുമായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം വിലാസിനി പിന്‍വലിച്ച വിവരം അറിയുന്നത്. അന്നു മുതലാണ് പിണക്കം തുടങ്ങിയത്. ബാങ്കിലെ പാസ് ബുക്കും ചെക്ക് ബുക്കും നല്‍കണമെന്നു ആവശ്യപ്പെട്ടെങ്കിലും വിലാസിനി നല്‍കിയില്ല. പൊലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിക്ക് നല്‍കുന്നതാകും നല്ലതെന്നു പറഞ്ഞു കളിയാക്കിയതായും രാജപ്പന്‍ പറയുന്നു.
പണം പിന്‍വലിച്ച സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്ക് എതിരെ രാജപ്പന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ബാങ്ക് രേഖകളും മറ്റും കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചു. രാജപ്പന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് അന്വേഷണം. രാജപ്പനില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു.
ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം ഫെബ്രുവരി 12നാണ് അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചിട്ടുള്ളത്. ഇത് താനറിയാതെ സഹോദരി പിന്‍വലിച്ചതാണെന്നാണ് രാജപ്പന്റെ പരാതി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിക്കേണ്ടതുണ്ട്. ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഈ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും.
വിലാസിനിയെയും കുടുംബത്തേയും അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ അച്ചിന്നകത്തെ മകന്റെ വീട്ടില്‍വെച്ച് വിലാസിനി മാധ്യമങ്ങളെ കണ്ടിരുന്നു. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പണം തട്ടിയെടുക്കാനുള്ള മറ്റു ബന്ധുക്കളുടെ നീക്കമാണു പരാതിക്കു പിന്നിലെന്നാണ് വിലാസിനിയുടെ ആരോപണം. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha